കെവി തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് കെ സുധാകരൻ, കണ്ണൂരിലേക്ക് പോയത് ഡീൽ നടത്തിയിട്ട്'
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് വകവെയ്ക്കാതെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിയെ ചതിച്ച് സിപിഎമ്മിനെ താങ്ങാന്‍ പോയ കെവി തോമസിനെ കുറിച്ച് പരമ പുച്ഛമാണെന്ന് കെ സുധാകരന്‍ തുറന്നടിച്ചു. നാല് വര്‍ഷമായി രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയിട്ട് സാധിച്ചില്ലെന്ന് പറയുന്നു. അതിന് അര്‍ത്ഥം ഒന്നും കിട്ടിയില്ല എന്നാണ്.
''കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെവി തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല''. തങ്ങള്‍ എല്ലാം എഐസിസിയെ അറിയിച്ചിട്ടുണ്ട്. അത് പ്രകാരം എഐസിസി നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ''കോണ്‍ഗ്രസിന്റെ ചെറുപ്പക്കാരെ വെട്ടിക്കൊന്ന കണ്ണൂരിലാണ് പരിപാടിക്ക് പോയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൊരു വൈകാരിക വിഷയമാണ്. കെവി തോമസ് പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തെ ഇനി പാര്‍ട്ടിക്ക് വേണ്ട എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും'' കെ സുധാകരന്‍ വ്യക്തമാക്കി.

''കെവി തോമസിന്റെ കാര്യത്തില്‍ എഐസിസി യുക്തമായ തീരുമാനമെടുക്കും എന്നാണ് കരുതുന്നത്. അഭിപ്രായം പറഞ്ഞതിനല്ല പുറത്താക്കുന്നത്. കണ്ണൂര്‍ പോലൊരു ജില്ലയില്‍ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തതാണ് പ്രശ്‌നം. കെവി തോമസിന് ഇത്രയും സ്ഥാനമാനങ്ങള്‍ വാരിക്കോരി കൊടുത്തതില്‍ പാര്‍ട്ടി ഇന്ന് ദുഖിക്കുന്നു''. കെവി തോമസ് അധികാര മോഹിയല്ലെങ്കില്‍ ഇപ്പോള്‍ സിപിഎം പരിപാടിയില്‍ പോകേണ്ട കാര്യമുണ്ടോ എന്നും കെ സുധാകരന്‍ ചോദിച്ചു.
''വന്നാല്‍ ഒറ്റയ്ക്ക് ഇരുത്തില്ലെന്ന് സിപിഎം പറഞ്ഞു കഴിഞ്ഞു. കോടിയേരിയും പിണറായിയും പറഞ്ഞു വേണ്ടതെല്ലാം ചെയ്യുമെന്ന്''. ഡീല്‍ നടത്തിയിട്ടാണ് കെവി തോമസ് കണ്ണൂരിലേക്ക് വന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. ''തിരുതത്തോമ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാരാണ്. ആദ്യം അത് പറഞ്ഞത് വിഎസ് അച്യുതാനന്ദന്‍ ആണ്. പാര്‍ട്ടി വേദിയില്‍ പിണറായിയെ പുകഴ്ത്തിയിരുന്നുവെങ്കില്‍ തോമസ് മാഷ് കഥയറിഞ്ഞേനെ. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്‌തേനെ എന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താകും''.
''കെവി തോമസിന് വര്‍ഷങ്ങളായി സീതാറാം യെച്ചൂരിയുമായൊക്കെ അഭേദ്യമായ ബന്ധമുണ്ട്. ഇതെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ്. ഇവിടെ സിപിഎം നേതാക്കള്‍ വന്നാല്‍ അദ്ദേഹം കാണാന്‍ പോകാറുണ്ട്. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് ചെറുതായി മാറിയെന്ന് തോന്നിയപ്പോള്‍ മുതല്‍ നിരന്തരം സിപിഎമ്മുമായി കെവി തോമസ് ബന്ധപ്പെടുന്നുണ്ട്'' എന്നും കെ സുധാകരന്‍ ആരോപിച്ചു. 'യെച്ചൂരിയെ വ്യക്തിപരമായി കണ്ടോളൂ, എന്നാല്‍ അദ്ദേഹത്തെ കാണാന്‍ സിപിഎം പാര്‍ട്ടി ഓഫീസില്‍ പോകരുത്' എന്ന് താന്‍ കെവി തോമസിനെ ഉപദേശിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications