'രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാം', മുഖ്യമന്ത്രിയോട് പണ്ട് ശകാരം കേട്ട ഉസ്മാൻ
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എപി ഉസ്മാന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. എപി ഉസ്മാന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുഖ്യമന്ത്രി തന്റെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി പ്രതികരിച്ചിരുന്നു. ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയാണ് ഉസ്മാന്‍ രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കും കുടുംബത്തിനും വലിയ വേദന ഉണ്ടാക്കിയെന്ന് ഉസ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്നും എപി ഉസ്മാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എപി ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' 2020 മാർച്ച് 26ന് ഇടുക്കിയിലെ പൊതുപ്രവർത്തകനായ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. . മാർച്ച് 27 ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ എന്നെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ എനിക്കും കുടുംബാംഗങ്ങൾക്കും എന്നെ സ്നേഹിക്കുന്നവർക്കും വലിയ വേദനയുളവാക്കി. ആ പരാമർശങ്ങൾ എന്നിലുണ്ടാക്കിയ വലിയ ഹൃദയനൊമ്പരങ്ങൾ ആശുപത്രി വിട്ട് ഒരു വർഷവും അഞ്ചുദിവസവും പിന്നിട്ടിട്ടും എന്നോടൊപ്പം നീറി, നീറി നിൽക്കുന്നു.
എനിക്കുവേണ്ടി വാക്കുകൾ കൊണ്ടും ഹൃദയം കൊണ്ടും പ്രാർത്ഥന കൊണ്ടും പിന്തുണ നൽകിയ എല്ലാവരെയും നന്ദിപൂർവം സ്മരിക്കുന്നു. "രോഗം അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാം" മുഖ്യമന്ത്രി പിണറായി വിജയൻ എത്രയും പെട്ടെന്ന് രോഗമുക്തനായി പൂർണ്ണ ആരോഗ്യത്തോടെ പൊതുരംഗത്ത് സജീവമാവാൻ പ്രാർത്ഥിക്കുന്നു''.












Click it and Unblock the Notifications