'പിആര്‍ ടീമിലെ ഏതോ വിവരദോഷി ഇരുന്ന് മനപൂര്‍വം ഇതെല്ലാം ഉണ്ടാക്കുന്നതാണോ എന്നാണ് സംശയം'
തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സ്ഥാപനം ലോക വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍, പോണേക്കര കൊച്ചി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, മണിപ്പാല്‍, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി , തൈക്കാട് ,തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളും ഈ നെറ്റ് വര്‍ക്കില്‍ അംഗമാണെന്നാണ് ചാമക്കാല ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

ഇന്ത്യയിലല്ലേ മുഖ്യമന്ത്രീ
പോണേക്കരയും തൈക്കാടും ഇന്ത്യയിലല്ലേ മുഖ്യമന്ത്രീ....???
തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് (IAV) ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ (GVN ) അംഗത്വം ലഭിച്ചെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്ഥാപനത്തിന് GVNൽ അംഗത്വം ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടിരുന്നു...

എന്താണ് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക്
എന്താണ് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക്...? വൈറോളജി രംഗത്തെ പ്രമുഖ ഗവേഷകര്‍ ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഒരു സ്വകാര്യ സ്ഥാപനമാണിത്. തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉപദേശകനും പ്രശസ്ത ഓങ്കോളജിസ്റ്റുമായ പ്രഫ.എം.വി പിള്ള GVN ന്‍റെയും ഉപദേശകനാണ്. gvn.org എന്ന വെബ്്സൈറ്റില്‍ കയറി അംഗങ്ങളുടെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെയും പട്ടിക പരിശോധിച്ചാല്‍ ഈ പറയുന്ന പേരുകള്‍ കാണാം. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍, പോണേക്കര കൊച്ചി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, മണിപ്പാല്‍, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി , തൈക്കാട് ,തിരുവനന്തപുരം

അദ്ദേഹം തെളിയിക്കണം
ഇന്ത്യയില്‍ ആദ്യം അംഗത്വം കിട്ടുന്നത് ഐഎവിയ്ക്കാണെന്ന് മുഖ്യമന്ത്രി ഇനിയും അവകാശപ്പെടുന്നെങ്കില്‍ പോണേക്കര, തൈക്കാട്, മണിപ്പാല്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇന്ത്യയിലല്ലെന്നും കൂടി അദ്ദേഹം തെളിയിക്കണം. അദ്ദേഹം പറഞ്ഞാല്‍ സൈബര്‍ സഖാക്കള്‍ അത് ഏറ്റുപാടും, ഈ സ്ഥലങ്ങളും സ്ഥാപനങ്ങളുമൊന്നും ഭൂമുഖത്തേ ഇല്ല എന്നു പോലും വേണമെങ്കില്‍ സ്ഥാപിക്കും......

മുഖ്യമന്ത്രി അറിഞ്ഞിരുന്നു
ഇനി, ജിവിഎന്‍ ഇപ്പോള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ മികവ് കണ്ട് ഐഎവിയെ കൂടെക്കൂട്ടി എന്നാണ് സര്‍ക്കാര്‍ പറയാന്‍ ശ്രമിക്കുന്നത്. 2019ല്‍ ഐഎവി സ്ഥാപിക്കുമ്പോള്‍ തന്നെ കേരളത്തില്‍ വരാന്‍ പോകുന്ന മഹാമാരിയെക്കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നു വേണം മനസിലാക്കാന്‍. കാരണം ഐഎവിയുടെ ഉദ്ഘാടന വേളയില്‍ത്തന്നെ ജിവിഎന്‍ സഹകരണം ലഭിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു....

എന്താണ് സംഭവിച്ചത്...?
ഐഎവിയുടെ ഉപദേശകന്‍ ഡോ.എം.വി പിള്ള ജിവിഎന്നിന്‍റെയും ഉപദേശകനാണ്. അങ്ങനെ കിട്ടിയ അംഗത്വമാണിത്. അംഗത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമൊന്നും ജിവിഎന്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും ലോകാരോഗ്യസംഘടന പോലെ എന്തോ ആണ് ജിവിഎന്‍ എന്നൊക്കെ പറയുമ്പോള്‍ ഇത് കേരളമാണ്, സത്യങ്ങള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ മറനീക്കി പുറത്തു വരും എന്ന് മുഖ്യമന്ത്രി മറക്കരുത്.

കേരളം മറന്നിട്ടില്ല
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയിലെ ഫലകം കേരളം മറന്നിട്ടില്ല. മെല്‍ബണിലെ പരസ്യബോര്‍ഡിന്‍റെ ക്ഷീണം തീരും മുമ്പ് ഇങ്ങനെയൊരു തള്ളുകൂടി വേണ്ടിരുന്നോ മുഖ്യമന്ത്രീ....? അങ്ങയുടെ പിആര്‍ ടീമില്‍ ഏതോ വിവരദോഷി ഇരുന്ന് മനപൂര്‍വം ഇതെല്ലാം ഉണ്ടാക്കുന്നതാണോ എന്നാണ് സംശയം......?

കാത്തിരിക്കുന്ന സഖാക്കളോട്
ഏതുവിധേനയും അമേരിക്കന്‍ കുത്തകസ്ഥാപനങ്ങളില്‍ നിന്ന് ഒരു അഭിനന്ദനമോ അംഗത്വമോ സൗജന്യസേവനമോ കിട്ടാന്‍ കാത്തിരിക്കുന്ന സഖാക്കളോട്.....തള്ളും മുമ്പ് ഒന്നുകൂടി ആരാ, എന്താന്നൊക്കെ ഒന്ന് നോക്കണേ. കേൾക്കുന്നത് അതേപടി എഴുതുന്ന മാധ്യമപ്രവർത്തക സുഹൃത്തുക്കളോട്.... ദേശാഭിമാനിയ്ക്ക് പറ്റിയതു പോലെ തിരുത്ത് കൊടുക്കേണ്ടി വരാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ....?












Click it and Unblock the Notifications