'പരിചയസമ്പത്തുണ്ട്', രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെവി തോമസ്
തിരുവനന്തപുരം: രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം മറച്ച് വെക്കാതെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കേരളത്തില്‍ നിന്നും മൂന്ന് ഒഴിവുകളാണ് രാജ്യസഭയിലേക്ക് വരുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ യു ഡി എഫിനും രണ്ടെണ്ണത്തില്‍ എല്‍ ഡി എഫിനും വിജയിക്കാന്‍ സാധിക്കും. യു ഡി എഫ് വിജയിക്കുന്ന ഏക സീറ്റിനായി കോണ്‍ഗ്രസില്‍ തർക്കം മുറുകിയതായുള്ള വാർത്തകള്‍ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പുറത്ത് വന്നിരുന്നു.
മുതിർന്ന നേതാവായ എ കെ ആന്റണി രാജ്യസഭയിൽ തുടരാൻ താൽപര്യപ്പെടുന്നില്ലെന്ന് എ ഐ സി സി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ തർക്കം മുറുകിയത്. ഇതിനിടയിലാണ് രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി കെവി തോമസ് പരസ്യമായി രംഗത്ത് എത്തിയിട്ടുള്ളത്. പരിചയ സമ്പത്തുള്ള നേതാവാണ് താനെന്നും തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടർന്ന് നേതൃത്വവുമായി കെവി തോമസ് ഇടഞ്ഞിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റ് ലക്ഷ്യമിട്ടു. അതും നിഷേധിക്കപ്പെട്ടപ്പോഴാണ് ഇപ്പോള്‍ രാജ്യസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം സീറ്റ് ലക്ഷ്യമിട്ട് മുന്‍ കെ പി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെ വലിയൊരു പടയാണ് രംഗത്തുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസന്‍, പന്തളം സുധാകരൻ, വി.എം.സുധീരൻ, ചെറിയാൻ ഫിലിപ്പ്, വിടി ബല്‍റാം, എം ലിജു തുടങ്ങിയവരാണ് വിജയിക്കാവുന്ന ഏക സീറ്റിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും ഉയർന്ന് വരുന്ന പേരുകള്‍. യുവാക്കള്‍ വരട്ടെ എന്ന പരിഗണന വന്നാലാണ് കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ വിടി ബല്‍റാമിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യ ശക്തമാക്കുന്നുണ്ടെങ്കിലും ഗ്രൂപ്പുകളുടേയും പുതിയ നേതൃത്വത്തിന്റേയും പിന്തുണ അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
അതേസമയം സിപി ജോണിന് സീറ്റ് നല്‍കണമെന്ന അഭിപ്രായം യുഡിഎഫില്‍ ഒരു വിഭാഗത്തിനുണ്ട്. 38 വർഷമായി യുഡിഎഫിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും പാർലമെന്ററി അവസരങ്ങള്‍ ലഭിക്കാത്ത നേതാവാണ് സിപി ജോണ്‍. ഇത്തവണയെങ്കിലും അദ്ദേഹത്തിന് അവസരം നല്‍കണമെന്ന വികാരമുള്ളവർ യുഡിഎഫില്‍ ഏറെയാണ്. ഇക്കാര്യം സിഎംപിയും രേഖാമൂലം തന്നെ ആവശ്യപ്പെട്ടേക്കും.












Click it and Unblock the Notifications