കോണ്‍ഗ്രസ് പിളരുമ്പോള്‍ കെഎസ്‌യു അധ്യക്ഷന്‍; പിന്നീട് മറുകണ്ടം ചാടി തിരിച്ചെത്തി... ഇനി എങ്ങോട്ട്?
കോഴിക്കോട്: നിമയസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ സംഭവിക്കുന്ന അടിയൊഴുക്കുകള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക. നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കളംമാറുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. എന്നാല്‍ അങ്ങനെ സംഭവിക്കുന്നു എന്ന് തീര്‍ത്തുപറയാന്‍ ഇതുവരെ സാധിക്കില്ല. ഇടതുപക്ഷത്ത് നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുപോലെ ബിജെപിയിലേക്കും അവരുടെ സഖ്യകക്ഷികളിലേക്കും ഒഴുകുന്നുണ്ട്.
പ്രസിദ്ധിനുമുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്, ഇന്ത്യയുടെ വിജയ ചിത്രങ്ങൾ കാണാം
മറിച്ചുള്ള കളംമാറ്റങ്ങളും കാണാം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച മുതിര്‍ന്ന നേതാവ് പിഎം സുരേഷ് ബാബു ഇനി എങ്ങോട്ട് എന്നാണ് അറിയേണ്ടത്. അദ്ദേഹം തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതീക്ഷ നഷ്ടപ്പെട്ട കോണ്‍ഗ്രസ്
കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നാണ് സുരേഷ് ബാബു പറയുന്നത്. രാജ്യത്ത് ഇപ്പോള്‍ വന്നിരിക്കുന്ന രാഷ്ട്രീയ-അധികാര മാറ്റങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നതാകും അദ്ദേഹത്തിന്റെ ചിന്ത. മാത്രമല്ല, ശക്തനായ ഒരു നേതാവ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഇന്നില്ല.

അനാഥമായ അവസ്ഥ ഇങ്ങനെ
ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് നേരിട്ടത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. ദയനീയമായി കോണ്‍ഗ്രസ് പരാജയപ്പെട്ടതും ബിജെപി വന്‍ മുന്നേറ്റം നടത്തി അധികാരത്തിലെത്തിയതുമായിരുന്നു കാഴ്ച. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി രാജിവച്ചത്.

ഗത്യന്തമില്ലാതെ സോണിയ ഗാന്ധി...
രാജിവച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പകരം ഒരു നേതാവിനെ നിയോഗിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടുമില്ല. ഗത്യന്തമില്ലാതെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ പദവി ഏറ്റെടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ല
കോണ്‍ഗ്രസിന് നേതൃത്വമില്ലാത്ത വിഷയം ജി23 നേതാക്കള്‍ പലതവണ കത്തിലൂടെയും മറ്റും നേതൃത്വത്തെ ഉണര്‍ത്തിയിരുന്നു. രാഹുല്‍ ഇനി അധ്യക്ഷനാകാനില്ല എന്ന നിലപാടില്‍ തന്നെയാണ്. അതേസമയം, തന്റെ ബിജെപി-ആര്‍എസ്എസ് വിരുദ്ധ നീക്കങ്ങള്‍ അദ്ദേഹം സജീവമായി തുടരുകയും ചെയ്യുന്നു. കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ല എന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസവും പറഞ്ഞതും ഇതോട് ചേര്‍ത്ത് വായിക്കാം.

എനിക്ക് സാധിക്കില്ല
ഈ സാഹചര്യങ്ങള്‍ക്കിടെയാണ് ദിശാബോധം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു എന്ന് സുരേഷ് ബാബു പറയുന്നത്. അദ്ദേഹം മാത്രമല്ല, പല നേതാക്കള്‍ക്കും ഇതേ അഭിപ്രായമുണ്ട്. നിലവില്‍ കോണ്‍ഗ്രസിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് സാധിക്കില്ല എന്നും സുരേഷ് ബാബു വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

സുരേഷ് ബാബുവിന്റെ രാഷ്ട്രീയ വഴി
1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നിരുന്നു. അന്ന് കെഎസ്‌യുവിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു സുരേഷ് ബാബു. പിന്നീട് കോണ്‍ഗ്രസ് എസ്സിന്റെ ഭാഗമായി. പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായിരുന്നു ഏറെകാലം. 1995ലാണ് തിരിച്ച് കോണ്‍ഗ്രസില്‍ എത്തിയത്. വടകര ലോക്‌സഭാ സീറ്റിലും കോഴിക്കോട് നോര്‍ത്ത് സീറ്റിലും മല്‍സരിച്ചിരുന്നു.

ക്ഷണിച്ചാല്‍ ആലോചിക്കും
കോണ്‍ഗ്രസില്‍ നേരിടുന്ന അവഗണനയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന ഒരു വിഷയം. ഇനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനാണ് സുരേഷ് ബാബുവിന് താല്‍പ്പര്യം. എന്‍സിപിയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അവര്‍ ക്ഷണിച്ചാല്‍ ആലോചിക്കുമെന്നും സുരേഷ് ബാബു പറയുന്നു.

പിസി ചാക്കോയുമായി ബന്ധം
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ് പിഎം സുരേഷ് ബാബു. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോയുമായി ഇപ്പോഴും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇടതുപക്ഷ ചേരിയിലേക്ക് സുരേഷ് ബാബു വൈകാതെ എത്തുമെന്ന് തന്നെയാണ് സൂചനകള്‍.

വെള്ളിയാഴ്ച എന്‍സിപിയില്‍ ചേരുമെന്ന് സൂചന
അതേസമയം, സുരേഷ് ബാബു വെള്ളിയാഴ്ച എന്‍സിപിയില്‍ ചേരുമെന്നാണ് വിവരം. പിസി ചാക്കോ അദ്ദേഹത്തിന് അംഗത്വം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ എന്‍സിപിയിലേക്ക് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നതിലൂടെ പാര്‍ട്ടി ശക്തമാകുമെന്ന് എകെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കണക്കുകൂട്ടുന്നു.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications