'ക്രോധത്തിലല്ല, ലാളിത്യത്തിലാണ് കേരളം', ഭാരത് ജോഡോയിൽ കേരളത്തെ പുകഴ്ത്തി രാഹുൽ ഗാന്ധി
തൃശ്ശൂർ: കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണെന്ന് രാഹുൽ ഗാന്ധി. കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിലാണ്, ക്രോധത്തിലല്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ തൃശൂരിൽ വെച്ചാണ് രാഹുൽ കേരളത്തെ പുകഴ്ത്തിയത്.
രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന സർക്കാരാണ.ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. വിദ്വേഷത്തിന്റെ ഇന്ത്യയും കേരളവുമല്ല കോൺഗ്രസിന്റെ മനസ്സിലുള്ളതെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി പറഞ്ഞത്: അഞ്ചോ ആറോ ശത കോടീശ്വരന്മാർക്ക് വേണ്ടിയാണ് രാജ്യത്ത് ഇന്ന് ഭരണം നടക്കുന്നത്. അവർ വിചാരിച്ചാൽ എന്തും ചെയ്യാമെന്ന സ്ഥിതി ആയിരിക്കുന്നു. നമ്മുടെ പണം കവർന്ന് സഹസ്ര കോടീശ്വരന്മാർക്ക് നൽകുന്നു. മോദി ഇന്ന് പാചക വാതക, ഇന്ധന വിലയെ കുറിച്ച് പറയുന്നില്ല.
ജനങ്ങളുടെ പോക്കറ്റിൽ നിന്നും ചോരുന്ന പണം ചെല്ലുന്നത് രണ്ടുമൂന്ന് കോർപ്പററ്റുകളുടെ പക്കലേക്കാണ്.
സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ബാക്കിവച്ചത് ജിഎസ്‍ടി, നോട്ട് നിരോധനം പോലെയുള്ളവയാണ്. കോൺഗ്രസ് 75 വർഷം കൊണ്ട് എന്ത് ചെയ്തു എന്നാണ് മോദി ചോദിക്കുന്നത്. എട്ടു വർഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിൽ ഇല്ലായ്മയും, വിലക്കയറ്റവും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ല എന്നതാണ് അതിന് മറുപടി.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇന്ന് അനുഭവിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിലവിൽ തൃശൂരാണ് പുരോഗമിക്കുന്നത്. അതേസമയം ഭാരത് ജോഡോ യാത്രയെ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ 19 ദിവസം നടത്തുന്ന യാത്ര ബിജെപി ശക്തി കേന്ദ്രങ്ങളിൽ കുറവ് യാത്ര നടത്തുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഉത്തർപ്രദേശിലെ യാത്ര 4 ദിവസമാക്കി ഉയർത്തിയിരുന്നു. ഇതിനെയും മുഖ്യമന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ''ഇപ്പോള്‍ നടക്കുന്ന പദയാത്രയുടെ കാര്യം മാത്രം ആലോചിച്ചാല്‍ മതി. കേരളത്തില്‍ 19 ദിവസം. ഉത്തര്‍പ്രദേശില്‍ ആദ്യം നിശ്ചയിച്ചത് രണ്ട് ദിവസം. എന്തൊരു.. എന്താണിത്. എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം വന്നു. ഞങ്ങള്‍ മാത്രമല്ല. എല്ലാ വിഭാഗവും. അതോടെ ഉടന്‍ വര്‍ധിപ്പിച്ചു. നാല് ദിവസം. ഇവിടെ 19, അവിടെ നാല്. അവിടെ ബിജെപിയില്‍ നിന്ന് മുക്തമായോ. എവിടെയാണോ ബിജെപി ഏറ്റവും കരുത്തോടെയുള്ളത്. അവിടെ എന്ത് ചെയ്യുന്നു. എന്ത് പ്രചരണം നടത്തുന്നു. ഇതാണ് പ്രശ്‌നം.''
'കുറച്ച് അപ്പുറത്താണ് ആലുവ. ഒരു നേതാവിന്റെ പദയാത്ര വരുന്നുണ്ട്. ആ പദയാത്രയെ സ്വീകരിക്കാന്‍ വച്ച പോസ്റ്ററുകളില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അടുത്താണ് സവര്‍ക്കരുടെ പടം വച്ചത്. എന്ത് വ്യത്യാസം. വര്‍ത്തമാനകാല ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന പ്രചരണത്തിലാണ് കോണ്‍ഗ്രസ് മനസ് എന്നാണിത് കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയില്‍ സവര്‍ക്കറെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മനസ് ആലുവയില്‍ തയ്യാറായത്.
ഇതില്‍ ആശ്ചര്യപ്പെടേണ്ട. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പല നേതാക്കള്‍, എഐസിസി നേതാക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, അങ്ങനെ പല പ്രധാനികള്‍ ബിജെപിക്ക് അകത്താണ്. ബിജെപിയുടെ നേതൃനിരയിലാണ്. ഭരണരംഗത്താണ്. ഇതില്‍ പ്രായവ്യത്യാസമൊന്നുമില്ല. ഏറ്റവും ഒടുവില്‍ ഗോവയില്‍ കണ്ടില്ലേ. ഇതാണ് രാജ്യത്ത് ഇന്നുള്ള അവസ്ഥ.'












Click it and Unblock the Notifications