കോൺഗ്രസിന് വീണ്ടും തിരിച്ചടി; കെപിസിസി എസ്‌ക്യൂട്ടീവ് അംഗം പാർട്ടി വിട്ടു..സിപിഎമ്മിലേക്ക്
തിരുവനന്തപുരം; പുനഃസംഘടന നടപടികളിൽ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി. കെ പി സി സി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമായ സോളമൻ അലക്സ് ആണ് പാർട്ടി വിട്ടത്. സംസ്ഥാന കാര്‍ഷിക ഗ്രാമ വികസനബാങ്ക് പ്രസിഡന്റ് കൂടിയാണ് സോളമന്‍ അലക്സ്. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ സ്ഥാനവും വഹിക്കുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു സോളമൻ അലക്സ്. കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ എണ്ണം വെട്ടിച്ചുരുക്കിയതോടെ കെപിസിസി ഭാരവാഹി മോഹവും അസ്ഥാനത്തായി ഇതോടെയാണ് സോളമൻ പാർട്ടി വിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്ന് മൂന്ന് തവണയും പ്രതീക്ഷിച്ചിരുന്നു. നെയ്യാറ്റിൻകരയോ പാറശാലയിലോ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താൻ സീറ്റ് ചോദിച്ചിരുന്നു. എന്നാൽ പാർട്ടി സീറ്റ് നൽകിയില്ല. സീറ്റ് നൽകും എന്ന് പറഞ്ഞ് തന്നെ അവസാന നിമിഷം വരെ കബിളിപ്പിക്കുകയായിരുന്നു.
എ ഗ്രൂപ്പാണ് തന്നെ സ്ഥാനങ്ങൾ തരാതെ മാറ്റി നിർത്തിയത്.കോൺഗ്രസ് പുനഃസംഘടനയിലും കാര്യമായ പരിഗണന ലഭിച്ചില്ല. ഭാരവാഹിത്വം ലഭിക്കാൻ തനിക്ക് പൂർണ യോഗ്യത ഉണ്ട്.പിസിസി ജനറൽ സെക്രട്ടറി സ്ഥാനമെങ്കിലും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിർവാഹക സമിതിയിൽ പോലും പരിഗണിക്കാൻ സാധ്യതയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇപ്പോൾ രാജിവെയ്ക്കാൻ ഉള്ള തിരുമാനമെന്ന് സോളമൻ പറഞ്ഞു.
അതേസമയം താൻ സിപിഎമ്മിൽ ചേരുമെന്ന് സോളമൻ അലക്സ് പ്രതികരിച്ചു. അതേസമയം സോളമൻ അലക്ടസ് പാർട്ടി വിട്ടത് സംബന്ധിച്ച ചോദ്യത്തിന് നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നായിരുന്നു സുധാകരൻ ചോദിച്ചത്. മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ലേയെന്നും സുധാകരൻ ചോദിച്ചു. ജനപിന്തുണ ഇല്ലാത്തവരാണ് പാർട്ടി വിട്ടത്. ആരും അവർക്ക് പിന്നാലെ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
സോളമൻ അലക്സ് കൂടി പാർട്ടി വിട്ടതോടെ പുനഃസംഘടന നടപടികൾ പ്രതിഷേധിച്ച് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോകുന്ന നേതാക്കളുടെ എണ്ണം നാലായി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന പിഎസ് പ്രശാന്ത് ആയിരുന്നു ആദ്യം നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് പാർട്ടി വിട്ടത്. പിന്നാലെ കെപി അനിൽ കുമാർ, രതികുമാർ തുടങ്ങിയ നേതാക്കളായിരുന്നു രാജിവെച്ചത്.
അതേസമയം സോളമൻ അലക്സിന്റെ രാജിയോടെ യുഡിഎഫിന് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണം നഷ്ടമാകുമെന്ന് സോളമന്‍ അലക്‌സ് വെ്ലുവിളിച്ചു. പത്തു വർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് സോളമന്‍ അലക്സിന്റെ രാജിയോടെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാകും. ഈ സാഹചര്യത്തില്‍ സോളമൻ അലക്സിന്റെ പിന്തുണയോടെ ബാങ്ക് ഭരണം പിടിക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.
അതിനിടെ കെ പി സി സി പുനഃസംഘടന നടപടിയിലേക്ക് കടക്കുന്നതോടെ നേതൃത്വവുമായി കൂടുതൽ നേതാക്കൾ ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. ഇവർ പാർട്ടി വിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.ഇതിനോടകം തന്നെ പുനഃസംഘടന മാനദണ്ഡങ്ങൾ സംബന്ധിച്ച് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇടഞ്ഞ് കഴിഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നതാണ് ആവശ്യപ്പെട്ട് എ ഐ സി സി നേതൃത്വത്തിന് നേതാക്കൾ കത്തയച്ചിട്ടുണ്ട്. 5 വർഷം പിന്നിട്ട ജനറൽ സെക്രട്ടറിമാർ ആയിരുന്നവർ ഒഴിയേണ്ടി വരും. മുൻ ഡിസിസി അധ്യക്ഷൻമാർക്കും അവസരം ലഭിക്കില്ല,മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നുമാണ് നിർദ്ദേശങ്ങൾ. ഇത് കാര്യശേഷിയുള്ള നേതാക്കളുടെ അവസരം നഷ്ടമാക്കുമെന്നാണ് നേതാക്കളുടെ വിമർശനം.
അതേസമയം സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി.തമ്മിലടി പരിഹരിക്കാതെ പുനഃസംഘടന സുഗമമാകില്ല. നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന മുന്നോട്ടുപോയാൽ കൂടുതൽ സംഘർഷമുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications