മിഷന്‍ 2022; മറ്റാരും കൂട്ടിന് വേണ്ടെന്ന് പ്രിയങ്ക, മുന്നില്‍ നിന്ന് നയിക്കും, ശക്തിയാര്‍ജ്ജിക്കും
ലഖ്നൗ: പഴയ പ്രതാപം തിരിച്ചുപിടക്കാന്‍ അത്ര പെട്ടെന്ന് സാധ്യമല്ലെങ്കിലും ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയാവാന്‍ വലിയ പദ്ധതികളാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്നത്.
1985 ല്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്നേവരെ യുപിയില്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിച്ചിച്ചിട്ടില്ല. 2017 ലെ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെ മത്സരിച്ചെങ്കിലും 7 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ഈ അവസ്ഥയില്‍ നിന്നും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
പ്രിയങ്കയുടെ നയം
ബിജെപിയെ പരാജയപ്പെടുത്താന്‍ ബിഎസ്പി, എസ്പി തുടങ്ങിയ സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളുമായി സഖ്യം ചേര്‍ന്ന് മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെങ്കിലും 2022 ലെ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുക എന്ന നയമാണ് പ്രിയങ്ക ഗാന്ധി മുന്നോട്ട് വെക്കുന്നത്.
എസ്പി സഖ്യം
2017 ലെ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചത് വലിയ തിരിച്ചടിയാണ് നല്‍കിയതെന്ന് വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എസ്പിയുമായുള്ള സഖ്യം പാര്‍ട്ടിയെ 10-15 വര്‍ഷം പിന്നോട്ട് നയിച്ചെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
105 സീറ്റില്‍
സഖ്യത്തിന്‍റെ ഭാഗമായി 105 സീറ്റില്‍ മാത്രമായി കോണ്‍ഗ്രസ് മത്സരിച്ചത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഈ മണ്ഡലങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയിതോടെ ശേഷിക്കുന്ന ഇടങ്ങളിലെ പ്രവര്‍ത്തകരും നേതാക്കളും മറ്റ് പാര്‍ട്ടികളിലേക്ക് കൂടുമാറുകയും ചെയ്തെന്ന പിസിസി ഭാരവാഹിത്വമുള്ള ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടത്.
അധിക ഭാരം
മത്സരിച്ച സീറ്റുകളിലെ കാര്യങ്ങളും ഒട്ടും ആശാവഹമായിരുന്നില്ല. അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരായ ജനവിധിയുടെ അധിക ഭാരം കൂടി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായെന്നും നേതാവ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം 7 ല്‍ ഒതുങ്ങാന്‍ ഇതൊരു പ്രധാനകാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരോഗതിയുണ്ടായില്ല
2019 ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചെങ്കിലും സീറ്റുകളുടെ എണ്ണത്തിലോ വോട്ട് വിഹിതത്തിലോ വലിയ പുരോഗതി കൈവരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ബിജെപി 49.6 ശതമാനം വോട്ടുകൾ നേടിയപ്പോൾ എസ്പിക്കും ബിഎസ്പിക്കും യഥാക്രമം 18 ശതമാനവും 19.3 ശതമാനവും വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് നേടിയത് കേവല 6.3 ശതമാനം വോട്ട് മാത്രമാണ്.
ഉപതിരഞ്ഞെടുപ്പില്‍
എന്നാല്‍ ഈ മാസം 23 ന് 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതനേക്കാള്‍ വലിയ മുന്നേറ്റം കാഴ്ച്ച വെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതിന് നേതാക്കളെ പോലും അത്ഭുതപ്പെടുത്തുന്നു. ഈ മണ്ഡലങ്ങളൊന്നും പാര്‍ട്ടിയുടെ വലിയ ശക്തി കേന്ദ്രങ്ങളൊന്നും അല്ലാതിരുന്നിട്ടും 11.7 ശതമാനം വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ബിഎസ്പിക്ക് തിരിച്ചടി
ബിഎസ്പിക്ക് വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പില്‍ അവര്‍ കയ്യാളിയിരുന്ന സ്ഥലത്തേക്ക് കോണ്‍ഗ്രസ് പതുക്കെ കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചെറിയ നേട്ടത്തില്‍ താന്‍ സന്തോഷവതിയാണ്. തങ്ങളുടെ വോട്ട് ശതമാനം വര്‍ധിപ്പിച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംഘടനാ തലത്തിലും മാറ്റങ്ങള്‍
2022 ലെ തിരഞ്ഞെടുപ്പാണ് മുന്നിലെങ്കിലും തനിച്ച് മത്സരിച്ച് ശക്തിയാര്‍ജ്ജിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലും ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. സംഘടനാ തലത്തിലും വലിയ മാറ്റങ്ങള്‍ക്ക് യുപി കോണ്‍ഗ്രസ് ഇതിനോടകം വിധേയമായിട്ടുണ്ട്.
പുതിയ നിയമനങ്ങള്‍
സംഘടനാപരമായി ശക്തിപ്പെടുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായിപുതിയ സംസ്ഥാന അധ്യക്ഷനേയും നാല് വൈസ് പ്രസിഡണ്ടുമാരെയും 12 ജനറല്‍ സെക്രട്ടറിമാരെയും 24 സെക്രട്ടറിമാരെയും കോണ്‍ഗ്രസ് ഈയിടെ നിയമിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് പിന്നാലെ രാജിവെച്ച രാജ് ബബ്ബറിന് പകരക്കാരനായിട്ടാണ് പിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അജയ്കുമാര്‍ ലല്ലുവിനെ തിരഞ്ഞെടുത്തത്.
പ്രിയങ്കയുമായി അടുത്ത ബന്ധം
കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലു പ്രിയങ്ക ഗാന്ധിയുമായി വളെര അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഗംഗയാത്രയും സോന്‍ഭദ്ര പ്രക്ഷോഭവും ഉള്‍പ്പെടെ നടത്തിയ നിരവധി പരിപാടികളിലെ ലല്ലുവിന്റെ ഇടപെടലാണ് പ്രിയങ്കയെ അജയ്കുമാറിനെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കിയത്.
മറ്റുള്ളവര്‍
തംകുഹി രാജ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എംഎല്‍എയായ വ്യക്തിയാണ് അജയ്കുമാര്‍ ലല്ലു. അജയ്ക്ക് പകരം ആരാധാന മിശ്രയെ ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം 18 അംഗ ഉപദേശ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിരേന്ദ്ര ചൗദരി, പങ്കജ് മാലിക്, ലളിതേഷ്പതി ത്രിപതി, ദീപക് കുമാര്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാല് വൈസ് പ്രസിഡന്‍റുമാര്‍.
കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ട
ദീര്‍ഘകാലം കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടായിരുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 1951 മുതല്‍ 1977 വരെയുള്ള 26 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഭരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 47 സീറ്റുമായി സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ ഇരിപ്പുറപ്പിക്കേണ്ടി വന്നെങ്കിലും 1980 ല്‍ 309 സീറ്റുകള്‍ നേടി ശക്തമായ തിരിച്ചു വരവ് നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ശക്തി ക്ഷയിക്കുന്നു
1985 ലും കോണ്‍ഗ്രസിന് യൂപിയില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു. 1989 മുതലാണ് ഹിന്ദി ഹൃദയഭൂമിയുടെ മണ്ണില്‍ കോണ്‍ഗ്രസിന് അടിപതറിത്തുടങ്ങുന്നത്. ജനതാദള്‍ അധികാരം പിടിച്ച ആ തിരഞ്ഞെടുപ്പില്‍ 94 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. അവിടുന്ന് ഇങ്ങോട്ടുള്ള ഒരോ തിരഞ്ഞെടുപ്പിലും യുപിയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കുറഞ്ഞു കുറഞ്ഞു വന്ന് 2017 ല്‍ അത് 7 ഏഴില്‍ എത്തി നിന്നു.
കേരള പിറവി; കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് നാളേക്ക് 63 വര്‍ഷം, നാടെങ്ങും വിപുലമായ ആഘോഷം
സൗമിനി ജെയിനെ മാറ്റരുതെന്ന് കരയോഗം; കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയത്തിലിടപ്പെട്ട് വീണ്ടും എന്‍എസ്എസ്