അടിമുടി മാറാന്‍ കോണ്‍ഗ്രസ്; ഇനി ബുത്തിനും താഴെ പുതിയ യൂണിറ്റ്, വീടുകളിലേക്ക് നേരിട്ട് എത്തും
തിരുവനന്തപുരം; സംഘടന ദൗർബല്യമാണ് നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് വഴിവെച്ചതെന്നായിരുന്നു നേരത്തേ ഹൈക്കമാന്റ് അന്വേഷണ സമിതി കണ്ടെത്തൽ. പാർട്ടിയിൽ അടിയന്തര പൊളിച്ചെഴുത്തുകൾ ഉണ്ടായില്ലേങ്കിൽ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും കണ്ടെത്തിയത്.
കേരളത്തിൽ കാലങ്ങളായി നടന്നു വരുന്ന ഗ്രൂപ്പ് വീതംവെയ്പ്പുകൾ തകർക്കപ്പെട്ടതിൽ 'ഗ്രൂപ്പ് മാനേജർമാർ' എതിർപ്പുയർന്നിരുന്നുവെങ്കിലും ഹൈക്കമാന്റ് നേതൃത്വം ഇതിന് ചെവി കൊടുത്തിരുന്നില്ല. ഇപ്പോഴിതാ സമാന മാതൃകയിൽ ഡിസിസി അധ്യക്ഷൻമാരേയും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേയും പൊട്ടിത്തെറികളും സമ്മർദ്ദങ്ങളും ഉണ്ടായെങ്കിലും മുഖവിലകെടുക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. ഇനി കെപിസിസി,ഡിസിസി പുന;സംഘടന കൂടി എളുപ്പം പൂർത്തിയാക്കാനാണ് ഹൈക്കമാന്റ് പുതിയ കെപിസിസി നേതൃത്വത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.അതോടൊപ്പം തന്നെ താഴെതട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളിലേക്കും കൂടി കോൺഗ്രസ് കടന്നിരിക്കുകയാണ്.
ആറ് മാസം കൊണ്ട് കോൺഗ്രസില് അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയത്.കോൺഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും സുധാകരൻ വ്യക്തമാക്കി. കെപിസിസി അധ്യക്ഷനായ ശേഷം രണ്ട് സർവ്വേകൾ നടത്തിയിരുന്നു. ഇതിൽ രണ്ടിലും കോൺഗ്രസിന്റെ ദൗർബല്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനായി വീടുകൾ കേന്ദ്രീകരിച്ചുള്ള മൈക്രോ യൂണിറ്റുകൾ രൂപീകരിക്കാനാണ് കോൺഗ്രസ് പദ്ധതി. ഇതിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ച് കഴിഞ്ഞു.
നിലവിൽ കേരളത്തിൽ ഏകദേശം 54 ശതമാനത്തോളം പ്രദേശത്ത് മാത്രമാണ് മൈക്രോ യൂണിറ്റുകൾ ഉള്ളത്.ഏകദേശം 46 ശതമാനത്തോളം പ്രദേശങ്ങളിൽ സൗഘടന ദൗർബല്യം ഉണ്ടെന്ന് നേതൃത്വത്തം കണ്ടെത്തിയിട്ടുണ്ട്. അതിൽ കൂടുതൽ മേഖലകൾ ലക്ഷ്യം വെച്ച് 2500 കേഡർമാരെ നിയോഗിക്കും. ഐഎൻടിയുസിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഇത്. സംഘടന ശേഷി ദുർബലമായ പ്രദേശങ്ങളിൽ 3 വർഷം ഇവർ സജീവമായ പ്രവർത്തനം കാഴ്ച വെയ്ക്കും. കേഡർമാർക്കുള്ള 'ശമ്പളം' പാർട്ടി തന്നെ നൽകും. മുഴുവൻ പ്രദേശങ്ങളിലും മൈക്രോ ലെവൽ യൂണിറ്റുകൾ സാധ്യമാകുന്നതോടെ പിന്നെ പാർട്ടിക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടൽ. ഇതിന്റെ ആദ്യ ചുവടുവെപ്പായി ജില്ലാതല ചുമതലക്കാർക്കായി സംസ്ഥാന തലത്തിൽ പരിശീലനം നൽകി കഴിഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു.
26,27 ,ീയതികളിലായി നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. തുടക്കത്തിൽ ചില തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ യൂണിറ്റ് തുടങ്ങാനാണ് പദ്ധതി. കോഴിക്കോട് ജില്ലയിലെ കീഴരിയൂർ പഞ്ചായത്ത്, മലപ്പുറത്ത് വണ്ടൂർ, പാലക്കാട് ജില്ലയിലെ കരിമ്പുഴ , വയനാട് ജില്ലയിലെ നെൻമേനി തുടങ്ങിയ പഞ്ചായത്തുകളിലാണ് യൂണിറ്റുകൾ തുടക്കാൻ നിലവിൽ തിരുമാനം ആയിരിക്കുന്നത്. അതേസമയം കണ്ണൂരിൽ ജില്ലയിൽ ആദ്യ ഘട്ടത്തിൽ തന്നെ പിടിമുറക്കാനാണ് കോൺഗ്രസ് നീക്കം. ഇവിടെ 11 നിയോജക മണ്ഡലങ്ങളിലും തുടക്കം മുതൽ തന്നെ യൂണിറ്റുകൾ രൂപീകരിക്കാനും കോൺഗ്രസ് നേതൃത്വം തിരുമാനിച്ചിട്ടുണ്ട്.
ഒരു കോൺഗ്രസ് യൂണിറ്റിന് കീഴിൽ 15 മുതൽ 200 വരെ വീടുകളാകും ഉണ്ടാകുക. ഓരോ ബൂത്തുകളിലേയും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ഇതിൽ കോൺഗ്രസ് അനുഭാവമുള്ള കുടുംബം, കോൺഗ്രസ് സൗഹൃദ വീടുകൾ, കോൺഗ്രസ് അനുഭാവികൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുക. ഇതിനായിയ പ്രത്യേക സർവ്വേ നടത്തും. കോൺഗ്രസ് വോട്ടർമാരുടെ സ്ഥിരം രജിസ്റ്ററും തയ്യാറാക്കേണ്ടതുണ്ട്.ഇത് കണ്ടെത്തിയാൽ ഓരോ വീടുകളിൽ നിന്നും ഒരു കോൺഗ്രസ് അനുഭാവിയെ ചേർത്ത് യൂണിറ്റ് കമ്മിറ്റി രൂപീകരിക്കും.
നിയമസഭ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടുകൾ സിപിഎമ്മിലേക്ക് ഒഴുകിയെന്ന ആക്ഷേപം പാർട്ടിയിൽ ശക്തമായിരുന്നു. സ്ത്രീ നേതാക്കൾക്ക് പ്രാതിനിധ്യം പാർട്ടിയിൽ ലഭിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ഈ സാഹചര്യത്തിൽ താഴെ തട്ടിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താനാണ് തിരുമാനം. ഭാരവാഹികളിൽ കുറഞ്ഞത് 25 ശതമാനം പേരെങ്കിലും സ്ത്രീകളായിരിക്കും. മാത്രമല്ല ദളിത് വിഭാഗത്തിനും പ്രതിനിധ്യമുണ്ടാകും. 5 മുതൽ 10 വരെയെങ്കിലും ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. വെയ്ക്കുന്നത്.
ഈ കമ്മിറ്റികളായിരിക്കും താഴെ തട്ടിലുള്ള പരിപാടികളും പ്രവർത്തനങ്ങളും നടത്തുക. പ്രത്യേകിച്ച് ചരിത്ര പ്രാധാന്യമുള്ള ദിനങ്ങൾ ആഘോഷിക്കുക, കുടുംബ സംഗമങ്ങൾ , യോഗങ്ങൾ എന്നിവയാകും നടപ്പാക്കുക. എന്നാൽ പുറത്ത് നിന്നുള്ള അതിഥികൾക്ക് ഈ കൂട്ടായ്മയിൽ അവസരം നൽകേണ്ടതില്ല. അതേസമയം ഇത്തരം പരിപാടികൾക്ക് കൂടുതൽ പബ്ലിസിറ്റി നൽകേണ്ടതില്ലെന്ന നിർദ്ദേശവും നേതൃത്വം നൽകുന്നുണ്ട്.
അതേസമയം പാർട്ടിയിൽ മുതിർന്ന നേതാക്കളുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ കെപിസിസി,ഡിസിസി പുന;സംഘടന നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. ഇത്തവണ ജംബോ കമ്മിറ്റികൾ ഉണ്ടാകില്ലെന്ന നേരത്തേ തന്നെ കോൺഗ്രസ് അധ്യക്ഷൻ സുധാകരൻ വ്യക്തമാക്കിയിരുന്നു. നിർവ്വാഹക സമിതി അംഗങ്ങൾ ഉൾപ്പെടെ 51 അംഗ സമിതിയിയിരിക്കും കെപിസിസിയ്ക്ക് ഉണ്ടാകുക.
ഡിസിസി അധ്യക്ഷ നിയമനത്തിൽ തഴയപ്പെട്ട യുവ നേതാക്കളേയും വനിതാ നേതക്കാളേയും ഉൾപ്പെടടുത്തിയുള്ളതാകും പട്ടികയെന്നാണ് സൂചന. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും നേതൃത്വം ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. അതേസമയം ഗ്രൂപ്പ് സമ്മർദ്ദങ്ങൽക്ക് വഴങ്ങിയേക്കില്ല. ഡിസിസി ഭാരവാഹികളെ കണ്ടെത്തുന്നതിനായി മുൻ ഡിസിസി അധ്യക്ഷൻമാരിൽ നിന്നും നിർദ്ദേശം തേടും. ഇവരുടെ കൂടി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തിരുമാനം.
അതേസമയം ഗ്രൂപ്പ് വീതം വെയ്പ്പുകൾ ഉണ്ടാകില്ലെന്ന പറയുമ്പോഴും കെപിസിസി പുന;സംഘടനയിൽ അത് എളുപ്പമാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രത്യേകിച്ച് ഗ്രൂപ്പ് നേതാക്കളെ സംബന്ധിച്ചെടുത്തോളം ഈ പുന;സംഘടന അവസാന പിടിവള്ളിയാണെന്ന സാഹചര്യത്തിൽ.
Recommended Video