ന്യൂനപക്ഷ സ്കോളർഷിപ്പ്: സമവായത്തിന് കോൺഗ്രസ്, സർക്കാരിന് മുന്നിൽ പുതിയ ഫോർമുല വയ്ക്കും
കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ തള്ളാതിരുന്ന കെപിസിസി അധ്യക്ഷൻ പ്രശ്ന പരിഹാരത്തിന് ഉടൻ തന്നെ യുഡിഎഫ് യോഗം ചേരുമെന്നും വ്യക്തമാക്കി
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിനുള്ളിലെ അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരം കാണാനും സർക്കാരിന് മുന്നിൽ പുതിയ ഫോർമുല അവതരിപ്പിക്കാനും കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യയം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ തള്ളാതിരുന്ന കെപിസിസി അധ്യക്ഷൻ പ്രശ്ന പരിഹാരത്തിന് ഉടൻ തന്നെ യുഡിഎഫ് യോഗം ചേരുമെന്നും വ്യക്തമാക്കി.

"ഓരോ ആളുകളും പരാമർശിച്ച കാര്യങ്ങൾ വ്യാഖ്യാനിച്ച രീതിയിൽ വന്ന പ്രശ്നം മാത്രമാണ് വിവാദം. കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും ഒരു അഭിപ്രായമേയുള്ളു. ഈ സ്കോളർഷിപ്പ് സംവരണത്തിൽ എല്ലാ മതങ്ങളെയും പൂർണമായി വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം ഒരു നയം പ്രഖ്യാപിക്കാൻ. ഇടത് സർക്കാരിന്റെ നയത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് മാറ്റണമെന്നതാണ് യുഡിഎഫ് അഭിപ്രായം." സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ആദ്യം പ്രതികരിച്ചത്. എന്നാൽ യുഡിഎഫിലെ മറ്റൊരു പ്രധാന പാർട്ടിയായ മുസ്ലിം ലീഗ് ഇതിനെ ശക്തമായി എതിർക്കുകയാണ്. മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു സ്കോളർഷിപ്പ് നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
"ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്‌ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കും," സതീശൻ വ്യക്തമാക്കി.
അതേസമയം സതീശന്റെ വാദത്തെ പൂർണമായും തള്ളുകയണ് മുസ്ലിം ലീഗ്. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചതെമന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നതാണു ലീഗ് നിലപാട്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചുമൂടിയെന്നും മജീദ് കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications