പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കും; ഉത്തർപ്രദേശില്‍ കാര്യം അത്ര എളുപ്പമായിരുന്നില്ല; വേണുഗോപാല്‍
ദില്ലി: രാജ്യത്തെ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന് കൊണ്ടിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് ഉള്ളതെന്ന് എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാർട്ടിക്ക് ഒരു ആത്മവിശ്വാസക്കുറവും ഇല്ല. പഞ്ചാബ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ നല്ല വിജയ പ്രതീക്ഷയാണ് ഉള്ളത്.
പഞ്ചാബില്‍ സംഘടനയ്ക്ക് ഉള്ളില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അത് പരിഹരിക്കാന്‍ സാധിച്ചിരുന്നുവെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരിഹരിച്ചു. മുഖ്യമന്ത്രിയായ ചരണ്‍ ജിത് സിങ് ചന്നി മികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ട്. ആം ആദ്മി പാർട്ടിയുമായി വളരെ ശക്തമായ മത്സരമാണ് അവിടെ നടന്നത്. ആദ്യഘട്ടത്തില്‍ പിന്നാക്കം പോയെങ്കിലും അകാലി ദളും അവസാന ഘട്ടത്തില്‍ ശക്തമായ മത്സരമാണ് കാഴ്ചവെച്ചതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ പഞ്ചാബില്‍ എ എ പി ഭരണം പിടിച്ചേക്കുമെന്ന രീതിയിലായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസാണ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയത്. ഇത്തവണയും അത് ആവർത്തിക്കും. പാർട്ടിക്ക് മികച്ച സംഘടനാ അടിത്തറയുള്ള സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് തന്നെയാണ് പാർട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

അതേസമയം ഉത്തർപ്രദേശില്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. പാർട്ടിയുടെ സംഘടന ചട്ടക്കൂട് അത്ര ശക്തമല്ലാത്ത സംസ്ഥാനമാണ് യുപി. അവിടെ നാനൂറിലധിക്കം സീറ്റുകളില്‍ സ്ഥാനാർത്ഥികലെ കണ്ടെത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഉത്തർപ്രദേശില്‍ പാർട്ടി മത്സരിച്ച എല്ലാം സീറ്റുകളിലും വിജയിക്കുമെന്നൊന്നും ഉറപ്പില്ല. അവാസന നിമിഷമായതോടെ യുപിയില്‍ മത്സരം എസ്പിക്കും-ബി ജെ പിക്കും ഇടിയിലായ ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കുന്നു.

ബി ജെ പിക്ക് വെല്ലുവിളി സമാജ്‌വാദി പാർട്ടിയാണെന്ന പ്രചാരണം കോണ്‍ഗ്രസുകാരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഉത്തർപ്രദേശിൽ ബി ജെ പിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ കടന്നുകയറാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം കിട്ടുക സമാജ് വാദി പാർട്ടിക്കാവുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി അവകാശപ്പെടുന്നു.

അതേസമയം, പാർട്ടിയിലെ വിമതസ്വരം ഇപ്പോള്‍ അടങ്ങിയെന്ന സൂചനയും അദ്ദേഹം നല്‍കി. ഗ്രൂപ്പ് 23 എന്നൊന്ന് ഇപ്പോഴുണ്ടോ. ഇവരില്‍പ്പെട്ട പലരും നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രചരണത്തിനുണ്ടായിരുന്നു. അച്ചടക്കലംഘനം പാര്‍ട്ടി അനുവദിക്കില്ല. വിമർശനങ്ങള്‍ അതിര് കടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർക്കുന്നു.

പാർട്ടി വിട്ട് പോയവരുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥയെന്താണ്, അവരുടെ നില ഭദ്രമാണോ. സോണിയ ഗാന്ധി മുഴുവന്‍ സമയ അധ്യക്ഷ തന്നെ. എ ഐ സി സി ജനറൽ സെക്രട്ടറിയായി താന്‍ തുടരണോ? അല്ലെങ്കില്‍ മറ്റേതെങ്കിലും നേതാക്കള്‍ ഏതെങ്കിലും പദവിയില്‍ തുടരണമോയെന്ന് തീരുമാനിക്കുന്നത് ഞാനോ അല്ലെങ്കില്‍ ഏതെങ്കിലും നേതാക്കളോയല്ല, പാർട്ടിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.












Click it and Unblock the Notifications