സുനി പറഞ്ഞതെല്ലാം ശരി..! നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ആകാമെന്ന് വിഷ്ണു..!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ കൂടാതെ കാക്കനാട് സബ് ജയിലിലെ സഹതടവുകാരും പോലീസിനെ കുഴപ്പിക്കുന്നു. സുനിയുടെ സഹതടവുകാരും കൂട്ടുപ്രതികളുമായ വിഷ്ണു, വിപിന്‍ലാല്‍ എന്നിവരുമാണ് പരസ്പര വിരുദ്ധമായി പ്രതികരണങ്ങള്‍ നടത്തി പോലീസിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വിഷ്ണു പറയുമ്പോള്‍ ഗൂഢാലോചന ഇല്ലെന്നാണ് വിപിന്‍ലാലിന്റെ പ്രതികരണം.
വിഷ്ണുവിനേയും വിപിന്‍ലാലിനേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി റദ്ദാക്കാനുള്ള സുനിയുടെ അപേക്ഷ കോടതി തള്ളി. പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി പോലീസിന് നല്‍കുന്നത്.
ഗൂഢാലോചന ഉണ്ട്
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി പറഞ്ഞതെല്ലാം ശരിയാണെന്നാണ് കാക്കനാട് സബ്ജയിലില്‍ സഹതടവുകാരനായിരുന്ന വിഷ്ണു പറയുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും വിഷ്ണു വെളിപ്പെടുത്തുന്നു.
ദിലീപ് ആയിരിക്കാം
ഗൂഢാലോചനയ്ക്ക് പിന്നില്‍ നടന്‍ ദിലീപാണോ എന്ന ചോദ്യത്തിന് വിഷ്ണുവിന്റെ മറുപടി ഇങ്ങനെയാണ്. പിന്നീല്‍ ദിലീപ് ആയിരിക്കാം, തനിക്ക് അത് അറിയില്ല എന്നാണ് വിഷ്ണുവിന്റെ മൊഴി.
ചിലത് പറയാനുണ്ട്
അങ്കമാലി കോടതിയില്‍ ഹാജരാക്കിയ വേളയില്‍ തങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് വിഷ്ണുവും വിപിന്‍ലാലും അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണെങ്കില്‍ അത് അഭിഭാഷകനോട് പറയാന്‍ കോടതി അരമണിക്കൂര്‍ സമയവും അനുവദിച്ചു.
ഒരുമിച്ച് ചോദ്യം ചെയ്യും
വിഷ്ണുവിനേയും വിപിന്‍ലാലിനേയും കസ്റ്റഡിയിലെടുക്കാനാണ് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇരുവരേയും പള്‍സര്‍ സുനിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
കത്തെഴുതിച്ചത് ഭീഷണിപ്പെടുത്തി
അതേസമയം ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയാണ് ദിലീപിന് കത്തെഴുതിച്ചതെന്ന് വിപിന്‍ലാല്‍ ആരോപിച്ചു. പള്‍സര്‍ സുനിയും ഭീഷണിപ്പെടുത്തി. കേസില്‍ ഗൂഢാലോചന ഇല്ലെന്നും വിപിന്‍ പറയുന്നു.
ഫോൺ നൽകിയത് വിഷ്ണു
ജയിലില്‍ വെച്ച് സുനിക്ക് ഫോണ്‍ എത്തിച്ച് നല്‍കിയ കുറ്റത്തിനാണ് വിഷ്ണുവിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദിലീപിന് സുനി എഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം വിപിന്‍ലാലിന്റേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.
പ്രതികൾ കസ്റ്റഡിയിൽ തന്നെ
പള്‍സര്‍ സുനിയുടെ കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. പോലീസ് തന്നെ മര്‍ദിച്ചുവെന്ന സുനിയുടെ അവകാശവാദവും കോടതി തള്ളി. വിഷ്ണുവിനേയും വിപിനേയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.