പിസി ജോര്‍ജ് കുടുങ്ങുമോ? ഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം
കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ പി സി ജോർജിനെ ചോദ്യം ചെയ്യും. ജോർജിന് ഉടൻ നോട്ടീസ് നൽകു പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് പി സി ജോർജ്. മുഖ്യമന്ത്രിക്ക് എതിരായ ഗൂഢാലോചനാ കേസിലാണ് നടപടി.ഇന്നോ നാളെയോ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പി സി ജോർജ് ഹാജരാകണം. വെള്ളിയാഴ്ചയാണ് ഹാജരാകാൻ നോട്ടീസ് നൽകുക. ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാകും പിസി ജോർജിനെ ചോദ്യം ചെയ്യുക.
സ്വപ്ന സുരേഷും, പി സി ജോർജും ക്രൈം നന്ദകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിൽ എന്നാണ് കെ ടി ജലീൽ നൽകിയ പരാതിയിൽ ഉള്ളത്. കേസിൽ ആരോപണവിധേയരായ ഓരോരുത്തരെയും വിളിച്ച് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം. തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അടക്കമുള്ളവർക്കുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതികളും പി സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തുന്നുണ്ട് എന്നാണ് കെ ടി ജലീൽ എംഎൽഎ നൽകിയ പരാതി. ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.


സ്വപ്നയും സരിത്തും പിസി ജോര്‍ജും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് സരിത എസ് നായര്‍ മൊഴി നല്‍കിയിരുന്നു. ഇതിനായി പി സി ജോര്‍ജ് സരിതയെ വിളിച്ചതിന്റെ ശബ്ദസന്ദേശമടക്കം പുറത്തുവന്ന സാഹചര്യത്തില്‍ സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയിരുന്നു.പരാതിക്കാരനായ കെ ടി ജലീല്‍ എം എല്‍ എ, സ്വപ്നയുടെ സുഹൃത്തുക്കളായ ഷാജ് കിരണ്‍, ഇബ്രാഹിം എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സരിത എസ് നായരെ തിരുവനന്തപുരം ഗസ്റ്റ്ഹൗസിലും ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ചുവരുത്തിയാണ് ഗൂഢാലോചനയില്‍ ഭാഗമാകണം എന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടത്. സരിതയുടെ മകന്റെയും ഡ്രൈവറുടെയും ഗസ്റ്റ് ഹൗസ് ജീവനക്കാരുടെയും മൊഴി കഴിഞ്ഞ രേഖപ്പെടുത്തിയിരുന്നു. സരിത്തിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗൂഢാലോചന കേസില്‍ അറസ്റ്റ് തടയണം എന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണം എന്ന സ്വപ്നയുടെ ആവശ്യവും അംഗീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി.
വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.പാലക്കാട് കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന സ്വപ്‌നയുടെ ഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കും എന്നാണ് വിവരം.

സ്വപ്ന സുരേഷ് കഴിഞ്ഞദിവസം ഇഡിക്ക് മുന്നില്‍ ഹാജരായിട്ടില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്നാണ് ഇ മെയില്‍ വഴി ഉദ്യോഗസ്ഥരെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴിയുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ ആണ് സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.













Click it and Unblock the Notifications