സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 14, ജാഗ്രതയിലെന്ന് മന്ത്രി!!
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. പുതിയതായി രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം വൈറസ് ബാധിയുടെ പശ്ചാത്തലത്തില്‍ 1495 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
്അതേസമയം ഇറ്റലിയില്‍ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയ രണ്ട് പേര്‍ക്കും വീട്ടിലെ പ്രായമായ അച്ഛനും അമ്മയ്ക്കും റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം വിദേശയാത്ര, രോഗലക്ഷണങ്ങള്‍ എന്നിവ മറച്ചുവെക്കുന്നര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നെത്തിയരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനം ശക്തമായി തന്നെ നടക്കുന്നുണ്ട്. 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 815 എണ്ണം നെഗറ്റീവാണ്. സാമ്പിള്‍ പരിശോധനയ്ക്ക് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കി. വിദേശത്ത് നിന്നെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ലാബുകള്‍ അനുവദിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവരും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അവധി നല്‍കുന്നതോടെ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് തടയാന്‍ സാധിക്കും. ആരോഗ്യ മേഖലയിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സുരക്ഷയുണ്ടാകുമോയെന്ന് പല രക്ഷിതാക്കളും ആശങ്കയറിയിച്ചിരുന്നു. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഐസൊലേഷനലിലുള്ള ആളുകളുടെ മാനസികാവസ്ഥ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘങ്ങളുണ്ട്. ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് യാതൊരു തരത്തിലുള്ള ജീവിത പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒറ്റപ്പെടല്‍ ഉണ്ടാകരുത് എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസ്: സോഷ്യൽ മീഡിയയിലെ വ്യാജന്മാരെ പൂട്ടാൻ യതീഷ് ചന്ദ്ര, സ്ക്രീന്‍ഷോട്ടുകള്‍ തെളിവെന്ന്