കൊറോണ വൈറസ്; നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനം
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. നിലവില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നതന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് നടപടി. ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളുമായി അടുത്ത ഇടപഴകിയിരുന്ന റാന്നി വെച്ചൂച്ചിറ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. റാന്നി സ്വദേശികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട ആളുകളുടെ പട്ടിക ജില്ലാ ഭരണകുടം തയ്യാറാക്കിയിരുന്നു. ഇതില്‍ പെട്ടയാളാണ് യുവാവ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു ഇയാളെ നിരീക്ഷിച്ചിരുന്നത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ഇയാള്‍ വാര്‍ഡില്‍ നിന്നും ചാടിപോകുകയായിരുന്നു. ആശുപത്രി അധികൃതരെ പറ്റിച്ചാണ് ഇയാള്‍ വാര്‍ഡിന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ജില്ലാ ഭരണകുടത്തിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇയാളെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിക്കും ഐസോലേഷന്‍ വാര്‍ഡിനും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'കോൺഗ്രസ്സിന്‍റെ കാലന്മാർ കുറേ കടൽകിളവന്മാരാണ്, കുഴലൂത്തുകാരെ പുറത്താക്കി ശുദ്ധികലശം ചെയ്യണം'












Click it and Unblock the Notifications