കൊറോണ സംശയിച്ച് ഡോക്ടറെയും കുടുംബത്തെയും പൂട്ടിയിട്ടു, തൃശൂരില്‍ ഫ്‌ളാറ്റ് ഭാരവാഹികള്‍ അറസ്റ്റില്‍
തൃശൂര്‍: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ടസംഭവത്തില്‍ ഫ്‌ളാറ്റ് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ ജില്ലയിലെ മുണ്ടുപാലത്തെ ഫ്‌ളാറ്റിലായിരുന്നു സംഭവം. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്ത് ഭാരവാഹികളെ അറസ്റ്റ് ചെയ്തത്.
ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റില്‍ പൂട്ടിയിട്ട ശേഷം പുറത്ത് കൊറോണ എന്ന ബോര്‍ഡ് എഴുതിവച്ചാണ് ഭാരവാഹികള്‍ മടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിച്ച് ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭാരവാഹികള്‍ ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാന്‍ കാരണമായത്.
ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഡോക്ടറുടെ കുടുംബം ഫോണില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഭാരവാഹിക്കെതിരെ പരാതി നല്‍കുകയായിരുന്നു.അതേസമയം, കൊറോണ പരിശോധനയില്‍ ഡോക്ടറുടെ കുടുംബത്തിന്റെ ഫലം നെഗറ്റീവാണ്. സൗദി യാത്രയ്ക്ക് ശേഷം ഇവര്‍ പരിശോധനകള്‍ നടത്തിയിരുന്നു.
അതേസമയം, ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 117 ആയി ഉയര്‍ന്നു. ഇതില്‍ 11 പേര്‍ ഇതിനോടകം തന്നെ രോഗം ഭേദമായി വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലുകളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. ഇതിനോടകം തന്നെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പതിനെട്ടോളം ചെക് പോസ്റ്റുകള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു, ഓരോ സംസ്ഥാനങ്ങളും മുന്‍കരുതലെന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാളുകള്‍, ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ എന്നിവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇതുവരെ 22 ഫലങ്ങളാണ് കൊറോണ പോസിറ്റീവായത്. വൈറസ് ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തിലാണ്. വീട്ടിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ ഇവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മൂപ്പതോളം ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ റേഡിയോളജി ലാബുകൾ അടച്ചിടാനും നിർദ്ദേശമുണ്ട്.