തിരുവനന്തപുരത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കെട്ടുകെട്ടിച്ചു: മേയർ
തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കഴിഞ്ഞ രണ്ടരവർഷംകൊണ്ട് നഗരസഭയിൽ നിന്ന് കെട്ടുകെട്ടിച്ചതായി മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. പേട്ടയിൽ ഇന്റർലോക്ക് ചെയ്ത് നവീകരിച്ച റെയിൽവേപാലം ബൈറോഡും കൗമുദി റോഡിലെ പുതിയ ഓടയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
റോഡുകളുടെ നിർമ്മാണത്തിൽ നഗരസഭ സർവകാല റെക്കാഡ് സൃഷ്ടിച്ചിരിക്കുകയാണ്. 1986ൽ 45 വാർഡുകൾ മാത്രം ഉണ്ടായിരുന്നപ്പോൾ നിലവിൽ വന്ന സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നഗരസഭയിൽ. അതിനാൽ വേണ്ടത്ര ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്. എല്ലാ ഉദ്യോഗസ്ഥരെയും കുഴപ്പക്കാരാക്കി അടച്ചാക്ഷേപിക്കുന്നതല്ല നഗരസഭയുടെ നിലപാട്. ചിലർ അഴിമതിക്കാരാണ്. അവരെ തിരഞ്ഞുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു.

അങ്ങനെ അഴിമതി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വീട്ടുകരം കൂട്ടുമ്പോൾ പ്രതിഷേധമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ നിങ്ങൾ തരുന്ന പണംകൊണ്ടാണ് നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾ നടത്തുന്നത്. പേട്ടയിലെ മൃഗാശുപത്രിയുടെ പേരിൽ ഉയരുന്നവിവാദങ്ങൾ അവസാനിപ്പിക്കണം. വർഷങ്ങളായി യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചിരുന്ന സംവിധാനമാണ് നായ്ക്കളുടെ വന്ധ്യംകരണം. എന്നാൽ അടുത്തകാലത്ത് അതിൽ കുഴപ്പമാരോപിക്കുകയാണ് ചിലർ.
മാലിന്യപ്ളാന്റ് ഇല്ലാതിരുന്നിട്ടും നഗരം ദുർഗന്ധം വമിക്കാതെ നിലനിൽക്കുന്നത് ഉറവിടത്തിൽ സംസ്കരിക്കുന്ന രീതി വികസിപ്പിച്ചതിനാലാണെന്നും മേയർ പറഞ്ഞു. മരുതം അപ്പാർട്ട്മെന്റിന്റെ മുന്നിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ എം. എസ്. രവിക്ക് അനുശോചനം അർപ്പിച്ച ശേഷമാണ് ഉദ്ഘാടനം നടത്തിയത്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷയായിരുന്നു. കൗൺസിലർമാരായ കെ. ശ്രീകുമാർ, ആർ. സതീഷ് കുമാർ, ഗീതാ ഗോപാൽ, വി.ജി. ഗിരികുമാർ, സിമി ജ്യോതിഷ്, സബീറ ബീഗം എന്നിവർ സംസാരിച്ചു. ഡി. അനിൽകുമാർ സ്വാഗതവും സിന്ധു മോഹൻ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications