തന്നെ കൊല്ലാൻ നോക്കിയതിന് പിന്നിൽ എഎൻ ഷംസീർ, ആരോപണവുമായി വടകരയിലെ സ്വതന്ത്രൻ
കണ്ണൂര്‍: 19 സീറ്റുകളിലും തോറ്റ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അഭിമാന പോരാട്ടം നടത്തിയ മണ്ഡലമായിരുന്നു വടകര. എന്നാല്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനോട് പി ജയരാജന്‍ തോല്‍വിയേറ്റുവാങ്ങി. അക്രമ രാഷ്ട്രീയത്തിന്റെ മുഖമായി പി ജയരാജനെ അവതരിപ്പിച്ചത് മണ്ഡലത്തില്‍ യുഡിഎഫിന് നേട്ടമായി.
ആ പ്രചാരണം ശരി വെയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പിന് പിന്നാലെ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്. ഈ സംഭവവും ജയരാജനെ ഇരുട്ടത്ത് നിര്‍ത്തി. എന്നാല്‍ തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍ ആണെന്നാണ് നസീര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വടകരയിലെ സ്വതന്ത്രൻ
മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ സിഒടി നസീര്‍ വടകരയില്‍ പി ജയരാജന് എതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. നസീറിനെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ആദ്യഘട്ടത്തില്‍ ശ്രമങ്ങള്‍ നടന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് നസീറിന് വെട്ടേറ്റത്.
തിരഞ്ഞെടുപ്പിന് പിന്നാലെ ആക്രമണം
തലശ്ശേരിയില്‍ വെച്ചാണ് നസീറിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ കയ്യത്ത് റോഡില്‍ വെച്ച് ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം നസീറിനെ വെട്ടിവീഴ്ത്തുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനും നസീറിന് വെട്ടേറ്റു.
പിന്നിൽ ജയരാജനല്ല
വടകരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നസീറിന് നേര്‍ക്കുളള ആക്രമണത്തില്‍ പി ജയരാജനായി പ്രതിസ്ഥാനത്ത്. അതിനിടെ ജയരാജന്‍ നസീറിനെ ആശുപത്രിയിലെത്തി കാണുകയുണ്ടായി. തന്നെ ആക്രമിച്ചതിന് പിന്നില്‍ പി ജയരാജന്‍ അല്ലെന്ന് നസീര്‍ അന്ന് പറയുകയുമുണ്ടായി.
ഷംസീറിനെതിരെ ആരോപണം
എന്നാല്‍ തന്നെ ആക്രമിച്ചതിന് പിന്നില്‍ ഒരു ജനപ്രതിനിധിക്കും രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും പങ്കുളളതായി അന്ന് നസീര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം നസീര്‍ പോലീസിന് മൊഴി നല്‍കുകയുമുണ്ടായി. ആ ജനപ്രതിനിധി തലശ്ശേരി എംഎല്‍എയായ എഎന്‍ ഷംസീര്‍ ആണെന്നാണ് നസീര്‍ ആരോപിക്കുന്നത്.
കേസ് അട്ടിമറിക്കാൻ ശ്രമം
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീറാണ്. ഈ വിവരം താന്‍ പോലീസിന് മൊഴി നല്‍കിയിട്ടും അവര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്നും നസീര്‍ വ്യക്തമാക്കി. ട്വന്റി ഫോര്‍ ന്യൂസിനോടാണ് നസീറിന്റെ ഈ വെളിപ്പെടുത്തല്‍.
ഷംസീറിന് ശത്രുത
ഷംസീറിനൊപ്പമുളളവരാണ് തന്നെ വെട്ടിയത്. പി ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ആക്രമിച്ചത് എന്നും നസീര്‍ ആരോപിക്കുന്നു. ഷംസീറിന് തന്നോട് ശത്രുതയുണ്ട്. തലശ്ശേരി സ്‌റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ താന്‍ പ്രതികരിച്ചിരുന്നു.
ഹൈക്കോടതിയിലേക്ക്
ആ സംഭവം ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. തന്നെ എംഎല്‍എ ഓഫീസില്‍ വെച്ച് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ വെളിപ്പെടുത്തി. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ ശരിയായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സിഒടി നസീര്‍ വ്യക്തമാക്കി.
വെട്ടിലായി പാർട്ടി
നസീറിനെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് സിപിഎം നേതൃത്വം നിലപാടെടുത്തിരുന്നത്. എന്നാല്‍ ഷംസീറിനെതിരെ ആരോപണം ഉയര്‍ന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. മാത്രമല്ല കൊലപാതക ശ്രമത്തിന് കെ അശ്വന്ത്, വികെ സോജിത്ത് എന്നീ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലാണ്.
അവസാന നിമിഷം പിന്മാറി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ ഷംസീറിന് എതിരെ മത്സരിക്കാന്‍ നസീര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം പിന്മാറി. വടകരയില്‍ പ്രചാരണ സമയത്ത് തന്നെ നസീറിന് നേര്‍ക്ക് കയ്യേറ്റ ശ്രമങ്ങളുണ്ടായിരുന്നു. മണ്ഡലത്തില്‍ നസീറിന് ആകെ കിട്ടിയത് 612 വോട്ട് മാത്രമാണ്.
ബാന്ദ്രയിലെ മക്ഡൊണാൾഡ് കടയിൽ മേശ തുടച്ചിരുന്ന ജോലിക്കാരി, സ്മൃതി ഇറാനിയുടെ സർട്ടിഫിക്കറ്റ് ലേലത്തിന്
അടപടലം തകർന്ന് കോൺഗ്രസ്, പത്ത് എംഎൽഎമാർ മഹാരാഷ്ട്രയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്