സൈമൺ ബ്രിട്ടോയുടെ മരണം; ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഡോക്ടറും, കൃത്യസമയത്ത് എത്തിച്ചില്ല!!
തൃശൂർ: മുൻ എംഎൽഎയും സിപിഎം നേതാവുമായ സൈമൺ ബ്രിട്ടോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യ സീന ഭാസ്ക്ക്റിന്റെ ആരോപണത്തിന് പിന്നാലെ ചികിത്സിച്ച ഡേക്ടറും രംഗത്ത്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സൈമൺ ബ്രിട്ടോയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹൃദ്രോഗമുള്ള ആളാണെന്ന് കരുതിയാണ് ചികിത്സ ആരംഭിച്ചിരുന്നതെന്ന് ഡോക്ടർ പറഞ്ഞതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൃത്യമായ രോഗങ്ങളെക്കുറിച്ചോ, കഴിക്കുന്ന മരുന്നുകളെക്കുറിച്ചോ രേഖകളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉള്ള വിവരങ്ങൾ വച്ച് ചികിത്സ നൽകിയത്. ഹൃദ്രോഗമുള്ള ആളാണെന്നാണ് കൂടെയുള്ളവർ അറിയിച്ചതെന്നും ഡോക്ടർ വ്യക്തമാക്കി.
പന്ത്രണ്ട് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് ബ്രിട്ടോയെ ചികിത്സയ്ക്കായി എത്തിച്ചത്. കുറച്ച് നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും ഡോക്ടർ വ്യക്തമാക്കി. മരണ ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെന്ന വാദവുമായി ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ നേരത്തെ രംഗത്തെത്തിയിരുന്നു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടോക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല, പിന്നെങ്ങിനെയാണ് റിപ്പോർട്ടിൽ അങ്ങിനെ രേഖപ്പെടുത്തിയതെന്നും സീന ചോദിച്ചിരുന്നു. അസുഖം വന്നപ്പോള്‍ ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് ചോദിച്ചെങ്കിലും സാധാരണ ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സീന പറഞ്ഞിരുന്നു. എന്നാൽ മരണത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും , അവസാന ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയമെന്നും സീന പറഞ്ഞു.