സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പോസ്റ്ററുമായി ഭക്തർ 18ാം പടി കയറരുതെന്ന് കോടതി
കൊച്ചി: കർശന നിർദേശവുമായി ഹൈക്കോടതി. സിനിമാ താരങ്ങളുടേയും രാഷ്ട്രീയ നേതാക്കളുടേയും പോസ്റ്ററും ചിത്രങ്ങളുമായി ശബരിമല തീർത്ഥാടകർ പതിനെട്ടാം പടി കയറേണ്ട എന്നാണ് കോടതിയുടെ നിർദ്ദേശം.
ചലച്ചിത്ര താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി ശബരിമല തീർഥാടകർ പതിനെട്ടാം പടി കയറുന്നതും ദർശനം നടത്തുന്നതും ഹൈക്കോടതി വിലക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പതിവു ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പാലിച്ച് ദർശനം നടത്താൻ ഭക്തർക്കു ഉത്തരവാത്തം ഉണ്ടെന്നും കോാടതി പറഞ്ഞു. ഇത്തരം കാര്യത്തിൽ വീഴ്ചയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്. തമിഴ് സിനിമയുടെ പോസ്റ്ററുകളും അന്തരിച്ച കന്നട നടന്റെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ച് ദർശനത്തിനു നിൽക്കുന്നവരുടെ ഫോട്ടോ ഒരു അയ്യപ്പഭക്തൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അയച്ചു നൽകിയിരുന്നു. ഇതിന് പിന്നാലെ ആണു കോടതി സ്വമേധയാ കേസെടുക്കുന്നത്.
അയ്യപ്പനോട് ആദരവുള്ള ഭക്തർ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടു വേണം ദർശനം നടത്തേണ്ടത്. ദിവസവും 80,000 - 90,000 ഭക്തർ ദർശനത്തിന് എത്തുമ്പോൾ മിനിറ്റിൽ 70 - 80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണം. ഇതിനു വിരുദ്ധമായി ചിത്രങ്ങളും പോസ്റ്ററുകളും ആയി ഇവിടേക്ക് എത്തുന്നവരെ കടത്തിവിടരുതെന്നും കോടതി പറഞ്ഞു.
ശബരിമല സോപാനത്തിനു മുന്നിൽ സംഗീത വാദ്യോപകരണങ്ങൾ വായിക്കാൻ ഭക്തരെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഡ്രമ്മർ ശിവമണി സോപാനത്തിനു മുന്നിൽ ഡ്രം വായിച്ച വാർത്തയ്ക്ക് പിന്നാലെ ആയിരുന്നു കോടതിയുടെ നടപടി. സംഭവത്തിൽ സോപാനം ഓഫീസർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ആചാരാനുഷ്ഠാനങ്ങൾ എല്ലാ ഭക്തർക്കും ഒരുപോലെ ബാധകം ആണ്, ഇത്തരം പരിപാടികൾ അനുവദിക്കാൻ പാടില്ലായിരുന്നും എന്നും കോടതി പറഞ്ഞു..












Click it and Unblock the Notifications