പിആർ വർക്കിലൂടെയും അവാർഡ് കഥകളിലൂടെയും പിടിച്ചുനിന്ന കൊവിഡ് പ്രതിരോധം പാളി; വേണുഗോപാൽ
തിരുവനന്തപുരം; കേരളത്തിൽ കൊവിഡ് കേസുകൾ ദിനം പ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 29000ത്തിന് മുകളിലാണ് സംസ്ഥാനത്ത് രോഗികൾ. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കോവിഡിനെ ഫലപ്രദമായി നേരിടാൻ ഒരു ഘട്ടത്തിലും സർക്കാരിനായില്ല. രണ്ടാം തരംഗത്തിൽ സർക്കാർ നയങ്ങൾ പാടേ പാളിയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്‌ട്ര മാധ്യമങ്ങളിലുൾപ്പെടെ നടത്തിയ പിആർ വർക്കിലൂടെയും അവാർഡ് കഥകളിലൂടെയും പിടിച്ചുനിന്ന എൽഡിഎഫിന്റെ കോവിഡ് പ്രതിരോധം, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അപ്പാടെ തകർന്നുപോയ അവസ്ഥയാണ്. കോവിഡിനെ പിടിച്ചുകെട്ടിയ സംസ്ഥാനമെന്ന ഖ്യാതി കൊട്ടിഘോഷിച്ചുനടന്ന എൽഡിഎഫിന്റെ 'കേരള മാതൃക', ഭരണത്തിലേറി 100 ദിവസം പിന്നിടുമ്പോഴേയ്‌ക്ക് അമ്പേ പരാജയപ്പെട്ടതായി പൊതുജനവും തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം ചുമതലയിലായി, ആരോഗ്യപ്രവർത്തകരാകട്ടെ വാക്‌സിനേഷൻ തിരക്കുകളിലും. സിഎഫ്എൽടിസികൾ അടച്ചുപൂട്ടിയതും രോഗവ്യാപനത്തിന് ഇടയാക്കി. സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്ന നടപടികളിലും വീഴ്‌ചകൾ സംഭവിച്ചു. ആദ്യ ഘട്ടത്തിൽ ഒരു രോഗിയുമായി സമ്പർക്കത്തിലുള്ള 25 പേരെ നിരീക്ഷണത്തിലാക്കിയിരുന്നത് ഇപ്പോൾ 1: 1.5 എന്ന നിരക്കിലാണ് നടക്കുന്നത്.
രോഗവ്യാപനനിരക്കിൽ ഇപ്പോൾ കേരളം ഏറെ മുമ്പിലാണ്. ഇന്നലെ കേരളത്തിൽ പുതിയ കേസുകളുടെ എണ്ണം 29,322. ടിപിആർ 17.91% ആണ്. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും ടിപിആർ ഒരു ശതമാനത്തിന് താഴെയുമാണ്. ഈ സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി നോക്കിയാൽ, പ്രധാന വ്യതാസം ഇവർ അവലംബിക്കുന്ന ടെസ്റ്റിംഗ് രീതിയിലാണ്. ആന്റിജൻ ടെസ്റ്റിന്റെ സെൻസിറ്റിവിറ്റി മറ്റു മാർഗ്ഗങ്ങളേക്കാൾ കുറവാണ്. കണക്കുകളിൽ കൃത്യത ലഭിക്കാൻ ആന്റിജൻ ടെസ്‌റ്റ് പരമാവധി ഒഴിവാക്കി കഴിയുന്നത്ര RTPCR എന്ന നിലയിലേക്ക് മാറണം.
മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്‌ച, കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കണമെന്ന ലക്ഷ്യത്തോടെ ബോധപൂർവ്വമുള്ളതായിരുന്നു.
കോവിഡ് നെഗറ്റീവ് ആയതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങൾ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭവങ്ങളുണ്ടായി. ഔദ്യോഗിക മരണ വിവരപട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയും സംജാതമായി. ശാസ്‌ത്രത്തിന്റെ പിൻബലമില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രാത്രികാല കർഫ്യൂവും ഞായറാഴ്‌ചത്തെ ലോക്‌ഡൗണും അടക്കമുള്ള പല തീരുമാനങ്ങളും പോലീസിന്റെ സൗകര്യാർത്ഥം അശാസ്‌ത്രീയമായി നടത്തിയതാണ്. കടകൾ കൂടുതൽ സമയം തുറന്നു വച്ചാൽ തിരക്ക് കുറയുകയാണ് ചെയ്യുന്നത്, കൂടുകയല്ല. ഞായറാഴ്ച ലോക്ക്ഡൗൺ ചെയ്യുന്നത് കൊണ്ട് ഉപകാരമില്ല എന്നു മാത്രമല്ല, അത് മറ്റു ദിവസങ്ങളിൽ തിരക്ക് കൂട്ടും. ആരോഗ്യ വിദഗ്‌ദരുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്ത് മുന്നോട്ട് പോകാൻ സർക്കാരിന് കഴിയണം.
നാൽപ്പതിനടുത്ത് ആത്മഹത്യകളാണ് ലോക്ക്‌ഡൗണും കോവിഡ് പ്രതിസന്ധിയും കാരണം കഴിഞ്ഞ 75 ദിവസത്തിൽ ഉണ്ടായിരിക്കുന്നത്. അശാസ്‌ത്രീയമായ ലോക്ക്‌ഡൗണിനെയും നിയന്ത്രണങ്ങളെയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് ഇവരെ ആത്മഹത്യയിലേയ്‌ക്ക് നയിച്ചത്. ഇവരെ സഹായിക്കാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആദ്യ ലോക്ക്‌ഡൗൺ സമയത്ത് മൊറട്ടോറിയം പോലുള്ള സഹായങ്ങൾ ജനങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു വിധ സഹായങ്ങളും ലഭ്യമല്ല. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ അതിജീവന പാക്കേജുകൾ ജനങ്ങൾക്ക് നൽകിയിരുന്നു. വാക്‌സിൻ ചലഞ്ചിലൂടെയും കൊറോണ കാലത്തെ പിഴ പിരിവിലൂടെയും ആയിരം കോടിയോളം തുക സർക്കാരിന് ലഭിച്ചിട്ടുണ്ട്. വാക്സിൻ സൗജന്യമാക്കിയ സാഹചര്യത്തിൽ ഈ ഫണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ നടപ്പിലാക്കാൻ വിനിയോഗിക്കണം. കോവിഡ് അതിജീവന പാക്കേജുകൾക്കായോ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സ്വകാര്യ ആശുപത്രികളുമായി കൈ കോർക്കുന്നതിനോ ഈ തുക ചിലവഴിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാക്‌സിൻ വിതരണത്തിലെ വീഴ്‌ചകളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. രാജ്യത്തിന് തന്നെ വെല്ലുവിളിയായി കേരളത്തിലെ രോഗവ്യാപനം മാറിയ സാഹചര്യത്തിൽ സർക്കാർ ദുരഭിമാനം വെടിയണം. ആശങ്കപ്പെടുത്തുന്ന പ്രവചനങ്ങളും വിലയിരുത്തലുകളുമൊക്കെ കണക്കിലെടുത്ത് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുകയെന്ന കാലികമായ കർത്തവ്യം കൃത്യമായി നിറവേറ്റേണ്ടതുണ്ട്. തിങ്കളാഴ്‌ച ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ തടഞ്ഞ സുപ്രീം കോടതി നടപടിയും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടണം. രാജ്യത്തെ കോവിഡ് നിരക്കിൽ 70 ശതമാനവും കേരളത്തിലാണെന്നത് കണക്കിലെടുത്ത്, കുട്ടികളെ കോവിഡിലേയ്‌ക്ക് തള്ളി വിടാനാകില്ലെന്ന് തീരുമാനം കൈക്കൊണ്ട സുപ്രീം കോടതി നടപടി സ്വാഗതാർഹം. വാക്‌സിനേഷനെക്കുറിച്ച് ചിന്തിക്കാതെ അദ്ധ്യയനത്തെക്കുറിച്ചും പരീക്ഷ നടത്തിപ്പിനെക്കുറിച്ചും ചിന്തിക്കുകയാണ് സർക്കാർ.
Recommended Video
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കുട്ടികളിലും ഫലപ്രദമാണെന്ന് തെളിഞ്ഞ വാക്‌സിന്റെ ഉപയോഗ സാധ്യതകളെക്കുറിച്ച് സർക്കാർ കൂടുതൽ ആലോചന നടത്തണം. വാക്‌സിൻ വിതരണത്തിലെ അശാസ്‌ത്രീയതയും അപാകതകളും പരിഹരിച്ച് എത്രയും വേഗം കേരളത്തിലെ മുഴുവൻ ജനത്തിനും വാക്‌സിൻ എത്തിക്കാൻ സർക്കാരിന് കഴിയണം. സുരക്ഷ സർക്കാരിന്റെ കരങ്ങളിൽ മാത്രമൊതുങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കാതെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞിു.












Click it and Unblock the Notifications