തിരുവനന്തപുരത്ത് ശശി തരൂരിനെ തറപറ്റിക്കാൻ ഇടതുപക്ഷത്ത് നിന്നും സി ദിവാകരൻ! സ്ഥാനാർത്ഥികളായി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കി. കേരളത്തില്‍ ഇത്തവണ ആദ്യമായി കടുത്ത ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ശബരിമല വിഷയത്തോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായ സാന്നിധ്യമായി ബിജെപിയുമുണ്ട്.
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും മുന്‍പ് ആദ്യം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് മുന്നിലെത്തിയിരിക്കുകയാണ് ഇടത് പക്ഷം. നാല് സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ സിപിഐ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഐക്ക് സ്ഥാനാർത്ഥികളായി
20 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണത്തിലാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര മണ്ഡലങ്ങളാണ് സിപിഐക്കുളള സീറ്റ് വിഹിതം. ഇതില്‍ തൃശൂര്‍ സിപിഐയുടെ സിറ്റിംഗ് സീറ്റാണ്. എന്നാല്‍ സിറ്റിംഗ് എംപിക്ക് ഇത്തവണ സീറ്റ് കൊടുക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം.
ജയദേവന് സീറ്റില്ല
തൃശൂരില്‍ എംപിയായ സിഎന്‍ ജയദേവന് പകരം രാജാജി മാത്യു തോമസിനെ ആണ് സിപിഐ മത്സരിപ്പിക്കുക. ജനയുഗം പത്രത്തിന്റെ എഡിറ്ററാണ് രാജാജി മാത്യു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ നോട്ടമിട്ടിരിക്കുന്ന സീറ്റാണ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം.
കടുത്ത മത്സരം
ടിഎന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍ അടക്കമുളള പ്രമുഖരെ കോണ്‍ഗ്രസ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം ബിജെപി കെ സുരേന്ദ്രനെ തൃശൂര്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ തൃശൂരില്‍ ഇടതുപക്ഷത്തിന് ഇത്തവണ കടുത്ത മത്സരം നേരിടേണ്ടതായി വരും.
തരൂരിനെതിരെ ദിവാകരൻ
ബിജെപിക്കും കോണ്‍ഗ്രസിനും തൃശൂര്‍ പോലെ തന്നെ പ്രതീക്ഷയുളള മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ആണ് ഇതുപക്ഷം ഇറക്കുന്നത്. ശശി തരൂരിനെ നേരിടുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മണ്ഡലത്തില്‍ ദിവാകരനുളളത്.
കാനം മത്സരിക്കണം
ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ അടക്കമുളളവരെ തിരുവനന്തപുരത്തേക്ക് മത്സരിക്കുന്നു. തരൂരിനെ നേരിടാന്‍ കാനം രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കണം എന്ന് സിപിഐയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
തയ്യാറല്ലെന്ന് കാനം
എന്നാല്‍ കാനം മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ടാമനെന്ന നിലയ്ക്ക് സി ദിവാകരന് നറുക്ക് വീണത്. നിലവില്‍ നെടുമങ്ങാട്ട് നിന്നുളള എംഎല്‍എയായ സി ദിവാകരന്‍ മുന്‍മന്ത്രി കൂടിയാണ്. ദിവാകരനെ കൂടാതെ അടൂരില്‍ നിന്നുളള എംഎല്‍എ ചിറ്റയം ഗോപകുമാറും ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്.
മാവേലിക്കര ചിറ്റയം
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ മാവേലിക്കരയില്‍ നിന്നാണ് ചിറ്റയം ഗോപകുമാര്‍ ജനവിധി തേടുന്നത്. കൊടിക്കുന്നില്‍ സുരേഷ് ആണ് നിലവില്‍ മാവേലിക്കരയില്‍ നിന്നുളള എംപി. ചിറ്റയം ഗോപകുമാറിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുകള്‍ ഇല്ലായിരുന്നു. ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഇത്തവണ മാവേലിക്കര.
കോൺഗ്രസ് കോട്ടയിൽ സുനീർ
വയനാട്ടില്‍ പിപി സുനീര്‍ ആണ് ഇടത് ടിക്കറ്റില്‍ മത്സരിക്കുക. യുഡിഎഫിന്റെ കോട്ടയാണ് വയനാട്. സിറ്റിംഗ് എംപിയായ എംഐ ഷാനവാസ് അടുത്തിടെയാണ് മരിച്ചത്. വയനാട്ടില്‍ ഷാനവാസിന്റെ മകള്‍ മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ഷാനവാസിന് പകരം ആരെ ഇറക്കും എന്നത് കാത്തിരുന്ന് അറിയേണ്ടതാണ്.
പട്ടികയ്ക്ക് അംഗീകാരം
ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട് എന്നാണ് സൂചന. എല്‍ഡിഎഫിലെ സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍, അതിന് ശേഷമായിരിക്കും സിപിഐ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് അറിയുന്നത്.