ശ്രീറാം വെങ്കിട്ടരാമനെതിരെ വാളെടുത്തു!! സിപിഎമ്മിനൊപ്പം ചേര്‍ന്ന സിപിഐ ജില്ലാക്കമ്മറ്റി പണി വാങ്ങി!!
ഇടുക്കി ജില്ലാ കമ്മിറ്റിയെയാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തിരിക്കുന്നത്. സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യനും സംഘത്തിലുണ്ടായിരുന്നു.
ഇടുക്കി: ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ നീക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിനൊപ്പം മുഖ്യമന്ത്രിയെ കണ്ട സിപിഐ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പണികിട്ടി. സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ താക്കീത് ചെയ്തതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ചാണ് എംഎം മണിക്കൊപ്പം എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എംകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിഎ കുര്യൻ എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്.
ജില്ലാകമ്മറ്റിക്ക് താക്കീത്
ഇടുക്കി ജില്ലാ കമ്മിറ്റിയെയാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തിരിക്കുന്നത്. സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യനും സംഘത്തിലുണ്ടായിരുന്നു. ഇതാണ് സിപിഐയെ പ്രകോപിപ്പിച്ചത്.
തുടക്കം മുതൽ പിന്തുണ
മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരായ നടപടിയിൽ ശ്രീറാം വെങ്കിട്ടരാമന് റവന്യൂ വകുപ്പും മന്ത്രി ചന്ദ്ര ശേഖരനും തുടക്കം മുതൽ പിന്തുണ നൽകിയിരുന്നു. ഇതിനിടെയാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായത്.
പാർട്ടി നിലപാടിനെതിര്
ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. കുര്യനെതിരെ പിന്നീട് നടപടി എടുക്കാനും നിർദേശമുണ്ട്. നിവേദനത്തിൽ ആദ്യം ഒപ്പിട്ടിരിക്കുന്നത് കുര്യനാണ്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിററി അംഗം പി പ്രസാദാണ് ജില്ലാ കമ്മറ്റിയിടെ ശ്രദ്ധയിൽപ്പെടുത്തിയത്.
വെങ്കിട്ടരാമനെ നീക്കാനല്ല
ഭൂമി വിഷയങ്ങൾ സംസാരിക്കാനാണ് സർവകക്ഷി സംഘം പോയത് എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. വെങ്കിട്ടരാമനെ നീക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.
തെറ്റായ വ്യാഖ്യാനം
സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കുന്ന വിഷയത്തിൽ തെറ്റായ വ്യാഖ്യാനത്തിന് ഇടംനൽകും വിധം ജില്ലാ നേതാക്കൾ പ്രവർത്തിക്കാൻ പാടില്ലെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. സർവ കക്ഷി സംഘത്തിനൊപ്പം പോകാൻ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടണമായിരുന്നുവെന്നും സംസ്ഥാന നേതൃത്വം.
മൂന്നാറിൽ പാർട്ടി നിലപാട്
മൂന്നാറിൽ പാർട്ടി നിലപാട് വ്യക്തമാണെന്നും ശ്രീറാംവെങ്കിട്ടരാമൻ നിയമപരമായി മുന്നോട്ട് പോകുന്നുവെന്നും സംസ്ഥാന നേതൃത്വം. അതിൽ ഇടപെടാൻ പാടില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും സംസ്ഥാന നേതൃത്വം പറയുന്നു.