പാർട്ടി അറിയാതെ ആശുപത്രി കച്ചവടം; ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിനെതിരെ സിപിഐ നടപടി
തിരുവനന്തപുരം: ജി എസ് ജയലാൽ എംഎൽഎക്കെതിരെ സിപിഐ നടപടി. പാർട്ടി അറിയാതെ ആശുപത്രി വാങ്ങാൻ കരാർ ഒപ്പിട്ടതിനാണ് നടപടി. കൊല്ലം നഗരത്തിൽ 75 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്ക് വാങ്ങാൻ ജയലാൽ പ്രസിഡന്റായ സൊസൈറ്റി കരാർ എഴുതിയിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കാനാണ് തീരുമാനം.
സിപിഐ സംസ്ഥാന നിർവാഹക സമിതിയാണ് ജയലാലിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്ത ശേഷമാകും അന്തിമ നടപടി. ചാത്തന്നൂർ എംഎൽഎയാണ് ജിഎസ് ജയലാൽ. കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന കൗൺസിൽ അംഗവുമാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയിട്ടും പാർട്ടിയെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന വിലയിരുത്തലുകളും ഉണ്ടായി.

നേരത്തെ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയേറ്റും എംഎൽഎയോട് വിശദീകരണം ചോദിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് ജയലാൽ വിശദീകരണം നൽകിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടും വിശദീകരണം നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ ഒരു സമിതിയിൽ പോലും ചർച്ച ചെയ്യാതെ ആശുപത്രി വാങ്ങാൻ നീക്കം നടത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന നിർവാഹക സമിതിയുടെ നിലപാട്.
ആശുപത്രി വാങ്ങാനായി ഒരു കോടി രൂപ മുൻകൂറായി നൽകിയിരുന്നു. മിച്ചമുള്ള തുക കണ്ടെത്താനായി കണ്ടെത്താനായി ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാൽ കത്ത് നല്‍കിയപ്പോഴാണ് ആശുപത്രി വാങ്ങുന്ന കാര്യം പാർട്ടി അറിയുന്നത് . സംഭവം വിവാദമായതോടെ എംഎൽഎയോട് വിശദീകരണം തേടുകയും റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications