ഐഎൻഎല്ലിന് മന്ത്രിസ്ഥാനം?പുതിയ ഫോർമുലയുമായി സിപിഎം;4 ഉറപ്പിച്ച് സിപിഐ.. ചീഫ് വിപ്പ് പദവി വിട്ടുനൽകും
തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മെയ് 20 ന് നടത്താനാണ് നിലവിലെ തിരുമാനം. ഇതിനുള്ള ഒരുക്കങ്ങൾ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഇത്തവണ പുതുമുഖങ്ങൾക്കും യുവാക്കൾക്കുമാകും മന്ത്രിസഭയിൽ കൂടുതൽ അവസരം ലഭിക്കുകയെന്നാണ് ഇടതുമുന്നണി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ആർക്കൊക്കെ ഇടം ലഭിക്കുമെന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇപ്പോഴും സസ്പെൻസ് നിലനിൽക്കുകയാണ്.
മാത്രമല്ല 21 അംഗ മന്ത്രിസഭയിൽ സിപിഎമ്മിനും സിപിഐയ്ക്കും എത്ര സീറ്റെന്നോ ഘടകക്ഷികൾക്ക് എല്ലാവർക്കും അവസരം ലഭിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം ഇന്ന് എകെജി സെന്ററിൽ സിപിഎമ്മും സിപിഐയും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.വിശദാംശങ്ങളിലേക്ക്

കഴിഞ്ഞ തവണ ഇങ്ങനെ
2016 ൽ പിണറായി സർക്കാരിന് 12 മന്ത്രിമാരായിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സിപിഎം ഒരു മന്ത്രിയെ കുടി മന്ത്രി സഭയിൽ ഉള്‍പ്പെടുത്തി.തുടർന്ന് സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനത്തോടൊപ്പം ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നൽകുകയായിരുന്നു. എന്നാൽ ഇത്തവണ സമവാക്യങ്ങൾ മാറും.

കൂടുതൽ ഘടകക്ഷികൾ
മുന്നണിയിലേക്ക് കൂടുതൽ ഘടകക്ഷികൾ എത്തുകയും ഇവർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇക്കുറി മന്ത്രിസ്ഥാനത്തിൽ പാർട്ടികൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന സൂചന തുടക്കം മുതൽ തന്നെ സിപിഎം നൽകിയിരുന്നു. ഘടകക്ഷികളുമായുള്ള ആദ്യഘട്ട ചർച്ചയിൽ മുന്നണിയിൽ 11 കക്ഷികളുള്ള പരിമിതി സിപിഎം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

സിപിഎം-സിപിഐ ചർച്ച
ഇനി വീണ്ടും ഘടകക്ഷികളുമായി 17 ന് സിപിഎം ചർച്ച നടത്തും. അതിന് ശേഷമാകും അന്തിമ തിരുമാനം കൈക്കൊള്ളുക. അതിനിടെ ഇന്ന് സിപിമ്മും സിപിഐയും എകെജി സെന്ററിൽ വെച്ച് നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സിപിഐയ്ക്ക് നൽകേണ്ട മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ ധാരണ എത്തിയിട്ടുണ്ടെന്നാണ് വിവരം.

നാല് മന്ത്രിസ്ഥാനം
കഴിഞ്ഞ തവണ നാല് മന്ത്രിസ്ഥാനമായിരുന്നു സിപിഐയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്. അത് ഇത്തവണയും നൽകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐയ്ക്ക് നിലനിർത്താം. എന്നാൽ ചീഫ് വിപ്പ് പദവി സിപിഐ വിട്ടുകൊടുക്കേണ്ടി വരും. ഇത് സിപിഐ യോഗത്തിൽ അംഗീകരിച്ചുവെന്നാണ് വിവരം. അങ്ങനെയെങ്കിൽ ചീഫ് വിപ്പ് പദവി ചെറുകക്ഷികൾക്ക് ലഭിക്കും.

ചീഫ് വിപ്പ് പദവി
ഐഎൻഎല്ലിന് ചീഫ് വിപ്പ് പദവി നൽകികാനുള്ള സാധ്യത പരിശോധുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മുന്നണിയുമായി സഹകരിക്കുന്ന കക്ഷിയാണ് ഐഎന്‍എല്‍. ഇത്തവണ മന്ത്രിസ്ഥാനം എന്ന ആവശ്യം ഐഎൻഎൽ ഉന്നയിച്ചിരുന്നു. കോഴിക്കോട് സൗത്തിൽ നിന്നുള്ള അഹമ്മദ് ദേവർ കോവിലാണ് ഐഎൻഎല്ലിന്റെ ഏക പ്രതിനിധി.

മറ്റൊരു ഫോർമുല
മറ്റൊരു സാധ്യത സിപിഎം പരിശോധുക്കുന്നത് ജനാധിപത്യ കേരള കോൺഗ്രസും ഐഎൻഎല്ലും മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ചാണ്. ലത്തീന്‍ സഭ പ്രതിനിധി എന്ന നിലയിൽ ആന്‍റണി രാജുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉണ്ട്. എന്നാൽ അത്തരത്തിൽ പരിഗണിച്ചാൽ ഐഎൻഎല്ലിനെ തഴയേണ്ട ഒരു സാഹചര്യം ഉണ്ടായേക്കും. ഇതോടെയാണ് പുതിയ ഫോർമുല പരിശോധിക്കുന്നത്.

സീറ്റ് ലഭിക്കില്ല
കോൺഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന കാര്യത്തിൽ ഏതാണ്ട് അന്തിമ തിരുമാനം ആയിട്ടുണ്ട്. കഴിഞ്ഞ തവണ കണ്ണൂരിൽ നിന്നും വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സീറ്റ് നൽകേണ്ടതില്ലെന്ന തിരുമാനം. മാത്രമല്ല കേരള കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ നൽകേണ്ടതില്ലെന്നും ഉഭയകക്ഷി ചർച്ചയിൽ ധാരണ ആയിട്ടുണ്ട്.

2 മന്ത്രിസ്ഥാനം
അഞ്ച് എംഎൽഎമാരുള്ള കേരള കോൺഗ്രസ് 2 മന്ത്രിസ്ഥാനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ് എന്നിവർക്ക് വേണ്ടിയാണ് കേരള കോൺഗ്രസ് ആവശ്യം ഉയർത്തിയത്. ഒരു മന്ത്രിസ്ഥാനം മാത്രമാണ് നൽകുന്നതെങ്കിൽ നിർണായക വകുപ്പുകൾ വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്.

വകുപ്പുകൾ സംബന്ധിച്ച്
പൊതുമരാമത്ത്, കൃഷി , ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇതിൽ പൊതുമരാമത്തോ, അല്ലേങ്കില് വൈദ്യുതി വകുപ്പോ എന്നത് സിപിഎം പരിശോധിക്കുന്നുണ്ട്. അതേസമയം സിപിഐയ്ക്കും കഴിഞ്ഞ തവണ ലഭിച്ച വകുപ്പുകൾ തന്നെ നൽകിയേക്കാനുള്ള സാധ്യത ഇല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ട്.

കേരള കോൺഗ്രസിന്
അതിനിടെ ഐഎൻഎല്വും ജനാധിപത്യ കേരള കോണ‍്ഗ്രസും മന്ത്രിസ്ഥാനം പങ്കിടാൻ തയ്യാറായാൽ ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് ലഭിക്കുമോയെന്നുള്ള സാധ്യതകൾ ഉയരുന്നുണ്ട്. ഇത്തരമൊരു ചർച്ച തുടക്കത്തിൽ ഉയർന്നിരുന്നുവെങ്കിലും സിപിഎം അന്ന് അനുകൂല നിലപാട് എടുത്തിരുന്നില്ല.

ഗണേഷ് കുമാറിന്
അതേസമയം രണ്ടംഗങ്ങൾ വീതമുള്ള എൻസിപി, ജെഡിഎസ് കക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കും. കേരള കോൺഗ്രസ് ബിയ്ക്കും മന്ത്രിസ്ഥാനം നൽകും. അങ്ങനെയെങ്കിൽ കെബി ഗണേഷ് കുമാർ മന്ത്രിയാകും. കഴിഞ്ഞ തവണ മന്ത്രിസ്ഥാനത്തിനായി കേരള കോൺഗ്രസ് ബി ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications