കീഴാറ്റൂരിൽ വയൽക്കിളികളെ നേരിടാൻ സിപിഎമ്മിന്റെ കാവൽപ്പുര! ബൈപ്പാസ് നിർമ്മിക്കണമെന്ന് ആവശ്യം...
നാടിന് കാവൽ എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സിപിഎം സമരം തുടങ്ങുന്നത്.
കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികളെ നേരിടാൻ സിപിഎമ്മും സമരത്തിലേക്ക്. കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തെ അനുകൂലിച്ചാണ് സിപിഎം നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. നാടിന് കാവൽ എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സിപിഎം സമരം തുടങ്ങുന്നത്.

ദേശീയപാത വികസനത്തിനായുള്ള സമരത്തിന്റെ ഭാഗമായി കീഴാറ്റൂരിൽ സമരപ്പന്തലും നിർമ്മിക്കും. കാവൽപ്പുര എന്ന പേരിലായിരിക്കും സമരപ്പന്തൽ നിർമ്മിക്കുക. സമരം ആരംഭിക്കുന്നതിന്റെ മുന്നോടിയായി തളിപ്പറമ്പിൽ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനിരെയാണ് വയൽക്കിളികൾ സമരം തുടങ്ങിയത്. വയൽ നികത്തിയുള്ള ബൈപ്പാസ് നിർമ്മാണം അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ വയൽക്കിളികളുടെ സമരത്തെ തുടക്കം മുതൽ തന്നെ പ്രാദേശിക സിപിഎം നേതൃത്വം എതിർത്തിരുന്നു. സിപിഎം ജില്ലാ ഘടകവും വയൽക്കിളി സമരത്തെ തള്ളിപ്പറഞ്ഞു. ജില്ലാ സെക്രട്ടറി പി ജയരാജനും, മന്ത്രി ജി സുധാകരനും വയൽക്കിളികളുടെ സമരത്തെ ആക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ബൈപ്പാസ് നിർമ്മാണത്തിനായി അധികൃതർ എത്തിയതോടെ കീഴാറ്റൂരിൽ സംഘർഷമുണ്ടായി. ബൈപ്പാസ് നിർമ്മാണത്തെ എതിർക്കുന്ന വയൽക്കിളി പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി. ഇതിനുപിന്നാലെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വയൽക്കിളികളുടെ സമരപ്പന്തൽ കത്തിക്കുകയും ചെയ്തു. എന്നാൽ സമരപ്പന്തൽ ആക്രമിച്ചത് തങ്ങളല്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.












Click it and Unblock the Notifications