30 സീറ്റുകള്‍ നേടി തിരികെ വരുമെന്ന് യുഡിഎഫ്; ഭരണത്തുടര്‍ച്ചയെന്ന് സിപിഎം; കായംകുളത്ത് പോര് ശക്തം
കായംകുളം: തിരുവിതാംകൂറിലെ തന്നെ ആദ്യത്തെ നഗരസഭകളിലൊന്നാണ് കായംകുളം. 1922 ല്‍ രാജഭരണ കാലത്താണ് നഗരസഭ നിലവില്‍ വരുന്നത്. ഇത്രയും ദീര്‍ഘമായ ചരിത്രമുള്ള നഗരസഭ എക്കാലത്തും യുഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്നു. വിരളിലെണ്ണാവുന്ന വര്‍ഷങ്ങളില്‍ മാത്രമാണ് അവര്‍ക്ക് നഗരസഭയുടെ അധികാരം നഷ്ടമായത്. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു 2015 ലെ പരാജയം. എന്നാല്‍ ഇത്തവണ എന്തു വിലകൊടുത്തും നഗരസഭാ ഭരണം തിരികെ പിടിക്കുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം.
15 വര്‍ഷം യുഡിഎഫ്
2000 മുതല്‍ 2015 വരേയുള്ള 15 വര്‍ഷം തുടര്‍ച്ചായി യുഡിഎഫ് ഭരിച്ച നഗരസഭാ ഭരണം നഷ്ടമാക്കാന്‍ ഇടയാക്കിയത് ഗ്രൂപ്പ് പോരായിരുന്നുവെന്നത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. പതിനഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ 12 ചെയര്‍പേഴ്സണ്‍മാരായിരുന്നു നഗരസഭയ്ക്ക് ഉണ്ടായിരുന്നത്. വികസനപ്രവര്‍ത്തനങ്ങളുടെ മുന്നോട്ട് പോക്കില്‍ ഈ മാറ്റം പലപ്പോഴും തടസ്സം സൃഷ്ടിച്ചിരുന്നു.
ഇത്തവണ പാര്‍ട്ടി ഒറ്റക്കെട്ടായി
എന്നാല്‍ ഇത്തവണ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നിട്ട് ഇറങ്ങുമ്പോള്‍ ഗ്രൂപ്പിസം ശക്തമായത് ഭരണകക്ഷിയായ സിപിഎമ്മിലാണെന്നും നഗരസഭയില്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്പായപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
അംഗബലം
ഇത്തവണ 25 മുതല്‍ 30 വരെ സീറ്റുകളില്‍ വിജയിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയുമെന്നാണ് നേതാക്കളുടെ അവകാശവാദം. 44 അംഗ ഭരണസമിതിയില്‍ ഭരണപക്ഷമായ എൽ.ഡി.എഫിന് 22 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്ത് യുഡിഎഫ് 15, ബിജെപി ഏഴ് എന്നിങ്ങനെയാണ് അംഗബലം. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയായിരുന്നു.
ഇടതുപക്ഷത്ത്
ഇടതുപക്ഷത്ത് സിപിഎമ്മിന് 13 ഉം സിപിഐക്ക് നാലും അംഗങ്ങളാണ് ഉള്ളത്. ബാക്കി അഞ്ചുപേര്‍ ഇടത് പിന്തുണയോടെ മത്സരിച്ച് വിജയിച്ച സ്വതന്ത്രരാണ്. നേരത്തെ യുഡിഎഫില്‍ ആയിരുന്ന ലോക് താന്ത്രിക് ജനതാദൾ ഇടതുപക്ഷത്തേക്ക് എത്തിയതോടെയാണ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷ കക്ഷികളുടേയും അംഗബലം തുല്യമായത്.
അഴിമതിയാരോപണം
ഭരണകക്ഷിയാ സിപിഎമ്മില്‍ തന്നെ ചേരിപ്പോര് ശക്തമായതാണ് യുഡിഎഫ് പ്രതീക്ഷയായി നോക്കി കാണുന്നത്. ഗരസഭാ ഭരണത്തിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾതന്നെ പ്രതിഷേധസമരം നടത്തുന്ന സാഹചര്യം വരേയുണ്ടായി. 11 എല്‍ഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്.
വിഭാഗീയത
സിപിഎം അംഗങ്ങള്‍ തന്നെ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തുന്നത് യുഡിഎഫ് ശക്തമായ ആയുധമാക്കുന്നുണ്ട്. നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിലും മരാമത്ത് പണികളിലും നടക്കുന്ന അഴിമതികളാണ് ഭരണപക്ഷത്ത് തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ നഗരസഭാ എൻജിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടും കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതായിരുന്നു വിഭാഗീയത പൊട്ടിത്തെറിയിലേക്ക് എത്തിച്ച സംഭവം.
ജി സുധാകരന്‍റെ വിശ്വസ്തന്‍
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കായംകുളം നഗരസഭയില്‍ സിപിഎമ്മിനുള്ളില്‍ വിഭാഗീയത ശക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചില പ്രമുഖര്‍ തോറ്റത് വിഭാഗീയത മൂലമാണെന്ന വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ജി സുധാകരന്‍റെ വിശ്വസ്തനായ എന്‍ ശിവദാസന് നല്‍കിയത് വിഭാഗീയത ശക്തമാക്കി.
പരിഹരിക്കാന്‍ കഴിയും
നഗരസഭാ ഭരണസമിതിക്കെതിരെ സമരം ചെയ്ത സംഭവത്തില്‍ അംഗങ്ങള്‍ക്കെതിരെ സിപിഎം ഏരിയ കമ്മിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനെതിരെ അംഗങ്ങള്‍ ജില്ലാ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതിയ അംഗങ്ങള്‍ മത്സരരംഗത്തേക്ക് എത്തുന്നതോടെ പ്രശ്നങ്ങല്‍ എല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്‍റെ കണക്ക് കൂട്ടല്‍..
പുതിയ ആളുകള്‍ വരും
നിലവിലുള്ള ടീമില്‍ നിന്നും വലിയൊരു വിഭാഗം അടുത്ത തവണ മത്സര രംഗത്ത് ഉണ്ടാവില്ല. പുതിയ ആളുകളായിരിക്കും മത്സരത്തിനായി മുന്നോട്ട് വരിക. അതോടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. കുറെയധികം പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയും ഉടനെ പരിഹരിക്കുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറയുന്നത്.
പ്രചാരണം ശരിയല്ല
അതേസമയം, ഭരണസമിതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നുള്ളത് വ്യാജപ്രചാരണം മാത്രമാണന്നാണ് ചെയര്‍മാന്‍ അവകാശപ്പെടുന്നത്. ചില അംഗങ്ങള്‍ അവരുടെ അഭിപ്രായം പറഞ്ഞു എന്നല്ലാതെ ഒരു തീരുമാനത്തേയും ചോദ്യം ചെയ്തിട്ടില്ല. മുന്നണിയെ ദുര്‍ബലപ്പെടുത്ത ഒരുകാര്യവും ഇവിടെ ഉണ്ടായിട്ടില്ല. അതിനാല്‍ ഇത്തവണയും ഇടതുഭരണം ഉറപ്പാണെന്നും ചെയര്‍മാന്‍ പറയുന്നു.
പിസി ജോര്‍ജ് യുഡിഎഫിന് ദോഷം ചെയ്യും: മുന്നണിയിലെടുക്കരുതെന്ന് പ്രമേയം പാസാക്കി പൂഞ്ഞാര്‍ ഘടകം
ജോസഫ് ചെയര്‍മാനും ഫ്രാന്‍സിസ് ജോര്‍ജ് ജന. സെക്രട്ടറിയും; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജോസഫ് വിഭാഗം