ബന്ധുനിയമനത്തില്‍ നടപടിയെടുത്ത് സിപിഎം..!! ഇപി ജയരാജനും ശ്രീമതിക്കും താക്കീത്..!!
ദില്ലി: ബന്ധുനിയമന വിവാദത്തിൽ നടപടിയെടുത്ത് സിപിഎം കേന്ദ്ര കമ്മിറ്റി. മുൻ മന്ത്രി ഇപി ജയരാജനും പികെ ശ്രീമതിക്കും കേന്ദ്രക്കമ്മറ്റിയുടെ താക്കീത്.ഇരുവരും സിപിഎം കേന്ദ്രക്കമ്മറ്റിയംഗങ്ങളാണ്. വിഷയം കേന്ദ്രക്കമ്മറ്റിയില്‍ ചര്‍ച്ച ചെയ്്ത് നടപടിയെടുക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്് കേന്ദ്രക്കമ്മറ്റി യോഗം വിവാദ വിഷയം ചര്‍ച്ച ചെയ്യുകയും ഇരുവരേയും താക്കീത് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇപി ജയരാജനും പികെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം സംബന്ധിച്ച് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്രക്കമ്മറ്റിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്കെതിരെയുള്ള പാര്‍ട്ടി നടപടി.
ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നാണ് വിഷയത്തില്‍ സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇപി ജയരാജന്‍ കേന്ദ്രക്കമ്മറ്റിയില്‍ പങ്കെടുത്തിരുന്നില്ല. പിഴവ് പറ്റിയെന്ന് ഇപി ജയരാജനും പികെ ശ്രീമതിയും സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കേന്ദ്രക്കമ്മറ്റി യോഗത്തില്‍ ബന്ധുനിയമന വിവാദം സിപിഎം ചര്‍ച്ച ചെയ്തിരുന്നില്ല. കേസ് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ നടപടിയെടുത്താല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു അന്നത്തെ വിശദീകരണം.
എന്നാലിപ്പോള്‍ വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെയാണ് പാര്‍ട്ടി ജയരാജനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ മന്ത്രി സ്ഥാനത്തേക്ക്ുള്ള ഇപി ജയരാജന്റെ തിരിച്ചുവരവ് വീണ്ടും ചോദ്യചിഹ്നത്തിലായിരിക്കുകയാണ്.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ നിയമിച്ചത് വിവാദമായതോടെയാണ് ഇപി ജയരാജന് മന്ത്രിക്കസേര പോയത്. പികെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയായി നിയമിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കി.
ഈ നിയമനത്തെ ന്യായീകരിച്ച് ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി അണികളടക്കം ജയരാജനെതിരെ നിലപാടെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടു. നിയമനം റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു.