സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെ കണ്ടവരുണ്ടോ? മുഴുപേജ് പരസ്യം കൊടുക്കൂ; മാധ്യമങ്ങള്‍ക്കെതിരെ എംവി ജയരാജന്‍
കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ കണ്ടവരുണ്ടോ? എന്നൊരു മുഴുപ്പേജ് പരസ്യം ഫോട്ടോ സഹിതം സൗജന്യമായി നല്‍കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇനിയും വൈകിക്കൂടായെന്ന് എം വി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഈ സൗജന്യപരസ്യം വഴി അവര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടാകില്ല. കാരണം മാസങ്ങളോളം 'എക്സ്‌ക്ലൂസീവ്' ആയി പ്രതി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നല്‍കുന്നവ തൊണ്ട തൊടാതെ വിഴുങ്ങി രാഷ്ട്രീയ നേട്ടത്തിന് പുറമേ സാമ്പത്തിക നേട്ടം കൂടി ഉണ്ടാക്കിയവരാണ് നിങ്ങളെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തല്‍ അടക്കം മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എം വി ജയരാജന്റെ വിമര്‍ശനം. ജയരാജന്റെ വാക്കുകളിലേക്ക്...

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ കണ്ടവരുണ്ടോ?
ഇങ്ങനെയൊരു മുഴുപ്പേജ് പരസ്യം ഫോട്ടോ സഹിതം സൗജന്യമായി നല്‍കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇനിയും വൈകിക്കൂടാ. ഈ സൗജന്യപരസ്യം വഴി അവര്‍ക്ക് സാമ്പത്തിക നഷ്ടവുമുണ്ടാകില്ല. കാരണം മാസങ്ങളോളം 'എക്സ്‌ക്ലൂസീവ്' ആയി പ്രതി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നല്‍കുന്നവ തൊണ്ട തൊടാതെ വിഴുങ്ങി രാഷ്ട്രീയ നേട്ടത്തിന് പുറമേ സാമ്പത്തിക നേട്ടം കൂടി ഉണ്ടാക്കിയവരാണ് നിങ്ങള്‍.
'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ
പ്രതിയുടെ മൊഴിമുത്തുകള്‍ ആദ്യം 'എയറിലെത്തിക്കാന്‍' അവരുടെ അടുക്കളജോലിവരെ ചെയ്തവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയും മാധ്യമങ്ങളുടെ ഇഷ്ടതോഴിയുമായ ആള്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിനേരിട്ടതിനാലും ഇപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയുമായതിനാലാണ് മുങ്ങി നടക്കുന്നത് എന്നതാണ് വാസ്തവമെങ്കിലും അതൊന്നും നിങ്ങളുടെ വിഷയമേയല്ല!
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപി പിന്തുണയോടെയും യു ഡി എഫ് സഹായത്തോടെയുമാണ് സ്വപ്ന കളത്തിറങ്ങിയത്.
നുണപ്രചരണങ്ങള്‍ വഴി മുഖ്യമന്ത്രിയെയും മറ്റും ജനങ്ങളുടെ മുമ്പില്‍ മോശമായി ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടാണ് ഗൂഢാലോചന കേസ് എടുത്തത്. അപ്പോള്‍ 'അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും വിമര്‍ശനത്തിനും വിലക്കെന്ന്' കൂവിവിളിച്ച് സ്വപ്നയും വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും രംഗത്തിറങ്ങി. മോഡിയെപ്പോലെയാണ് പിണറായി വിജയനെന്ന് സ്വപ്നയുടെ വക്കാലത്തുകാരനായ പ്രതിപക്ഷനേതാവ് കണ്ടെത്തി.
എഫ്ഐആര്‍ റദ്ദാക്കാന്‍ സ്വപ്ന ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചപ്പോള്‍ ഹരജി ഹൈക്കോടതി ചവറ്റുകൊട്ടയിലെറിഞ്ഞു - കേസുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി. ഇപ്പോള്‍ വ്യാജബിരുദമുണ്ടാക്കിയാണ് അവര്‍ ജോലിസമ്പാദിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് സ്വപ്ന തരപ്പെടുത്തിയത്. തരപ്പെടുത്തിക്കൊടുത്ത പഞ്ചാബ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും 'കുടത്തിനുള്ളിലെ ഭൂതത്തെ' തുറന്നുവിട്ടപ്പോള്‍ പണികിട്ടിയത് അവര്‍ക്ക് തന്നെ! ഇപ്പോള്‍ മുങ്ങിനടക്കുന്നവരെ സംരക്ഷിക്കുന്നതും നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷിക്കാന്‍ നോക്കിയതും കേന്ദ്രസഹമന്ത്രിയുടെ സന്തത സഹചാരികളാണെന്ന് എല്ലാവര്‍ക്കുമറിയാം. മുങ്ങിനടക്കുന്നവരെ കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ നഷ്ടപ്പെട്ട 'റേറ്റിംഗ്' തിരിച്ചുപിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു!












Click it and Unblock the Notifications