'എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തൂന്ന് കേട്ടൂ'; കത്തിൽ തിരിച്ച് 'കുത്തി' സിപിഎം
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തും സ്വന്തക്കാർക്ക് വേണ്ടിയുള്ള ഇടപെടൽ ഉണ്ടായെന്ന് വ്യക്തമാക്കുന്ന എംഎൽഎ ഷാഫി പറമ്പിലിന്റെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ തിരിച്ചടിച്ച് സി പി എം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാർശ കത്താണ് സി പി എം ആയുധമാക്കിയിരിക്കുന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഷാഫിയ്ക്കെതിരെ തിരുവന്തപുരം കോർപറേഷന് മുൻപിൽ സി പി എം ഫ്ലക്സ് സ്ഥാപിച്ചു.

'എന്താണ് ഷാഫി, കത്തൊക്കെ കൊടുത്തൂന്ന് കേട്ടൂ', എന്ന വാചകത്തോടെയാണ് ഫ്ലക്സ് ബോർഡ്. ഷാഫി പറമ്പിലിന്റെ ലെറ്റർ പാഡിൽ തയാറാക്കിയതുപോലുള്ള കത്ത് ഫ്ലക്സ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 'ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ..', ,ചാണ്ടി സാറെ ജോലി കൊടുക്കണം' എന്നിങ്ങനെയുള്ള വാചകങ്ങളും ഫ്ലക്സ് ബോർഡിൽ ഉണ്ട്.

കോർപ്പറേഷനിലെ നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചെന്ന വിവാദം കത്തി നിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു ഷാഫി പറമ്പലിന്റെ കത്ത് പുറത്ത് വന്നത്. 'റെസ്പെക്റ്റഡ് സി എം, നിരവധി വർഷങ്ങളായി കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെയും നേതാക്കളുടെയും രാഷ്ട്രീയ കേസുകൾ, പ്രത്യേകിച്ച് സാമ്പത്തിക നേട്ടങ്ങളൊന്നുമില്ലാതെ പാർട്ടി താൽപര്യത്തിൽ വാദിക്കുന്ന വക്കീലാണ് ബിജു. പാഠപുസ്തക സമരമുൾപ്പെടെ, കേസുകളിൽ അദ്ദേഹം കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും നൽകിയ സംഭാവനകൾ പരിഗണിച്ച് എസ്.എസ്.ബിജുവിനെ അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു'- എന്ന വാക്കുകളോടെയായിരുന്നു കത്ത്.

അതേസമയം ഷാഫിയെ കൂടാതെ അന്ന് മന്ത്രിമാരും എം എല്‍ എമാരും എംപിമാരുമായ കോൺഗ്രസ് നേതാക്കളിൽ പലരും അഭിഭാഷക നിയമനത്തിനായി ഇത്തരത്തിൽ ശുപാർശ കത്തയച്ചതായുള്ള രേഖകൾ പുറത്തുവന്നിട്ടുണ്ട്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ മന്ത്രി എപി അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് എം പി, കെ പി ധനപാലൻ , പീതാമ്പര കുറുപ്പ് , എം എൽ എ മാരായിരുന്ന പി ടി തോമസ് , പി സിവിഷ്ണുനാഥ് , ഹൈബി ഈഡൻ, ലീഗ് നേതാവും എം എൽ എ യുമായിരുന്ന കെ എൻ എ ഖാദർ , വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് തുടങ്ങിയവരെല്ലാം കത്ത് നൽകിയിട്ടുണ്ട്. ഇതോടെ കത്ത് വിവാദത്തിൽ കോൺഗ്രസും പ്രതിരോധത്തിലായിരിക്കുകായാണ്.

അതേസമയം മേയർ രാജേന്ദ്രന്റെ പേരിലുള്ള കത്ത് സംബന്ധിച്ചുള്ള അന്വേഷണം ഇഴയുകയാണ്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടും ഇത് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ പോലീസ് മേധാവിക്ക് കൈമാറിയിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസ ആനാവൂർ നാഗപ്പന്റെ മറ്റൊരു ശുപാർശക്കത്ത് പുറത്ത് വന്നിരുന്നു. സഹകരണ സംഘത്തിലേക്ക് മൂന്ന് പേരെ നിയമിക്കുന്നത് സംബന്ധിച്ചായിരുന്നു ഇത്. പേരും തസ്തികയും എടുത്ത് പറഞ്ഞ് കൊണ്ടുള്ള കത്ത് 2021 ൽ തയ്യാറാക്കിയതാണ്.












Click it and Unblock the Notifications