സിപിഎം നുണകള്‍ പൊളിയുന്നു, ശുഹൈബിനെ ഇല്ലാതാക്കാന്‍ പ്രാദേശിക നേതാവ് പിന്തുണച്ചു? പോലീസിന് അനക്കമില്ല
യഥാര്‍ഥ പ്രതികളെ പിടികൂടരുതെന്ന് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് പോലീസിന് സമ്മര്‍ദമുണ്ട്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ സംശയത്തിന്റെ മുനകളെല്ലാം നീണ്ടത് സിപിഎമ്മിന് നേരെയായിരുന്നു. എന്നാല്‍ പണ്ടത്തെ പോലെ തന്നെ എല്ലാ രാഷ്ട്രീയകൊലപാതകങ്ങളെയും ന്യായീകരിക്കുന്ന രീതിയാണ് സിപിഎം ഈ സംഭവത്തിലും പിന്തുടര്‍ന്നത്. തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പി ജയരാജനടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ഈ പ്രസ്താവനകളെല്ലാം ഇപ്പോള്‍ സിപിഎമ്മിന് തന്നെ തിരിച്ചടിയായി മാറുകയാണ്.
പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയുടെ പ്രാദേശിക നേതാവിന്റെ അനുമതിയോടെയാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയെ താറടിക്കാന്‍ വേണ്ടി എതിരാളികള്‍ ഉണ്ടാക്കിയതാണെന്ന് കണ്ണൂരിലെ നേതാക്കള്‍ പറയുന്നു. അതേസമയം കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതെന്ത് കൊണ്ടാണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് പോലീസും വഴങ്ങിയെന്ന് ആരോപണമുണ്ട്.
ലക്ഷ്യം തെറ്റിയില്ല
സിപിഎമ്മിന്റെ പ്രമുഖമായ തൊഴിലാളി യൂനിയന്റെ കണ്ണൂരിലെ പ്രാദേശിക നേതാവ് അറിഞ്ഞുകൊണ്ടാണ് കൊലപാതകം നടന്നിരിക്കുന്നത്. ഇയാള്‍ ഇത് ഉന്നതനേതൃത്വത്തെ വരെ അറിയിച്ചിരുന്നു. ജില്ലയിലെ മറ്റ് പ്രമുഖ നേതാക്കള്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. ശുഹൈബിന്റെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു കൊല്ലാന്‍ തീരുമാനിച്ചത്.
ക്രൂരമായ കൊലപാതകം
ശുഹൈബിനെ മാത്രം ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയത്. എടയന്നൂരില്‍ സുഹൃത്തിന്റെ ചായക്കടയില്‍ നിന്ന ശുഹൈബിനെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 37 വെട്ടുകളാണ് ശുഹൈബിന്റെ ശരീരത്തിലുള്ളത്. കൊലയാളികളുടെ ക്രൂരത പ്രകടമാക്കുന്ന കൊലപാതകം കൂടിയാണിത്. അക്രമം നടക്കുമ്പോള്‍ ഹോട്ടലിലെ ജീവനക്കാര്‍ പുറത്തായതിനാല്‍ അക്രമികള്‍ക്ക് കാര്യം എളുപ്പത്തില്‍ നടക്കുകയായിരുന്നു.
പോലീസിന് അനക്കമില്ല
കേസുമായി ബന്ധപ്പെട്ട് പോലീസിന് യാതൊരു വിവരവും ഇല്ലെന്നാണ് ആക്ഷേപം. ഇതുവരെ 30 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആവര്‍ത്തിക്കുന്നുണ്ട്. സിഐടിയു പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. എന്നാല്‍ യഥാര്‍ഥ പ്രതികളെ പിടികൂടരുതെന്ന് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് പോലീസിന് സമ്മര്‍ദമുണ്ട്. അതിനാല്‍ യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ വഴിമാറി നടക്കുകയാണ് പോലീസ്. നേരത്തെ എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസ് കാണിച്ച ജാഗ്രത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇല്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഗൂഢാലോചന ജയിലില്‍
ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ജയിലില്‍ വച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലാണ്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. ഇവരുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പോലീസ്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മട്ടന്നൂരില്‍ നടന്ന സിപിഎം, ലീഗ് സംഘര്‍ഷത്തില്‍ അറസ്റ്റിലായവരാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തുകയാണ് പോലീസ്.
വാട്‌സാപ്പ് വഴി നീക്കങ്ങള്‍
ശുഹൈബിനെ കൊല്ലുന്നതിന് മുന്‍പ് അയാള്‍ എവിടെയൊക്കെ പോകുന്നു എന്ന് സംഘം നിരീക്ഷിക്കുകയും വാട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈകമാറുകയും ചെയ്തിരുന്നു. ശുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം കൊലയാളി സംഘത്തിന് ചോര്‍ത്തി നല്‍കിയെന്നും സൂചനയുണ്ട്. വാഹനത്തില്‍ ചിലര്‍ ശുഹൈബിനെ പിന്തുടര്‍ന്നെന്ന് അദ്ദേഹത്തിന്റെ പിതാവും സുഹൃത്തുക്കളും സൂചിപ്പിച്ചിട്ടുണ്ട്. കൊലയാളികള്‍ വന്ന വാഹനത്തെ കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്ന് അഭ്യൂഹമുണ്ട്. ഇവിടെയെത്തി ഇവരെ പിടിക്കുക എന്നത് അത്യന്തം ദുഷ്‌കരമായതിനാല്‍ പോലീസുകാര്‍ താല്‍പര്യമെടുക്കുന്നില്ല എന്നതാണ് വാസ്തവം.