യുഡിഎഫ് ജാതി-മത വികാരം ഇടക്കി വിടാൻ ശ്രമിക്കുന്നു; എൻഎസ്എസിനെ പ്രകോപിപ്പിക്കുന്നില്ലെന്നും കോടിയേരി
തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് രാഷ്ട്രീയ പ്രശ്നങ്ങളല്ല ചർച്ച ചെയ്യാൻ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണൻ. ജാതി-മത വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ മതപരമായ വികാരം ഇളക്കിവിട്ട് മതപരമായ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്നും കോടിയേരി ആരോപിച്ചു.
മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ജാതീയമായ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എന്‍ എസ് എസിനെ ആരും പ്രകോപിപ്പിക്കുന്നില്ല. കേരളത്തിലെ പ്രബല സമുദായ സംഘടനയാണ് എന്‍എസ്എസ് ആ സംഘടനയ്ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കോടിയേരി പറഞ്ഞു. പക്ഷെ എന്‍ എസ് എസ് ഒരു സമുദായ സംഘടന എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, മുൻകാലങ്ങളിലേത് പോലെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് ഇത്തവണ രാഷ്ട്രീയപ്രശ്‌നങ്ങളല്ല ചർച്ച ചെയ്യാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാർക്ക് ദാന വിവാദത്തിലും കോടിയേരി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ നടത്തിയ ആരോപണത്തെ എതിര്‍ക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താല്‍ അതു യഥാര്‍ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറും. നിലവിലെ പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴയ്ക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications