ബിജെപിയെ പരിഹസിച്ച് എംവി ജയരാജന്‍: ജനങ്ങൾക്ക് കുഴലും ഇല്ല പണവും ഇല്ല; വിലക്കയറ്റം പ്രശ്നമാണ്
കണ്ണൂര്‍: പെട്രോൾ വില ലിറ്ററിന് 50 രൂപയാക്കും എന്ന് പറഞ്ഞവരുടെ ഭരണത്തിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 100 കടന്നിരിക്കുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇനിയും ജനങ്ങൾക്കുവേണ്ടിയാണ് മോഡി സർക്കാർ ഭരണം എന്നുമാത്രം പറയല്ലേ. ഇന്ധനവില വർദ്ധന സകല സാധനങ്ങളുടേയും വിലവർദ്ധനവിന് കാരണമാവുമെന്നത് അറിയാത്തവരല്ല മോഡിയും ബി ജെ പിയും.
കെ സുധാകരനെ തുണച്ച് മൂവര്‍ സംഘത്തിന്‍റെ മൗനവും; കൊടിക്കുന്നിലിന്‍റെ പ്രതീക്ഷ മങ്ങി
ഒരു ജനാധിപത്യ രാജ്യത്തെ സർക്കാർ കോർപ്പറേറ്റുകൾക്ക് മുന്നിൽ ഇങ്ങനെ മുട്ടിലിഴഞ്ഞ് തീരുമാനം കൈക്കൊള്ളുന്നത് ഇന്ത്യാരാജ്യത്തിന് തീർത്തും അപമാനകരം തന്നെ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ ബി. ജെ.പിക്കാരെ എങ്കിലും ഓർമ്മിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
വിലക്കയറ്റം പ്രശ്നമാകാതിരിക്കാൻ മാത്രം അവർക്കെല്ലാം കുഴലിടപാട് ഉണ്ടായിരിക്കണമെന്നില്ലല്ലോ. എന്തായാലും ജനങ്ങൾക്ക് കുഴലും ഇല്ല പണവും ഇല്ല. വിലക്കയറ്റം പ്രശ്നം തന്നെയാണ്. പെട്രോൾ വില നിയന്ത്രണാധികാരം കേന്ദ്രസർക്കാരിൽ നിന്നും മാറ്റി കോർപ്പറേറ്റുകൾക്ക് നിശ്ചയിക്കാൻ പാകത്തിലാക്കിയത് കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ്.
തുടർന്നുവന്ന, ഒന്നാം മോഡി സർക്കാർ അത് തുടരുകയും ഡിസൽ വില നിയന്ത്രണാധികാരം കൂടി കോർപ്പറേറ്റുകൾക്ക് കൈമാറി, കൂടുതൽ ജനദ്രോഹം കാട്ടി കോർപ്പറേറ്റ് പക്ഷം ചേർന്നു. പിന്നീട് രാജ്യം കണ്ടത് വിലക്കയറ്റം കുത്തനേയും തുടർച്ചയുമാകുന്നതാണ്. അതിന്ന്, പെട്രോൾ വില ലിറ്ററിന് 100 കടക്കുന്നതുവരെ എത്തിയിരിക്കുന്നു.
പെട്രോൾ വില ലിറ്ററിന് 50 രൂപയാക്കും എന്നത് ഒന്നാം മോഡിസർക്കാർ രൂപപ്പെട്ട തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബി. ജെ. പി മുന്നോട്ടുവച്ച വാഗ്ദാനമായിരുന്നു. ആദ്യ മോഡി സർക്കാർ കാലത്ത് പാർലമെന്റിനെ അഭിമുഖീകരിച്ച് രാഷ്ട്രപതി പറഞ്ഞത് ' രാജ്യത്ത് ഉള്ളവൻ-ഇല്ലാത്തവൻ അന്തരം ഇല്ലാതാക്കണം' എന്നായിരുന്നു. ഇതിന് ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വമെന്ന കാഴ്ചപ്പാട് നടപ്പാക്കണമെന്നും എംവി ജയരാജന്‍ പറയുന്നു
എന്നാൽ, നേർ വിപരീത നയമാണ് ജനങ്ങളെ മറന്ന് മോഡി സർക്കാർ നടപ്പാക്കിയത്. കോർപ്പറേറ്റുകൾക്ക് വേണ്ടി നിലപാടെടുത്ത്, ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി രാജ്യത്ത് അസമത്വം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. രാമരാജ്യം ലക്ഷ്യമെന്നാണ് മോഡിയും ബി. ജെ.പി നേതാക്കളും പറഞ്ഞുകൊണ്ടേയിരിക്കുന്നത്. പ്രജകളെ മാത്രമല്ല, സകല ജീവജാലങ്ങളേയും തുല്യതയോടെ കാണണമെന്നാണ് രാമരാജ്യം വിഭാവനം ചെയ്യുന്നത്.
എന്നാൽ, രാമരാജ്യം വരണമെന്ന് പറയുന്ന മോഡിയും കൂട്ടരും ഭരിക്കുമ്പോൾ ഉള്ളവൻ-ഇല്ലാത്തവൻ അന്തരം വർദ്ധിപ്പിക്കുകയാണ്. പുറത്തുവന്ന ഏറ്റവും പുതിയ ലോക പട്ടിണിരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ പാകിസ്ഥാനും ഏഷ്യൻ രാഷ്ട്രങ്ങൾക്കും പുറകിലാണെന്ന് മാത്രമല്ല, ലോക പട്ടിണി രാഷ്ട്രങ്ങളുടെ തലസ്ഥാനമായി കരുതിപ്പോന്ന എത്യോപ്യയ്ക്കും പിറകിലാണ്.
രണ്ടാം മോഡി സർക്കാർ അധികാരത്തിലേറി രണ്ടുവർഷമായപ്പോൾ രാജ്യത്തെ അവസ്ഥ ഇതാണെന്ന് കണക്കുകൾ പറയുന്നു. ഏത് രാമരാജ്യത്തെക്കുറിച്ചാണ് ഇവർ പറയുന്നത്..!?അതിലെങ്കിലും ആത്മാർത്ഥത കാട്ടിയിരു നെങ്കിൽ, ഈ കോർപ്പറേറ്റ് സേവാ നയം അവസാനിപ്പിക്കുമായിരുന്നല്ലോ..! ഇന്ധനവില നിയന്ത്രണാധികാരം സർക്കാരിൽ നിക്ഷിപ്തമായിരുന്നപ്പോൾ ഒരു സർക്കാർ കാലയളവിൽ (5 വർഷം) രണ്ടുതവണ, ഏറിപ്പോയാൽ മൂന്ന് തവണയാണ് ഇന്ധനവില നാമമാത്രമായെങ്കിലും വർദ്ധിപ്പിച്ചിരുന്നത്.
അവിടെ, എങ്ങാനും മൂന്ന് തവണയായാൽ ആ സർക്കാരിനെതിരായ വലിയ കുറ്റപത്രമായി അതന്ന് മാറിയിരുന്നു. ഇപ്പോഴോ..!? കഴിഞ്ഞ 36 ദിവസത്തിനിടെ മാത്രം 21 തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. അതിന് മുമ്പത്തെക്കാര്യവും മോഡി സർക്കാർ കാലത്ത് അങ്ങനെത്തന്നെ ആയിരുന്നല്ലോ. ആകെ കുറച്ചുദിവസങ്ങൾ ഒരുമിച്ച് വർദ്ധിപ്പിക്കാതിരുന്നത് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നേയും വിലക്കയറ്റത്തിലൂടെ ജനദ്രോഹത്തുടർച്ച തന്നെ.ജനദ്രോഹ ബി. ജെ. പി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകതന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video