വിഎസിനെതിരെ പിബി കമ്മീഷന് മൊഴികള്‍
തിരുവനന്തപുരം: കേരളത്തിലെ സിപിഎം വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോളിറ്റ് ബ്യൂറോ കമ്മീഷന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്ന വിഎസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടിയില്‍ നിന്ന് തന്നെ വിഎസിനെ പുറത്താക്കണമെന്ന് ഒരു വിഭാഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ശത്രുവിനെ പോലെ പെരുമാറുന്നു എന്നതായിരുന്നു വിഎസ് കമ്മീഷന് മുന്നില്‍ ഉയര്‍ത്തിയ പ്രധാന വിഷയം. എന്നാല്‍ പാര്‍ട്ടി മാത്രമല്ല വിഎസും കമ്മ്യൂണിസ്റ്റ് നയങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഔദ്യോഗിക പക്ഷം പറയുന്നത്. മുഖ്യമന്ത്രി ആയിരുന്ന കാലത്തും അല്ലാത്തപ്പോഴുമൊക്കെ വിഎസ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കാറ്റില്‍ പറത്തിയിട്ടുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വിഎസിന്റെ സെക്രട്ടറി ആയിരുന്ന എസ് രാജേന്ദ്രന്‍ തന്നെയാണ് ഈ ആരോപണങ്ങള്‍ പിബി കമ്മീഷന്‍ പങ്കെടുക്കുന്ന സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത്.
പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ വിഎസ് അവഗണിക്കുന്നു, സ്വന്തം അജണ്ടകള്‍ മാത്രം നടപ്പിലാക്കുന്നു, പാര്‍ട്ടിയുടെ താക്കീതുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു, പാര്‍ട്ടി നേതാക്കളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു, പാര്‍ട്ടി നേതാക്കളെ സ്വഭാവഹത്യ നടത്തുന്നു, പാര്‍ട്ടി രഹസ്യങ്ങളും ചര്‍ച്ചകളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു... എന്നിങ്ങനെ തുടരുന്നു വിഎസിനെതിരെയുള്ള ആരോപണങ്ങള്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപണം ഉയര്‍ന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് വിഎസ് നടത്തിയ നീക്കങ്ങളെല്ലാം പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നും ഔദ്യോഗിക പക്ഷം ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഎസ് ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. അന്ന് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് സംസ്ഥാന സമിതിയില്‍ ഔദ്യോഗിക പക്ഷം എത്തിയത്. എന്നാലും വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഔദ്യോഗിക പക്ഷം പിന്‍മാറിയിട്ടുണ്ട്. വിഎസ് സ്വയം തിരുത്തണമെന്ന നിര്‍ദ്ദേശമാണ് മിക്കവരും കമ്മീഷനോട് പറഞ്ഞത്.