തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥ അടുത്തമാസം, സ്വരാജും ജലീലും അംഗങ്ങള്‍
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് സി പി എം. സംസ്ഥാന വ്യാപകമായി ജാഥ നടത്തിയാണ് സി പി എം ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനോടകം തന്നെ ഗൃഹസന്ദര്‍ശനം തുടങ്ങി കഴിഞ്ഞ സി പി എം പ്രവര്‍ത്തകരേയും അനുഭാവികളേയും സജീവമാക്കുന്നതിനായി സംസ്ഥാന വ്യാപക ജാഥയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് ജാഥ നയിക്കുക. മുന്‍ എം പി പി കെ ബിജു ജാഥയുടെ മാനേജറാകും. സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ ആണ് ജാഥയിലെ മറ്റ് സ്ഥിരാംഗങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആണ് സി പി എം ജാഥ സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് ജാഥ നടക്കുക. ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികമാകുമ്പോഴേക്ക് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണം എന്നാണ് ആര്‍ എസ് എസ് അജണ്ട എന്നും മതനിരപേക്ഷമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഒന്നിച്ചിറങ്ങേണ്ടതുണ്ട് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ദിനേനയെന്നോണം ജനവിരുദ്ധ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി എല്ലാത്തിന്റേയും വില വര്‍ധിക്കുകയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുകയും ചെയ്യുന്നു എന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ച് കയറുന്നു.
മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍
ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ പട്ടിണി പാവങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇത്തരം കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'ഗ്രൂപ്പുകളുണ്ടാക്കി പരസ്പരം തമ്മില്‍ തല്ലി നശിക്കുന്ന കോൺഗ്രസ്' ;രൂക്ഷവിമർശനവുമായി ഇപി ജയരാജൻ
സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ബദല്‍ നയങ്ങളാണ്. ഇത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതും ജാഥയിലൂടെ സി പി ഐ എം ലക്ഷ്യം വെക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് നല്‍കേണ്ട ജി എസ് ടി നഷ്ടപരിഹാരത്തുക നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.