സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ല, ബിജെപിയുടെ പിന്തുണയും സ്വീകരിക്കുമെന്ന് സുരേഷ് കീഴാറ്റൂര്‍
സമരത്തിന്റെ വിജയത്തിനായി ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും പിന്തുണ സ്വീകരിക്കുമെന്നും സുരേഷ് വ്യക്തമാക്കി
കണ്ണൂര്‍: കീഴാറ്റൂരിലെ സമരസമിതിക്കെതിരെ സിപിഎം നടത്തുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. തന്റെ വീട് ആക്രമിച്ചവരെയും സമരപ്പന്തല്‍ തീയിട്ട് നശിപ്പിച്ചവര്‍ക്കെതിരെയും കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേഷ് പറഞ്ഞു. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ടോ പോകില്ലെന്നും സുരേഷ് പറഞ്ഞു. അതേസമയം തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ച് വിടുകയാണ് സിപിഎമ്മെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചു, പിന്നില്‍ സിപിഎം?
ഇപ്പോഴത്തെ സമരം അങ്ങനെ പെട്ടെന്നുണ്ടായതല്ല. സിപിഎമ്മില്‍ നിന്നാണ് തങ്ങള്‍ ഊര്‍ജം ഉള്‍ക്കൊണ്ടത്. കേരളത്തില്‍ ഏറ്റവും വലിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് ഈ സമരത്തെ അവര്‍ക്ക് തള്ളിക്കളയാനാവില്ല. അതേസമയം സമരത്തിന്റെ വിജയത്തിനായി ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും പിന്തുണ സ്വീകരിക്കുമെന്നും സുരേഷ് വ്യക്തമാക്കി. എന്നാല്‍ കീഴാറ്റൂരില്‍ ബൈപ്പാസിന് പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ സംസ്ഥാന സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം ദേശീയ പാതാ അതോറിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബൈപ്പാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരോ മന്ത്രിമാരോ ചേര്‍ന്നല്ല. അത് കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാതാ അതോറിറ്റിയാണ്. അവര്‍ കണ്ടെത്തുന്ന സ്ഥലം ഏറ്റെടുത്ത് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇപ്പോഴത്ത സംഭവം നന്ദിഗ്രാമിനോട് ഉപമിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ച് ജനല്‍ ചില്ല് തകര്‍ത്ത സംഭവത്തില്‍ സിപിഎമ്മും ബിജെപിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ കലാപശ്രമമാണെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍ തങ്ങള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണെന്നും സമരത്തെ എതിര്‍ത്ത സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി പറഞ്ഞു.
കേംബ്രിഡ്ജ് അനലറ്റിക്ക ഇടപാടുകാരുടെ വിവരങ്ങൾ പുറത്ത്.. ബിജെപിയും കോൺഗ്രസും ജെഡിയുവും പട്ടികയിൽ
വര്‍ക്കല വിവാദ ഭൂമി കൈമാറ്റം; അന്വേഷണത്തില്‍ വ്യക്തതയില്ല, ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി വൈകും