വനിതാ ഡോക്ടറെ പ്രാക്ടീസ് ചെയ്യാൻ അനുവദിയ്ക്കാതെ സിപിഎം ഗുണ്ടായിസം!!വിലക്ക്, ഭീഷണി, തെറി വിളി...
കല്യാശ്ശേരി സ്വദേശിനിയും ആയുര്‍വേദി ഡോക്ടറുമായി നീത നമ്പ്യാർക്കാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിലക്ക്
കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന്റെ പേരില്‍ ആയുര്‍വേദ ഡോക്ടറെ പ്രാക്ടീസ് ചെയ്യാന്‍ സിപിഎം പ്രാദേശിക നേതൃത്വം അനുവദിയ്ക്കുന്നില്ലെന്ന് പരാതി. കല്യാശ്ശേരി സ്വദേശിനിയും ആയുര്‍വേദി ഡോക്ടറുമായി നീത നമ്പ്യാരാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിലക്കിനെ തുടര്‍ന്ന് ക്ലിനിക്ക് നടത്താനാവാതെ വീട്ടിലിരിയ്‌ക്കേണ്ടി വരുന്നത്.
സിപിഎം പ്രവര്‍ത്തകരെ പേടിച്ച് ഡോക്ടര്‍ ക്ലിനിക്ക് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെയും ഇവര്‍ അക്രമം നടത്തുകയാണ്. ക്ലിനിക്കിന്റെ ബോര്‍ഡ് നിരന്തരം നശിപ്പിയ്ക്കും, രോഗികളെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കും. യുഡിഎഫ് പ്രാദേശിയ നേതൃത്വവും വനിതാ ഡോക്ടറുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാറി നില്‍ക്കുകയാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡോ. നീത നമ്പ്യാരുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് മുതലാണ് സിപിഎം പ്രാദേശിക നേതൃത്വം ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടി തുടങ്ങിയത്.
സിപിഎം ഓഫീസിന് സമീപമാണ് ഡോ. നീത നമ്പ്യാരുടെ ക്ലിനിക്ക് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം സിപിഎം പ്രവര്‍ത്തകര്‍ ഈ ഓഫീസ് അടിച്ച് തകര്‍ത്തു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കസേരകള്‍ നശിപ്പിച്ചു. ഇനി ക്ലിനിക്ക് അവിടെ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ആവാത്ത വിധം എല്ലാം തകര്‍ത്ത് തരിപ്പണമാക്കുകയാണ് ചെയ്തത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരുടെ ശല്യം സഹിയ്ക്കാന്‍ വയ്യാതെ ഡോക്ടര്‍ ക്ലിനിക്ക് വീട്ടിലേക്ക് മാറ്റി. ഇവിടെയും യുവതിയെ വെറുതെ വിടാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ക്ലിനിക്കിലേക്ക് വഴി കാട്ടാനായി വയ്ക്കുന്ന ബോര്‍ഡ് നിരന്തരം നശിപ്പിയ്ക്കപ്പെടും. ഇത് വരെ 13 തവണ ബോര്‍ഡുകള്‍ നശിപ്പിയ്ക്കപ്പെട്ടെന്ന് ഡോ. നീത വണ്‍ ഇന്ത്യയോട് പറഞ്ഞു.
അവസാനമായി ബോര്‍ഡ് നശിപ്പിയ്ക്കപ്പെട്ടത് ഞായറാഴ്ചയാണ്. പഞ്ചാത്തിന്റേയും മെഡിക്കല്‍ കൗണ്‍സിലിന്റേയും അംഗീകാരത്തോടെ ക്ലിനിക്ക് തുടങ്ങി ജീവിതമാര്‍ഗ്ഗം കണ്ടെത്താനുള്ള ഒരു ്‌സ്ത്രീയുടെ ശ്രമങ്ങളാണ് പ്രാദേശിക സിപിഎം നേതൃത്വം ഇല്ലാതാക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ കെ സുധാകരനെ അടക്കം നീത ഇക്കാര്യം ധരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത് മുന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന വി എം സുധീരന്‍ ആയിരുന്നു. സിപിഎമ്മിന്റെ ഭീഷണി കണ്ടില്ലെന്ന് നടിയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
ബോര്‍ഡുകള്‍ നിരന്തരം നശിപ്പിയ്ക്കപ്പെടുന്നു എന്നും ജോലി ചെയ്യാന്‍ അനുവദിയ്ക്കുന്നില്ലെന്നും കാണിച്ച് എസ്‌ഐയ്ക്ക് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിയ്ക്കാന്‍ പോലീസ് പോലും തയ്യാറായില്ല. സ്വകാര്യ ബോര്‍ഡുകള്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്നാണ് പോലീസ് പറഞ്ഞതെന്ന് ഡോ. നീത വണ്‍ ഇന്ത്യയോട് പറഞ്ഞു. അവസാനം എസ്പി ഇടപെട്ടപ്പോഴാണ് കേസ് സ്വീകരിയ്ക്കാന്‍ എസ് ഐ തയ്യാറായത്.
5 ലക്ഷത്തിലധികം രൂപയാണ് ഡോ. നീതയ്ക്ക് നഷ്ടം വന്നിരിയ്ക്കുന്നത്. ക്ലിനിക്കിലെ മരുന്നുകള്‍ എല്ലാം ഉപയോഗ ശൂന്യമായി. അന്വേഷിച്ച് എത്തുന്ന രോഗികളെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ച് അയയ്ക്കും. ആശുപത്രിയിലെ ഉപകരണങ്ങള്‍ എല്ലാം തകര്‍ത്തു.
ഡോ. നീതയ്ക്ക് എതിരെ വ്യാപകമായ വ്യാജപ്രചരണങ്ങളാണ് സിപിഎം അനുകൂല വനിതാസംഘടനകളുടെ നേതൃത്വത്തിൽ കല്യാശ്ശേരിയിൽ നടക്കുന്നത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അടക്കം ഇത്തരം ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.