സുരേന്ദ്രന് നിർണായക സമയം; പാർട്ടിയില്‍ നടപടി പ്രതീക്ഷിക്കുന്നതിനിടെ ചോദ്യം ചെയ്യലും... കേന്ദ്രം എന്തുചെയ്യും?
കോഴിക്കോട്/തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി അതേ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചുകഴിഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്ന അതേ ദിവസമാണ്, കൊടകര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കപ്പെട്ടിട്ടുള്ളത്.
കെ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ സമയമാണിത്. തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ രണ്ട് കേസുകള്‍ സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടും ഉണ്ട്. ഈ ഘട്ടത്തില്‍ പാര്‍ട്ടി സുരേന്ദ്രനെ കൈവിടുമോ അതോ കൂടെ നില്‍ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

പിന്തുണ ഇങ്ങനെ
കെ സുരേന്ദ്രനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്. അവര്‍ പുറത്തിറക്കിയ പത്രകുറിപ്പ് അത് വ്യക്തമാക്കുന്നും ഉണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന സംവിധാനം ആണ് ഇത്തരമൊരു പിന്തുണ നല്‍കിയിട്ടുള്ളത് എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

കേന്ദ്ര നേതൃത്വത്തിന്റെ നീക്കം
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാം കേന്ദ്ര നേതൃത്വം തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട് എന്നാണ് മാതൃഭൂമി പുറത്ത് വിട്ട വാര്‍ത്ത. അങ്ങനെയെങ്കില്‍, പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് കെ സുരേന്ദ്രന് കാര്യമായ പിന്തുണ ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കാന്‍ ആവില്ല. മറ്റൊരര്‍ത്ഥത്തില്‍ നോക്കിയാല്‍, കേരളത്തിലെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഒരു ഘട്ടത്തിലും സുരേന്ദ്രനെ പിന്തുണച്ചിട്ടും ഇല്ല.

അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയാല്‍
കെ സുരേന്ദ്രനെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയാല്‍, ഇപ്പോള്‍ കിട്ടുന്ന പിന്തുണ പോലും പിന്നീട് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കില്ല എന്ന് ഉറപ്പാണ്. അധികാര സമവാക്യങ്ങള്‍ മാറുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിലെ ബിജെപിയില്‍ ഏറ്റവും അധികം പാര്‍ശ്വവത്കരിക്കപ്പെടുക വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷമായിരിക്കും എന്നത് ഉറപ്പാണ്.

മുരളീധരന്‍ വിജയിച്ചാല്‍
ഈ ഘട്ടത്തിലും സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യമുണ്ട്. കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ വി മുരളീധരന്‍ തഴയപ്പെട്ടില്ലെങ്കില്‍, അത് സുരേന്ദ്രന് മുന്നിലും സാധ്യതകള്‍ തുറക്കും. സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വന്നാല്‍ പോലും സുരേന്ദ്രന് സംരക്ഷണം നല്‍കുന്ന നിലപാട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉറപ്പാക്കാന്‍ സാധിക്കും.

ചോദ്യം ചെയ്യലിന് ഹാജരാകുമോ?
ജൂലായ് 6 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആണ് പോലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കൊടകര കുഴല്‍പണ കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ബിജെപി ആഴ്ചകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നത് നിര്‍ണായകമാണ്.

ഗൗരവത്തില്‍ തന്നെ
കെ സുരേന്ദ്രനെ ചോദ്യം ചെയ്യുക എന്ന ഘട്ടത്തിലേക്ക് അന്വേഷണ സംഘം എത്തിയത് ചില സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏറെ ഗൗരവത്തോടെയാണ് അന്വേഷണ സംഘം ഇതിനെ കാണുന്നതും. അതുകൊണ്ട് തന്നെ കെ സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയിട്ടുള്ളത്. കെ സുരേന്ദ്രനെ പോലെ ബിജെപിയുടെ ഉന്നത നേതാവിനെ ചോദ്യം ചെയ്യാനുള്ള തീരുമാനം നിയമോപദേശത്തിന്റെ കുടി അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സ്വീകരിച്ചിട്ടുള്ളത്.

പലപല ചോദ്യങ്ങള്‍
കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ, വേണമെങ്കില്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായും സികെ ജാനു കോഴ കേസുമായും ഒക്കെ ചേര്‍ക്കാനും സാധിക്കും. രണ്ടിടത്തും നിയമവിരുദ്ധമായ പണമിടപാടുകള്‍ നടന്നു എന്നാണ് പരാതികള്‍. ഈ പണത്തിന്റെ സ്രോതസ്സ് എന്താണെന്ന അന്വേഷണം കുഴല്‍പണത്തിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്യും.

രണ്ട് കേസുകളിലും സുനില്‍ നായിക്
കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണ് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്. കൊടകര കുഴല്‍പണ കേസില്‍ ആയാലും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ ആയാലും സുനില്‍ നായിക്കിന്റെ സാന്നിധ്യം ഉണ്ട്. ഇതും ഒരുപക്ഷേ, കെ സുരേന്ദ്രന് പ്രതിസന്ധി സൃഷ്ടിച്ചേക്കും.

കേന്ദ്രം തീരുമാനിച്ചാല്‍
സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പറ്റിയ ഒരാളെ കിട്ടാത്തതുകൊണ്ട് മാത്രമാണ് സുരേന്ദ്രനെ മാറ്റാത്തത് എന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്ന മറ്റൊരു കാര്യം. അങ്ങനെ ഒരാളെ കിട്ടിയാല്‍ പോലും, കെ സുരേന്ദ്രനെ തത്കാലം കൈവിടാതിരിക്കാനുള്ള ഒരു തീരുമാനം കേന്ദ്ര നേതൃത്വം എടുക്കാനുള്ള ചില സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്നും സൂചനകളുണ്ട്.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...












Click it and Unblock the Notifications