ക്രിപ്റ്റോ കറന്‍സി ഇടപാട്: വഞ്ചിച്ചെന്ന് ഘടകകക്ഷി നേതാവിന്റെ പരാതി, 3 പ്രവർത്തകരെ പുറത്താക്കി സിപിഎം
കണ്ണൂർ: ക്രിപ്റ്റോ കറന്‍സി ഇടപാടിനെ തുടർന്ന് പാർട്ടി പ്രവർത്തകർക്കെതിരെ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടേയുള്ളവർക്കെതിരെയാണ് നടപടി. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം അഖിൽ, സേവ്യർ, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവരെ നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
ഇടത് ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാടിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച പരാതി ജില്ലയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ചു. ഇതേതുടർന്ന് ഒരു സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് പാർട്ടി നടപടിയിലേക്ക് കടന്നിരിക്കുന്നത്. കേരള കോൺഗ്രസ് നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട് നടത്തി എന്നാണ് പാർട്ടി കണ്ടെത്തല്‍.

30 ലക്ഷത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. എന്നാല്‍ കോടികളുടെ ഇടപാടാണ് നടന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചെറുപുഴയിലെ പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനുമായിട്ടായിരുന്നു പുറത്താക്കപ്പെട്ട സിപിഎം പ്രവർത്തകരുടെ ക്രിപ്റ്റോ ഇടപട്. പിന്നീട് ഇവർ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഇതേതുടർന്ന് കോളേജ് വിദ്യാർത്ഥിയായ തന്റെ മകനെ മൂവരും ചേർന്ന് വഞ്ചിച്ചതായി കേരള കോണ്‍ഗ്രസ് നേതാവ് സിപിഎം നേതൃത്വത്തോട് പരാതിപ്പെടുകയായിരുന്നു.
ഈ പ്രശ്നം നിലനില്‍ക്കെയാണ് കണ്ണൂരില്‍ വെച്ച് വിദ്യാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. തന്റെ മകന് നേരെ നടന്നത് കൊലപാതക ശ്രമമാണെന്നും കേരള കോണ്‍ഗ്രസ് നേതാവ് സംശയിച്ചു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്.












Click it and Unblock the Notifications