ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും, സ്പീക്കർക്കെതിരെ മൊഴി
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി മൊഴിയെടുക്കുകയാണ് ചെയ്യുക. ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ സ്പീക്കര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുളളതായാണ് റിപ്പോര്‍ട്ടുകള്‍.
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍, സുഹൃത്ത് നാസ് അബ്ദുളള എന്നിവരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കര്‍ക്ക് ഗള്‍ഫില്‍ നിക്ഷേപമുണ്ട് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഗള്‍ഫില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമുണ്ടെന്നാണ് മൊഴി. ഈ മൊഴിയില്‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയാല്‍ കസ്റ്റംസ് തുടര്‍നടപടികളിലേക്ക് പോവും.

സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസ് അബ്ദുള്ളയുടെ പേരിലുളളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ നമ്പറില്‍ നിന്നും ഡോളര്‍ കടത്ത് കേസിലെ പ്രതികളെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം ഈ സിം കാര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. ഇത് തന്റെ പേഴ്‌സണല്‍ നമ്പര്‍ ആണെന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് ഈ സിം എടുത്ത് നല്‍കിയത് എന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുളളതാണ്.
Recommended Video
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടും ഉയര്‍ന്ന ആരോപണങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ അടക്കം നിഷേധിച്ചിരുന്നു. സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയുണ്ടായി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നീക്കം നടത്തിയതിനെതിരെ ഭരണപക്ഷം നിയമസഭയില്‍ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.












Click it and Unblock the Notifications