മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും യോഗങ്ങള്‍; സ്വർണക്കടത്തിൽ സർക്കാരിന്റെ വീഴ്ച വെളിപ്പെടുത്തി കസ്റ്റംസ്
സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും കരുക്കളാക്കി യുഎഇ കോൺസൽ ജനറൽ സംസ്ഥാനത്ത് പ്രവർത്തിച്ചത് പ്രോട്ടോക്കോൾ ചട്ടങ്ങൾ കാറ്റിൽ പറത്തിയെന്ന് കസ്റ്റംസ്. കേസിലെ പ്രധാന പ്രതികളെ ഉപയോഗിച്ച് കോൺസുൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് മാതൃഭൂമി പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും യോഗങ്ങൾ നടന്നതായി പറയുന്നു. ചില മന്ത്രിമാർ ഇവരുടെ വലയിൽ വീണതായും സൂചനയുണ്ട്. ഇതും നോട്ടീസിൽ പരാമർശിക്കുന്ന കാര്യങ്ങളാണ്. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ കോണ്‍സല്‍ ജനറലിന് നല്‍കി. ഇത് പലഘട്ടങ്ങളിലും അദ്ദേഹം നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തു.
Recommended Video
സരിത്തിനേയും സന്ദീപിനേയും ഉപയോഗിച്ച് കേരളത്തില്‍ കള്ളക്കടത്ത് നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. പിന്നീട് സ്വപ്‌ന, റമീസ് എന്നിവരിലൂടെ സ്വര്‍ണ്ണക്കടത്തിലേക്ക് തിരിഞ്ഞു. വിയറ്റ്‌നാമില്‍ കോണ്‍സല്‍ ജനറലായി ജോലി ചെയ്യുമ്പോള്‍ അവിടെയും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നും ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോണ്‍സല്‍ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലേക്കെത്തിയതെന്നും കസ്റ്റംസ് പറയുന്നു.