ദളിത് പ്രേമത്തില്‍ എസ്എഫ്‌ഐയ്ക്ക് ഇരട്ടത്താപ്പ്; വിദ്യാര്‍ഥിനിയുടെ തുറന്ന കത്ത്
കോട്ടയം: ദളിതുകളോടുള്ള ഇടപെടലില്‍ എസ്എഫ്‌ഐയ്ക്ക് ഇരട്ടത്താപ്പാണെന്ന് സൂചിപ്പിച്ചുകൊണ്ട് ദളിത് വിദ്യാര്‍ഥിനി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റിന് എഴുതിയ കത്ത് ഫേസ്ബുക്കില്‍ വൈറലാകുന്നു. എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ.പി.മോഹനാണ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസനോട് ഫേസ്ബുക്ക് പോസ്റ്റ് വഴി ചോദ്യങ്ങള്‍ ചോദിക്കുന്നത്.
മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ചേട്ടന്‍ എഴുതിയ 'വിവേചനങ്ങളുടെ വര്‍ത്തമാനമെന്ന' ലേഖനത്തിലൂടെയും രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെയും ചേട്ടന്റെ ദളിത് പ്രേമം കാണുമ്പോള്‍ സന്തോഷമുണ്ട് എന്ന് അറിയിച്ചാണ് കത്ത് തുടങ്ങുന്നത്. തുടര്‍ന്ന് താന്‍ യൂണിവേഴ്‌സിറ്റിയില്‍ ജാതിവിവേചനത്തിന്റെ പേരില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് എസ്എഫ്‌ഐ പിന്തുണ നല്‍കാത്തതെന്തുകൊണ്ടാണെന്ന് ദീപ അക്കമിട്ട് ചോദിക്കുന്നുണ്ട്.
എന്നെ പരസ്യമായി മോഷ്ടാവാക്കി ചിത്രീകരിച്ച് കളിയാക്കുകയും, ഇരിപ്പിടം നിഷേധിച്ച് എഴുന്നേല്‍പ്പിച്ചു വിടുകയും, ഡിപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിടുകയും ചെയ്ത അദ്ധ്യാപകന്‍ ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ആളാണെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണോ എസ്.എഫ്.ഐ പോലുള്ള ഒരു സംഘടന സ്വീകരിക്കേണ്ടതെന്ന് ദീപ ചോദിക്കുന്നു.
പീഡിപ്പിച്ച അധ്യാപകനെതിരെ 'പോരാട്ടം' എന്ന പേരില്‍ ക്യാമ്പസില്‍ ആരോ പോസ്റ്റര്‍ ഒട്ടിച്ചതിന് എന്നെ 'മാവോയിസ്റ്റ്' ആക്കാനുള്ള ഒരു ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി... എസ്.എഫ്.ഐ നിസ്സംഗത പാലിക്കേണ്ട വിഷയമായിരുന്നോ ഇത്. പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂറിനോട് 'ദളിത് വിദ്യാര്‍ഥിക്ക് ഫേവര്‍ ചെയ്താല്‍ ഗവേഷണ സ്ഥാപനത്തിന്റെ ഡിസിപ്ലിന്‍ പോകുമെന്ന്' പറഞ്ഞ ഡോ.നന്ദകുമാര്‍ കളരിക്കല്‍ ഇന്ന് സ്ഥാപനത്തിന്റെ മേധാവിയാണ്. എന്താണ് അഭിപ്രായം ?? തുടങ്ങി ഏഴു ചോദ്യങ്ങളുമായാണ് ദീപ ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്.