ശബരിമലയിൽ സർക്കാരിന് നാണക്കേട്.. വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചെന്ന് വത്സൻ തില്ലങ്കേരി
കോഴിക്കോട്: ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന രണ്ട് ദിവസങ്ങളില്‍ ശബരിമലയിലെ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കണ്ണൂരില്‍ നിന്നുളള ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആയിരുന്നു. പോലീസ് മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിച്ചതും പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞ് നിന്ന് സംസാരിച്ച ആചാര ലംഘനം നടത്തിയതും വിവാദമായിരുന്നു.
വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പോലീസിനെ നോക്കുകുത്തിയാക്കി സന്നിധാനത്തിന്റെ നിയന്ത്രണം പ്രതിഷേധക്കാര്‍ ഏറ്റെടുത്തത് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സന്നിധാനത്ത് സര്‍ക്കാര്‍ നിയോഗിച്ച വനിതാ പോലീസുകാരുടെ വയസ്സ് പോലും ഇവര്‍ പരിശോധിച്ചു എന്നാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

സന്നിധാനത്തെ അക്രമം
പ്രായത്തില്‍ തോന്നിയ സംശത്തിന്റെ പേരില്‍ തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന വീട്ടമ്മയടക്കം സന്നിധാനത്ത് ആക്രമിക്കപ്പെട്ടിരുന്നു. സന്നിധാനത്തേക്ക് എത്തുന്ന സ്ത്രീകളുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചിട്ടായിരുന്നു കടത്തി വിടല്‍. സുപ്രീം കോടതി വിധിയുണ്ടായിട്ട് പോലും പ്രതിഷേധം ഭയന്നാണ് പോലീസിന് ഈ വയസ്സ് പരിശോധന നടത്തേണ്ടി വന്നത്.

തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ
എന്നാല്‍ പോലീസ് മാത്രമല്ല സന്നിധാനത്തുണ്ടായിരുന്ന സംഘപരിവാറുകാര്‍ പോലും വയസ്സ് പരിശോധന നടത്തിയെന്നാണ് വത്സന്‍ തില്ലങ്കേരി കോഴിക്കോട് പ്രസംഗിച്ചിരിക്കുന്നത്. അതും ഭക്തകളുടേതല്ല, മറിച്ച് സന്നിധാനത്ത് സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ച വനിതാ പോലീസിന്റെ അടക്കം രേഖകള്‍ പ്രതിഷേധക്കാര്‍ പരിശോധിച്ചു എന്നാണ് വത്സന്‍ തില്ലങ്കേരി വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രായം കുറവെന്ന് വാർത്ത
50 വയസ്സിന് മുകളിലുളള 15 വനിതാ ഉദ്യേഗസ്ഥരെ ആയിരുന്നു സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇവരില്‍ ഒരാളുടെ പ്രായം 49 ആണെന്ന് സന്നിധാനത്ത് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം എസ്പിമാരെ അറിയിച്ചെന്നും അവര്‍ സന്നിധാനത്തുളള പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും വത്സന്‍ തില്ലങ്കേരി മുതലക്കുളത്ത് നടന്ന ആചാര സംരക്ഷണ സംഗമത്തില്‍ പ്രസംഗിച്ചു.

പോലീസുകാരികളുടെ പ്രായം പരിശോധിച്ചു
സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 15 വനിതാ പോലീസ് ഉദ്യോഗസ്ഥരുടേയും പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു തങ്ങള്‍ എന്ന് വത്സന്‍ തില്ലങ്കേരി അവതാശപ്പെടുന്നു. ചെറുപ്പക്കാരികളായ 50 വനിതാ പോലീസുകാരെ സന്നിധാനത്ത് നിയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും എന്നാല്‍ ആരും തയ്യാറായില്ലെന്നും ഇയാള്‍ പറയുന്നു. അന്യസംസ്ഥാനങ്ങളിലെ വനിതാ പോലീസിനെ എത്തിക്കാനുളള ശ്രമവും പരാജയപ്പെട്ടെന്നും ഇയാള്‍ പ്രസംഗിച്ചു.

അയ്യപ്പ ധര്‍മ്മ സൈനികർ
ശബരിമലയില്‍ അക്രമം നടത്തിയതിന് അറസ്റ്റിലായ സംഘപരിവാറുകാരെയും വത്സന്‍ തില്ലങ്കേരി പ്രസംഗത്തില്‍ പിന്തുണച്ചു. ഇവര്‍ കുറ്റവാളികള്‍ അല്ലെന്നും അയ്യപ്പ ധര്‍മ്മ സൈനികരാണ് എന്നും വത്സന്‍ പറഞ്ഞു. അവര്‍ക്കെതിരെ ഇറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസ് പ്രിന്റെടുത്ത് പൂജാ മുറിയില്‍ മാലയിട്ട് പൂജിക്കണെമന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ആദരിച്ച് ജയിലിലേക്ക് വിടണം
പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ അവരെ കര്‍പ്പൂരമുഴിഞ്ഞ്, മാലയിട്ട്, അവര്‍ക്ക് ചുറ്റും നാമം ജപിച്ച് വേണം ജയിലിലേക്ക് അയക്കാന്‍. ധര്‍മ്മ സമരത്തില്‍ പങ്കെടുത്ത ആ ധീരന്മാരായ സൈനികരെ അര്‍ഹിക്കുന്ന ആദരവ് നല്‍കി വേണം പിണറായിയുടെ തടവറയിലേക്ക് അയക്കാനെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. കോടതി അവരെ പുറത്ത് വിടുമ്പോള്‍ എല്ലാ ആദരവോടെയും സ്വീകരിക്കണമെന്നും വത്സന്‍ തില്ലങ്കേരി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications