നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് കുരുക്ക് മുറുകുന്നു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി, ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സര്‍ സുനിയുടെ സഹ തടവുകാരന് കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. 2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി, ദിലീപിന് കത്ത് എഴുതിയത്. താന്‍ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയില്‍ ക്ഷമാപണം നടത്തും എന്നായിരുന്നു കത്തില്‍ ഉണ്ടായത്.
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്നും കത്തില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലെ നിര്‍ണായക തെളിവാണ് കത്ത്. പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന് സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചു നല്‍കുകയുമായിരുന്നു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു. വ്യാഴാഴ്ച ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്.
ഇന്നലെ അവർ, ഇന്ന് ഞങ്ങളും; ഐഎൻഎല്‍ കാസിം ഇരിക്കൂർ വിഭാഗവും പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു
ഈ സാമ്പിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസമാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കേസില്‍ തുടരന്വേണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ല എന്നാണ് ഹൈക്കോടതി വിലയിരുത്തല്‍. തനിക്ക് ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്നാണ് സുനി പറയുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം നടക്കുന്നത് തുറന്ന മനസോടെയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസ് അന്വേഷണത്തില്‍ ആര്‍ക്കും പരാതി ഇല്ല. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ് ഐ ആര് റദ്ദാക്കാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയിലായിരുന്നു സര്‍ക്കാകിന്റെ മറുപടി. എഫ് ഐ ആര് റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സി ബി ഐക്കു വിടണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.
വധ ഗൂഢാലോചനക്കേസിന്റെ പേരില്‍ പൊലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ദിലീപ് പറയുന്നത്. കേസിന്റെ പേരില്‍ പല തവണ തന്റെ വീട്ടില്‍ റെയ്ഡ് നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കി ക്രൈം ബ്രാഞ്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞിരുന്നു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയെ അറിയിച്ചു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പറഞ്ഞു.
അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും തങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ആലുവ പൊലീസ് ക്ലബില്‍ വച്ച് ദിലീപിനെ രണ്ട് ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംവിധായകന് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയത്. ആവശ്യം വന്നാല്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
Recommended Video