ഏകപക്ഷീയമയ നിലപാടുകൾ പരാജയത്തിന് കാരണമായി; സുരേന്ദ്രനും മുരളീധരനുമെതിരെ ബിജെപിയിൽ പടയൊരുക്കം
ഇതിന്റെ പൂർണ ഉത്തരവാദിത്തം സുരേന്ദ്രനും മുരളീധരനുമാണെന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ഒരു വിഭാഗം ഉന്നയിക്കുന്ന പരാതി
തിരുവനന്തപുരം: രാജ്യത്തിന്റെ മറ്റ് മേഖലകളിലെല്ലാം നിർണായക സാനിധ്യമായി മാറുമ്പോഴും കേരളത്തിൽ വേരുറപ്പിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ബിജെപി. അത് അത്ര എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നതാണ് പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും വ്യക്തമാകുന്നു. എല്ലാ സാഹചര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന സീറ്റ് അടക്കം നഷ്ടപ്പെടുത്തി കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഇതിന്റെ പൂർണ ഉത്തരവാദിത്തം സുരേന്ദ്രനും മുരളീധരനുമാണെന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ഒരു വിഭാഗം ഉന്നയിക്കുന്ന പരാതി.
കേന്ദ്രനേതാക്കളും പണവും മികച്ച സ്ഥാനാർഥികളുമുണ്ടായിട്ടും ഒരു സീറ്റുപോലും നേടാൻ ബിജെപിക്ക് സാധിച്ചില്ല. അഞ്ച് സീറ്റെങ്കിലും നേടുമെന്ന ഉറപ്പായിരുന്നു സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ വോട്ട് വിഹിതത്തിലടക്കം ബിജെപി താഴോട്ടാണ് വളർന്നത്. ഇതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനുമെതിരെ വിമർശനവും ശക്തമായി.
ഹെലികോപ്ടർ രാഷ്ട്രീയത്തിനെതിരെ മുതിർന്ന നേതാവ് പത്മനാഭൻ അടക്കമുള്ളവർ നേരത്തെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ കർശന നടപടി വേണമെന്ന് ആർഎസ്എസ് അടക്കം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രി മുരളീധരനും ചേര്‍ന്നെടുക്കുന്ന ഏകപക്ഷീയമായ ചില നിലപാടുകളാണ് പരാജയത്തിന് കാരണമായതെന്ന് ആര്‍എസ്എസും ബിജെപിയിെല ഒരു വിഭാഗവും ആരോപിക്കുന്നു.
നിരീക്ഷകരായി എത്തിയ കേന്ദ്ര നേതാക്കളും സംസ്ഥാന നേതൃത്വത്തിലെ ഏകപക്ഷീയ നിലപാടുകളോട് കണ്ണടച്ചതും ആർഎസ്എസ് ചൂണ്ടികാട്ടുന്നു. ശക്തമായ തിരുത്തൽ നടപടികളും ഒരു വിഭാഗം ആവശ്യപ്പെടുന്നു. കോവിഡിന് ശേഷം അതുണ്ടായില്ലെങ്കിൽ പാർട്ടി വിടുന്നതടക്കമുള്ള മുന്നറിയിപ്പുകളും ഇക്കൂട്ടർ മുന്നോട്ട് വെക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ തങ്ങളെ തിരിഞ്ഞുകുത്തിയെന്ന് ഒരു വിഭാഗം വിലയിരുത്തിയിരുന്നു.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്താതെ പോയത് സംസ്ഥാനസര്‍ക്കാരിന് ഗുണകരമായെന്നാണ് ഭാരവാഹി യോഗത്തില്‍ ചില നേതാക്കളുടെ വിമര്‍ശനം. അന്വേഷണ ഏജന്‍സികളുടെ കേരളത്തിലെ ഇടപെടലുകള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് പരക്കെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ രാജിസന്നദ്ധത കേന്ദ്രനേതൃത്വം തള്ളിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യവിമർശനം തടഞ്ഞ നേതൃത്വം, സംസ്ഥാനതല പരിപാടികൾ തൽക്കാലം േവണ്ടെന്നും നിർദേശിച്ചു. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം നേരിട്ട് നിയന്ത്രിക്കുമെന്ന സൂചനയാണ് കേന്ദ്ര നേതൃത്വം നൽകുന്നത്.
Recommended Video