ശസ്ത്രക്രിയ വൈകിയത് മൂലം രോഗി മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം: വിഡി സതീശന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൃക്ക തകരാറിലായ രോഗിക്ക് എറണാകുളത്ത് മസ്തിഷ്‌കമരണം സംഭവിച്ച ആളുടെ വൃക്കയുമായി കൃത്യ സമയത്ത് തന്നെ ആംബുലന്‍സ് എത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. ഇതിന് പിന്നാലെ രോഗി മരിച്ചു.
നെഫ്രോളജി യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കു വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ട് കൂടി സെക്യുരിറ്റ് അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണം. കുറ്റകരമായ വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആരോഗ്യമന്ത്രിക്കോ സര്‍ക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച ദാരുണ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപിയും രംഗത്തെത്തി. നേരത്തെ അറിവുണ്ടായിട്ടും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താത്തതാണ് ശസ്ത്രക്രിയ വൈകുന്നതിനും രോഗിമരിക്കുന്നതിനും ഇടയാക്കിയതെന്ന് തിരുവനന്തപുരം ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. ഇത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെയാണ് കാണിക്കുന്നത്. ആരോഗ്യമന്ത്രിക്കാണ് ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ രോഗികള്‍ പോകുന്നത് ആശങ്കയോടെയാണ്. സ്വകാര്യ ആശുപത്രി ലോബികളില്‍ നിന്ന് ലക്ഷങ്ങള്‍ മാസപ്പടിവാങ്ങുന്ന സിപിഎം രാഷ്ട്രീയനേതൃത്വമാണ് മഹത്തായ പാരമ്പര്യമുള്ള ആതുരാലയത്തെ നശിപ്പിക്കുകയാണെന്നും രാജേഷ് ആരോപിച്ചു.
ആരോഗ്യമേഖല വന്‍വിജയമാണെന്ന നിലയിലുള്ള പിആര്‍ വര്‍ക്കുമാത്രമാണ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസംപോലുമില്ലാത്ത ഒരാള്‍ വാര്‍ഡുകളില്‍ കറങ്ങിനടന്ന രോഗികള്‍ക്ക് മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചികിത്സയില്‍ ഇടപെടുകയും ചെയതിട്ട് അധികകാലമായില്ല. ഇതൊന്നും അധികൃതര്‍ക്ക് വേണ്ടസമയത്ത് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കാണ്. സിപിഎമ്മിന്റെ പ്രാദേശിനേതൃത്വത്തിലുള്ളവരെയും പാര്‍ട്ടി അനുഭാവികളെയും ഔദ്യോഗികരംഗത്ത് കരാര്‍വ്യവസ്ഥയില്‍ തിരുകിക്കയറ്റുന്നതിനാണ് മന്ത്രി താല്പര്യം കാണിക്കുന്നത്.
സിപിഎം ലോക്കല്‍ കമ്മിറ്റികളുടെ ശുപാര്‍ശ കത്തുമായെത്തുന്നവര്‍ക്കുമാത്രമാണ് നിയമനം നല്‍കുന്നത്. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന് മെഡിക്കല്‍കോളേജിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നാഥനില്ലാത്ത അവസ്ഥയാണ് ഇവിടെ നടക്കുന്നത്. ഇത് ആരോഗ്യവകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണ് വെളിവാക്കുന്നതെന്നും രാജേഷ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം രോഗി മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.












Click it and Unblock the Notifications