ഇനി 'തൊട്ടതിനും പിടിച്ചതിനും' അറസ്റ്റില്ല; എല്ലാം കേന്ദ്രത്തിന്റെ സമ്മാനം ലഭിക്കാൻ, സംഭവം ഇങ്ങനെ...
കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്ന കാലമാണിപ്പോൾ. സോഷ്യൽ മീഡിയയിൽ യൂത്ത്ന്മാരെ കയ്യിലെടുത്ത് 'പോലീസ് മാമനായി' മുന്നോട്ട് പോകുമ്പോഴും രൂക്ഷ വിമർശനമാണ് സമൂഹത്തിൽ നിന്നും കേരള പോലീസിനെതിരെ ഉയരുന്നത്. പാലക്കാട് ക്യാംപിലെ സിവിൽ പോലീസ് ഓഫീസർ കുമാറിന്റെ ആത്മത്യയും കസ്റ്റഡി മരണവും ശ്രീറാം കേസും എല്ലാം പോലീസിനെതിരെയുള്ള വിമർശനങ്ങളും ആക്കം കൂട്ടിയിട്ടുണ്ട്.
കുമാറിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ശക്തമായി വാദിക്കുന്നത്. ജാതി വിവേചനം പോലീസ് സേനയിൽ നിലനിൽക്കുന്നുവെന്നാണ് ആരോപണം. നെടുങ്കണ്ടം കസ്റ്റഡി മരണവും പോലീസിന് ഒരു തീരാ ശാപമാണ്. രാജ് കുമാറിനെ പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

ശ്രീറാം വെങ്കിട്ടരാമൻ കേസ്
ശ്രീറാം വെങ്കിട്ടരാമൻ കേസും പോലീസിന് കളങ്കമുണ്ടാക്കിയ ഒന്നാണ്. മാധ്യമപ്രവർത്തകന് ബഷീറിനെ കാറിടിച്ച് പത്ത് മണിക്കൂർ കഴിഞ്ഞായിരുന്നു ശ്രീറാമിനെ രക്ത പരിശോധനയ്ക്ക് വിധേയമാക്കിയത്. അത് മാത്രമല്ല എഫ്ഐആർ രേഖപ്പെടുത്താനും വൈകി. ഇതിന്റെ പേരിൽ തിരുവനന്തപുരം മ്യൂസിയം എസ്ഐയെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഐഎഎസ് കാരനെ പോലീസ് സഹായിച്ചതിന്റഎ പേരിൽ മാത്രമാണ് കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതും. ഇത്തരത്തിൽ രൂക്ഷ വിമർശനങ്ങളാണ് കേരള പോലീസ് നേരിടുന്നത്.

അനാവശ്യ അറസ്റ്റുകൾ വേണ്ട
ഇതിനിടയിലാണ് അനാവശ്യ അറസ്റ്റുകൾ കുറയ്ക്കാനുള്ള നീക്കവുമായി കേരള സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശ പ്രകാരമാണ് നടപടി. അറസ്റ്റുകളുടെ എണ്ണം കുറച്ചാൽ കേന്ദ്രം കേരള പോലീസിന് പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പോലീസ് ഓഫീസർക്ക് അത്യാവശ്യമാണെന്ന് ബോധ്യപെട്ടാൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന് ഡിജിപി പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നു.

ഗ്രാന്റ് ലഭിക്കാൻ
എല്ലാ എസ്പി മാർക്കും ഡിജിപി കത്തയച്ചിട്ടുണ്ട്. അറസ്റ്റിലെ പുരോഗതി വിലയിരുത്തി ഓരോ മാസവും അഞ്ചാം തീയ്യതിക്ക് മുമ്പ് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് അയക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര ആഭ്യന്ത്ര വകുപ്പ് ഓരോ വർഷവും നവീകരണത്തിനായി സംസ്ഥാന പോലീസിന് ലക്ഷക്കണക്കിന് രൂപ നൽകാറുണ്ട്. ഇത്തരം ഗ്രാന്റുകൾ ചില വ്യവസ്ഥകളോടെയാണ് നൽകാറ്. ഇക്കൊല്ലത്തെ വ്യവസ്ഥകളുടെ ഭാഗമായാണ് അറസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത്.

അറസ്റ്റ് ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ല
കേസിൽ പ്രതിയാകുന്ന ഒരാൾ തെളിവ് നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിക്കുവാനും കോടതിയിൽ ഹാജരാവാതിരിക്കാനും സാധ്യത ഉണ്ടെങ്കിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് കത്തിൽ പറയുന്നു. സംസ്ഥാനങ്ങൾ അറസ്റ്റ് ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് കേന്ദ്രത്തിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.












Click it and Unblock the Notifications