കവര്‍ച്ച നടന്ന ഉടന്‍ ധര്‍മരാജന്‍ സുരേന്ദ്രന്റെ മകനെ വിളിച്ചത് എന്തിന്? ധര്‍മരാജന് സ്പിരിറ്റ് കേസ് പ്രതി
തൃശൂര്‍: ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെന്നും അയാള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഉണ്ടായിരുന്നു എന്നുമാണ് ബിജെപി നേതാക്കളുടെ വാദം . തങ്ങള്‍ അങ്ങോട്ടും ധര്‍മരാജന്‍ ഇങ്ങോട്ടും വിളിച്ചതെല്ലാം അതിന്റെ പേരിലാണെന്നും പറയുന്നു .
അത്ര ചില്ലറക്കാരന്‍ അല്ല ഈ പറയുന്ന ധര്‍മരാജന്‍ എന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ . ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ്. കൊടകരയില്‍ വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ ധര്‍മരാജന്‍ വിളിച്ചവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനും ഉണ്ട് എന്നാണ് വിവരം. വിശദാംശങ്ങള്‍ ...

കവര്‍ച്ച നടന്നത്
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത് ഏപ്രില്‍ 6 ന് ആയിരുന്നു. ഏപ്രില്‍ 3 ന് പുലര്‍ച്ചെ നാലരയോടെയാണ് കൊടകരയില്‍ വച്ച് പണം സൂക്ഷിച്ചിരുന്ന എര്‍ട്ടിഗ കാര്‍ അടക്കം അക്രമി സംഘം തട്ടിയെടുക്കുന്നത്.

ആദ്യം വിളിച്ചത് സുരേന്ദ്രന്റെ മകനെ
പുലര്‍ച്ചെ 4.40 ന് ആണ് കവര്‍ച്ച നടന്നത് എന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കവര്‍ച്ച നടന്ന ഉടനെ ധര്‍മരാജന്‍ ആദ്യം വിളിച്ചത് കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണനെ ആണെന്നാണ് പുറത്ത് വരുന്ന വിവരം. അത് എന്തിനായിരുന്നു എന്നാണ് ചോദ്യം.

24 സെക്കന്‍ഡ് ദൈര്‍ഘ്യം
കെ സുരേന്ദ്രന്റെ മകനുമായുള്ള ഫോണ്‍ വിളിയുടെ ദൈര്‍ഘ്യം 24 സെക്കന്‍ഡ് ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. പണം നഷ്ടപ്പെട്ട ഉടന്‍ അത് വിളിച്ചറിയിക്കാന്‍ കെ സുരേന്ദ്രന്റെ മകനുമായി എന്ത് ബന്ധമാണ് ധര്‍മരാജന് ഉള്ളത് എന്ന സംശയം ആണ് പ്രധാനമായും ഉയരുന്നത്.

ഏഴ് നേതാക്കളെ
കൊടകരയില്‍ കവര്‍ച്ച നടന്ന ഉടനെ തന്നെ ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടത് ബിജെപി നേതാക്കളെ ആണ്. ഏഴ് ബിജെപി നേതാക്കളെ ധര്‍മരാജന്‍ വിളിച്ചു എന്നാണ് ഫോണ്‍ രേഖകള്‍ തെളിയിക്കുന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്തുകൊണ്ട് ഇത്രയധികം നേതാക്കളെ ഈ സമയത്ത് വിളിച്ചു എന്നതും നിര്‍ണായക ചോദ്യമാണ്.

മകനെ അറിയില്ലെന്ന്
കെ സുരേന്ദ്രന്റെ മകന്റെ ഫോണില്‍ നിന്ന് ധര്‍മരാജന്റെ ഫോണിലേക്ക് കോള്‍ പോയിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്റെ മകനെ തനിക്ക് അറിയില്ലെന്നാണ് ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. അപ്പോള്‍, സുരേന്ദ്രന്റെ മകന്റെ ഫോണില്‍ നിന്ന് വിളിച്ചത് ആരാണെന്ന ചോദ്യം സ്വാഭാവികമായും ഉയരും. അതിന് മറുപടിയും വേണ്ടി വരും.

ധര്‍മരാജന്റെ ക്രിമിനല്‍ പശ്ചാത്തലം
ഇതിനിടെ കേസിലെ പരാതിക്കാരന്‍ ധര്‍മരാജന്റെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. സ്പിരിറ്റ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം. കോഴിക്കോട് പന്നിയങ്കര പോലീസ് സ്‌റ്റേഷനിലും, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനിലും ധര്‍മരാജനെതിരെ കേസുകള്‍ ഉണ്ട്.

ജയിലില്‍ കിടന്ന ആര്‍എസ്എസ്സുകാരന്‍
അബ്കാരി ബിസിനസ് ചെയ്യുന്ന ആളാണ് ധര്‍മരാജന്‍. പന്നിയങ്കരയിലെ സ്പിരിറ്റ് കേസില്‍ ഇയാള്‍ എഴുപത് ദിവസം ജയിലിലും കിടന്നിട്ടുണ്ട്. ആ കേസില്‍ ഹൈക്കോടതി ജാമ്യത്തിലാണ് ഇപ്പോഴുള്ളത്. ധര്‍മരാജന്റെ പേരില്‍ കൂടുതല്‍ കേസുകളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊടകര കേസിന്റെ തുടക്കത്തില്‍ തന്നെ തന്റെ ആര്‍എസ്എസ് ബന്ധം തുറന്ന് പറഞ്ഞ ആളാണ് ധര്‍മരാജന്‍.

ബിജെപിയുടെ പ്രശ്‌നം
കുഴല്‍പണ കേസില്‍ അന്വേഷണം കടുക്കുമ്പോള്‍ ബിജെപി പോലീസിനെതിരെ ഉയര്‍ത്തുന്ന വാദവും പരിഹാസ്യമാണ്. എന്തിനാണ് പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം. ബിജെപിയ്‌ക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിജെപി നേതാക്കള്‍ ഒന്നടങ്കം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

വാദങ്ങള്‍ പൊളിയുന്നു
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ആര്‍എസ്എസ്സുകാരനെ ആണോ നിര്‍ണായകമായ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പിച്ചത് എന്ന ചോദ്യം ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് ധര്‍മരാജനെ വിളിച്ചത് എന്ന ബിജെപി നേതാക്കളുടെ പല വാദങ്ങളും ഇപ്പോള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. ധര്‍മരാജനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications