പീഡനക്കേസ് റിപ്പോർട്ട് ചെയ്താൽ പിണറായി സർക്കാരിന് ദുഷ് പേരാകുന്നത് എങ്ങനെ? സഖാക്കള്‍ പറഞ്ഞുതരണം!
തൊണ്ണൂറ് വയസ്സുള്ള വയോവൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് എന്തിനാണ്. നാട്ടുകാര്‍ എന്നല്ല, സ്ഥലത്തെ സി പി എം പ്രവര്‍ത്തകര്‍ എന്ന് തന്നെ വേണം പറയാന്‍. പിണറായി സര്‍ക്കാരിന് ദുഷ് പേരുണ്ടാക്കാന്‍ വേണ്ടിയല്ലേ നീയൊക്കെ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നത്രെ ആക്രമണം.
ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ തന്നെ ഇക്കാര്യം പലവട്ടം പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരണം ഉണ്ടായില്ല. പീഡനക്കേസ് കള്ളക്കഥയാണെന്നും തെളിഞ്ഞു. അതൊക്കെ പിന്നീട് സംഭവിച്ചതാണ്. വാര്‍ത്ത കൊടുത്തതും തെറ്റായിപ്പോയി. പക്ഷേ പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ പിണറായി സര്‍ക്കാരിന് ദുഷ് പേരാകുന്നത് എങ്ങനെ? സഖാക്കള്‍ പറഞ്ഞുതരേണ്ടതല്ലേ...

മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ കയ്യേറ്റം?
കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിണറായി സര്‍ക്കാരിന് ദുഷ് പേരുണ്ടാക്കാന്‍ വേണ്ടിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നായിരുന്നത്രെ ആരോപണം.

രാഷ്ട്രീയക്കളികള്‍
ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇടപെട്ടു. പിടിയിലായ ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് സി പി എമ്മും സി പി എമ്മുകാരനാണ് എന്ന് കോണ്‍ഗ്രസും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ സംഭവസ്ഥലത്തെത്തി നാടകം കളിച്ചു എന്നായിരുന്നു പഞ്ചായത്ത് പ്രസിഡണ്ടായ സി പി എം നേതാവിന്റെ ആരോപണം.

എനിക്കും ജീവിക്കണ്ടായോ
വിവരം അറിഞ്ഞ വനിതാ വാര്‍ഡ് മെമ്പര്‍ പോലും സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നാണ് ആദ്യം വാര്‍ത്ത വന്നത്. സംഭവം ശരിയാണ് എന്ന തരത്തിലാണ് വാര്‍ഡ് മെമ്പര്‍ ആദ്യം പ്രതികരിച്ചത്. പരാതി കൊടുക്കുന്നതിന് പകരം പ്രാര്‍ത്ഥിക്കനായിരുന്നത്രെ ഇവര്‍ പറഞ്ഞത്. ആര്‍ക്കും പരാതിയില്ല, എനിക്കീ നാട്ടില്‍ ജീവിക്കണ്ടായോ എന്നാണ് ഇവര്‍ ഏഷ്യാനെറ്റിനോട് പ്രതികരിച്ചത്.

കേരളത്തെ ഞെട്ടിച്ച വാര്‍ത്ത
സംസ്‌കാര സമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ മുഖത്തേറ്റ ഒരു പ്രഹരമായിപ്പോയി കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തൊണ്ണൂറുകാരിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത. അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായും ചാനലുകള്‍ വാര്‍ത്ത നല്‍കി.

പുറത്തുകൊണ്ടുവന്നത്
ഏഷ്യാനെറ്റ് ന്യൂസ് ആണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന രീതിയില്‍ ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. എന്നാല്‍ വൈകുന്നേരത്തോടെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നു. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല എന്ന വാര്‍ത്ത് ഇത് ഏഷ്യാനെറ്റിന് തന്നെ തിരിച്ചടിയായി.












Click it and Unblock the Notifications