ദിലീപിന് എതിരായ കുറ്റപത്രം: പോലീസ് തലപ്പത്ത് ഭിന്നത.. ഒരു പഴുത് മതി, രക്ഷപ്പെടും!
Recommended Video

കൊച്ചി: മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവിലാണിത്. ഏറെ കോളിളക്കം സൃഷ്ടിച്ചതും സങ്കീര്‍ണവും ആയ കേസ് ആയതിനാല്‍ തന്നെ കുറ്റപത്രം എത്തരത്തില്‍ വേണം എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ആശങ്കകള്‍ ഏറയുണ്ടായിരുന്നു. സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള വ്യക്തി ആയ ദിലീപ് പ്രതിയായിരിക്കുന്ന കുറ്റപത്രത്തില്‍ ചെറിയ പാളിച്ചകള്‍ എങ്കിലും സംഭവിച്ചാല്‍ പോലീസിന് വലിയ തിരിച്ചടിയാവും കോടതിയില്‍ ലഭിക്കുക. പോലീസ് ഉന്നതര്‍ക്കിടയില്‍ കുറ്റപത്രം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു.

ദിലീപിനെതിരെ 500 പേജുള്ള കുറ്റപത്രം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. പള്‍സര്‍ സുനി അടക്കം ആദ്യ കുറ്റപത്രത്തില്‍ ഉണ്ടായിരുന്ന പ്രതികളാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനത്ത്. ദിലീപ് കുറ്റപത്രത്തില്‍ എട്ടാം പ്രതിയാണ്. നടനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം പോലീസ് ഉപേക്ഷിക്കുകയായിരുന്നു.

ഏതറ്റം വരെയും പോയേക്കാം
നടിയെ ആക്രമിച്ച കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഏതറ്റംവരെ പോകാനുള്ള പണവും സ്വാധീനവും ഉള്ള വ്യക്തിയാണ് ദിലീപ്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതി വരെ പോയാലും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടക്കും. കൊടി കെട്ടിയ വക്കീലന്മാര്‍ ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നുറപ്പാണ്

മുദ്ര വെച്ച കവറിലെ തെളിവ്
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കുറ്റപത്രത്തില്‍ വരുന്ന ചെറിയ പിഴവ് പോലും ദിലീപിന് രക്ഷപ്പെടാനുള്ള വഴി തുറക്കലാവും. ദിലീപിനെതിരെ ശക്തമായ എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളത് എന്നത് വ്യക്തമല്ല. ദിലീപിന്റെ ജാമ്യം പരിഗണിക്കുന്ന വേളകളില്‍ മുദ്രവെച്ച കവറിലാണ് പോലീസ് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇവ എന്താണെന്നത് സംബന്ധിച്ച് വിവരങ്ങളില്ല.

തിടുക്കം വേണ്ടെന്ന് സന്ധ്യ
ദിലീപിനെതിരായ കുറ്റപത്രം ഇന്നോ നാളെയോ എന്ന തരത്തില്‍ പല തവണ വാര്‍ത്തകള്‍ വന്നിരിരുന്നു. ഒടുക്കം ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും എന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയും വന്നു. എന്നാല്‍ അതുണ്ടായില്ല. ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നില്‍ എഡിജിപി ബി സന്ധ്യയാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

പഴുതുണ്ടേൽ രക്ഷ എളുപ്പം
തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ല എന്നാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ബി സന്ധ്യ നിര്‍ദേശിച്ചത് എന്നാണ് മംഗളം വാര്‍ത്തയില്‍ പറയുന്നത്. കേസിലെ കുറ്റപത്രം പഴുതടച്ചത് ആകണമെന്ന നിര്‍ബന്ധത്തിന്റെ പുറത്താണ് ഈ നിര്‍ദേശം എന്നാണ് അറിയുന്നത്. ദിലീപ് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന കുറ്റപത്രം നല്‍കിയിട്ട് കാര്യമില്ല.

ദിലീപിനെതിരെ 17 വകുപ്പുകൾ
അതേസമയം പോലീസിന് നാണക്കേടുണ്ടാക്കാത്ത, ശക്തമായ തെളിവുകള്‍ അനുബന്ധ കുറ്റപത്രത്തിലുണ്ടാകണമെന്നും എഡിജിപി ബി സന്ധ്യം നിര്‍ബന്ധിച്ചുവെന്നാണ് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിനെതിരെ പതിനേഴ് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ട് മാപ്പ് സാക്ഷികളും കുറ്റപത്രത്തിലുണ്ട്.

മഞ്ജു വാര്യര്‍ ദിലീപിനെതിരെ പ്രധാന സാക്ഷി
പള്‍സര്‍ സുനിയെ ദിലീപുമായി ബന്ധപ്പെടാന്‍ സഹായിച്ച പോലീസുകാരന്‍ അനീഷ്, സുനിയെ കത്തെഴുതാന്‍ സഹായിച്ച സഹതടവുകാരന്‍ വിപിന്‍ ലാല്‍ എന്നിവരാണ് മാപ്പ് സാക്ഷികള്‍. കൂടാതെ നടി മഞ്ജു വാര്യര്‍ ദിലീപിനെതിരെ പ്രധാന സാക്ഷിയാവും. ദിലീപടക്കം കേസില്‍ 14 പ്രതികളാണ് ഉള്ളത്. 12 രഹസ്യ മൊഴികളും 385 സാക്ഷികളും കേസിലുണ്ട്.

50 സാക്ഷികൾ സിനിമയിൽ നിന്നും
ആക്രമിക്കപ്പെട്ട വ്യക്തിയും കുറ്റാരോപിതനും സിനിമാ രംഗത്തുള്ളവരാണ് എന്നത് കൊണ്ട് തന്നെ 50 പേരാണ് സിനിമാരംഗത്ത് നിന്നും സാക്ഷികളായുള്ളത്. കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്ത് പള്‍സര്‍ സുനിയാണ്. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ളി, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് ദിലീപിനെ കൂടാതെ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍.

കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍
പള്‍സര്‍ സുനിക്കും സംഘത്തിനും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെല്ലാം തന്നെ ദിലീപിന് മേലെയും ചുമത്തിയിരിക്കുന്നു. ഇതില്‍ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉണ്ട്. എട്ടാം പ്രതിയായ ദിലീപ് മുല്‍ 12 വരെ പ്രതികള്‍ക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകള്‍ ചുമത്തിയിരിക്കുന്ന കുറ്റപത്രത്തില്‍ 400ല്‍ അധികം രേഖകളുമുണ്ട്.

അപ്പുണ്ണി നിരീക്ഷണത്തിലെന്ന്
നടിയെ ആക്രമിച്ച കേസില്‍ അതിവേഗ കോടതിയില്‍ രഹസ്യ വിചാരണ വേണമെന്ന ആവശ്യവും പോലീസിനുണ്ട്. കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നു. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി പോലീസിന്റെ നിരീക്ഷണത്തിലാണ് എന്ന് മംഗളം പറയുന്നു. ഇയാളുടെ കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നതില്‍ തീരുമാനമായിട്ടില്ല.












Click it and Unblock the Notifications